ബെർലിൻ: പ്രമുഖ വ്യവസായിയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്ഥാപക വൈസ് ചെയർമാനും വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ ചെയർമാനുമായ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ പെട്ടെന്നുള്ള വിയോഗത്തിൽ ഡബ്ല്യുഎംസിയുടെ വിവിധ ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി.സംഘടനാ പ്രവർത്തനത്തിലും കുരുണ്യപ്രവർത്തനത്തിലും എന്നും ഹൃദയം കണ്ടറിഞ്ഞു നിസ്തുല സേവനം ചെയ്ത ഡോ. ഇബ്രാഹിം ഹാജിക്കയുടെ അപ്രതീക്ഷിത വേർപാട് ഉൾക്കൊള്ളാൻ ആയില്ലെന്നു വിവിധ നേതാക്കൾ പറഞ്ഞു. സാമൂഹ്യ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ തങ്കത്തിളക്കത്തിൽ ജ്വലിച്ചു നിന്ന വ്യക്തിയായിരുന്ന ഡോ. ഹാജിക്കയുടെ ഓർമകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ആഗോള തലത്തിലുള്ള വിവിധ റീജണുകളും പ്രൊവിൻസ് നേതാക്കളും ഡോ. ഹാജിക്കയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ ചെയർമാൻ ഡോ. ഹാജിക്കായുടെ അകാല വിയോഗത്തിൽ ഗ്ലോബൽ ഭാരവാഹികളായ ഗോപാലപിള്ള, ടെക്സാസ്, (പ്രസിഡന്റ്), ജോണ്‍ മത്തായി, ഷാർജ(വൈസ് പ്രസിഡന്റ്), ഗ്രിഗറി മേടയിൽ, ജർമനി (ജനറൽ സെക്രട്ടറി), തോമസ് അറന്പൻകുടി, ജർമനി (ട്രഷറാർ), ജോസ് പുതുശേരി, ജർമനി (ഗ്ലോബൽ ഓഡിറ്റർ) ഡോ. വിജയലക്ഷ്മി, ഇൻഡ്യ(വൈസ് ചെയർപേഴ്സണ്‍), മേഴ്സി തടത്തിൽ, ജർമനി(ഗ്ലോബൽ വുമൻസ് ഫോറം ചെയർപേഴ്സണ്‍), യൂറോപ്പ് റീജണ്‍ ഭാരവാഹികളായ ജോളി തടത്തിൽ (ചെയർമാൻ), ജോളി എം പടയാട്ടിൽ (പ്രസിഡന്റ്), ജർമൻ പ്രൊവിൻസ് ഭാരവാഹികളായ ബാബു ചെന്പകത്തിനാൽ (ചെയർമാൻ), ജോസ് കുന്പിളുവേലിൽ (പ്രസിഡന്റ്), ചിന്നു പടയാട്ടിൽ(ജനറൽ സെക്രട്ടറി), സാറാമ്മ ജോസഫ്(ട്രഷറർ), പ്രഫ.ഡോ. അന്നക്കുട്ടി ഫിന്റയ്സ് (വൈസ് ചയർപേഴ്സണ്‍) തുടങ്ങിയവർ അഗാധദുഖം രേഖപ്പെടുത്തി.
കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു 78 കാരനായ ഡോ. ഹാജിക്കയുടെ അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് ദുബായ് ഹെൽത്ത് കെയർ സിറ്റിയിൽ പ്രവേശിപ്പിച്ച ഇബ്രാഹിം ഹാജിയെ തിങ്കളാഴ്ചയാണ് കോഴിക്കോട് മിംസിലേയ്ക്ക് മാറ്റിയത്. ഇൻഡസ് മോട്ടോർസ് സ്ഥാപകനും വൈസ് ചെയർമാനും കൂടിയായിരുന്ന ഇബ്രാഹിം ഹാജി പേസ് ഗ്രൂപ്പ് ചെയർമാൻ സെഞ്ചുറി ടൂർസ് ആൻഡ് ട്രാവൽ ചെയർമാൻ തുടങ്ങിയ പദവികളും അലങ്കരിച്ചിരുന്നു. മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ഡയറക്ടറുമാണ്.
1943 സെപ്റ്റംബർ ആറിന് കാസർകോഡ് പള്ളിക്കരയിൽ അബ്ദുല്ല ഹാജിയുടെയും ആയിശയുടെയും മകനായി ജനിച്ച ഇബ്രാഹീം ഹാജി 1966ലാണ് ഗൾഫിലേക്ക് ചേക്കേറിയത്. പിന്നീട് ടെക്സ്റ്റൈൽ, ജ്വല്ലറി, ഗാർമെന്റ്സ് മേഖലയിൽ വ്യവസായം കെട്ടിപ്പടുത്തു. 1999ൽ പേസ് ഗ്രൂപ്പിലൂടെയാണ് വിദ്യാഭ്യാസ മേഖലയിലേക്ക് ചുവടുവച്ചു. ആയിരക്കണക്കിന് അധ്യാപകരും ജീവനക്കാരുമുള്ള വലിയ ഗ്രൂപ്പായി പേസ് ഗ്രൂപ്പ് വളർന്നു. 25 രാജ്യങ്ങളിലെ 20000ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. ഇന്ത്യ,യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിലാണ് പേസ് ഗ്രൂപ്പിന് സ്ഥാപനങ്ങളുള്ളത്. കേരളത്തിൽ കണ്ണൂർ റിംസ് ഇന്റർനാഷനൽ സ്കൂൾ, മഞ്ചേരി പേസ് റെസിഡൻഷ്യൽസ് സ്കൂൾ എന്നിവയാണ് ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ. മംഗലാപുരത്ത് അഞ്ച് സ്ഥാപനങ്ങളുണ്ട്. മുസ്ലീംലീഗ്, കെ.എംസിസി പ്രവർത്തന രംഗത്ത് സജീവമായിരുന്നു.
ഡോ. പി.എ.ഇബ്രാഹിം ഹാജിയെ തേടി ഒട്ടേറെ അംഗീകാരങ്ങളെത്തിയിട്ടുണ്ട്. കേരള ടെക്നിക്കൽ എജ്യുക്കേഷന്‍ വേണ്ടി പ്രവർത്തിക്കുന്ന എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഗവർണേർസ് ബോർഡംഗമായ അദ്ദേഹത്തിന് 2005ൽ പ്രവാസി രത്ന, 2017ൽ ഗർഷോം ലൈഫ് ടൈം അചീവ്മെന്റ് അവാർഡ്, 2013ൽ കെ.അവുഖാദർകുട്ടി നഹ സ്മാരക അവാർഡ്, 2016 ൽ കെ.എസ്.അബ്ദുല്ല സ്മാരക അവാർഡ് എന്നിവ ലഭിച്ചു.
ജോസ് കുന്പിളുവേലിൽ
|