ബോസ്റ്റൺ: അമേരിക്കയിൽ ക്നാനായ യാക്കോബായ സഭയിലെ ആദ്യ കന്യാസ്ത്രീയും ഏറെ ആദരിക്കപ്പെടുന്ന ആത്മീയ തേജസുമായ റവ. സിസ്റ്റർ മഗ്ദലിൻ (വാഴയിൽ സിസ്റ്റർ 82) ബോസ്റ്റണിൽ അന്തരിച്ചു. 1939 മേയ് ഏഴിന് ടി.എബ്രഹാമിന്റേയും ചാച്ചിക്കുട്ടി വാഴയിലിന്റേയും ഏഴാമത്തെ മകളായി വെളിയനാട് ജനിച്ച അച്ചാമ്മക്കുട്ടി എബ്രഹാം എഴുപതുകളിൽ അമേരിക്കയിൽ എത്തി. സിസ്റ്റർ മഗ്ദലന്റെ ജീവിതം പ്രചോദനാത്മകമായ ഒരു കഥയാണ്. കേരളത്തിൽ കുട്ടിക്കാലം ചിലവിടുമ്പോൾ, ആസ്ത്മ അടക്കം ക്ലേശങ്ങൾ അലട്ടിയിരുന്ന അച്ചാമ്മക്കുട്ടിയുടെ പഠനം വീട്ടിലിരുന്നായിരുന്നു. വായനയിലെ താത്പര്യം വളർത്തിയെടുത്തതോടെ ആ ചുവരുകൾക്കപ്പുറമുള്ള ലോകം അവർക്ക് മുൻപിൽ തുറന്നുകിട്ടി. എല്ലാ പത്രങ്ങളും അരിച്ചുപെറുക്കി വായിച്ചിരുന്നതുകൊണ്ട് ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും രാഷ്ട്രീയ കാര്യങ്ങളിൽ ചെറുപ്രായത്തിലേ വലിയ അറിവ് നേടി. ഇളയ കുട്ടികളുടെ അറിവ് പരീക്ഷിക്കാൻ ചോദ്യങ്ങൾ ചോദിക്കുക പതിവായിരുന്നു.
1971ൽ അമ്മ (ചാച്ചിക്കുട്ടി) മരിച്ചതിനുശേഷം അമേരിക്കയിലെത്തി ഹൈസ്കൂൾ പഠനം തുടർന്നു. ഹൈസ്കൂൾ ഡിപ്ലോമയും മസാച്യുസെറ്റ്സ് സർവകലാശാലയിൽ നിന്ന് ബിഎ സൈക്കോളജിയിൽ ബിരുദവും നേടി. ബോസ്റ്റൺ ഏരിയയിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായി സേവനമനുഷ്ഠിച്ചു. 1973ൽ ബോസ്റ്റണിലെ സെന്റ് മാർഗരറ്റ് കോൺവെന്റിൽ കന്യാസ്ത്രീ പരിശീലനത്തിന് ചേർന്നു. കോൺവെന്റിൽ അവർ എത്തുന്നതിൽ നിർണായക പങ്കുവഹിച്ചത് ബ്രിഡ്ജ് വാട്ടർ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി വിഭാഗം മേധാവി റവ. ഡോ. മൂറും, സോഷ്യോളജി പ്രൊഫസറായിരുന്ന വെരി . റവ. ഡോ. എബ്രഹാം തോമസ് കോർഎപ്പിസ്കോപ്പോയും ആയിരുന്നു. 1976 ജൂൺ 27ന്, പാത്രിയർക്കീസ് മോർ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്റെ കാർമ്മികത്വത്തിൽ തിരുവസ്ത്രം അണിഞ്ഞ് നോവിഷിയേറ്റ് ആയി. 1980ൽ കുബർനീതി ഹാക്കിമോ എബ്രഹാം മോർ ക്ളീമിസ് മെത്രാപ്പോലീത്ത കന്യാസ്ത്രിയായി അഭിഷേകം ചെയ്തു. 1994 ഏപ്രിൽ 12 മഗ്ദലൻ സിസ്റ്ററിന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. വാൾതമിൽ സിസ്റ്റർ അന്ന് വാങ്ങിയ രണ്ട് ഫാമിലി വീടാണ് സെന്റ് മേരി മഗ്ദലൻ കോൺവെന്റായി മാറിയത്. പിന്നീട്, ഇന്ത്യയിൽ നിന്ന് സിസ്റ്റർ ഡെബോറ, സിസ്റ്റർ സൂസൻ എന്നീ രണ്ട് കന്യാസ്ത്രീകളെ കൂടി സ്പോൺസർ ചെയ്യാൻ അവർക്ക് കഴിഞ്ഞു. ഇപ്പോഴവർ കണക്ടിക്കട്ടിലെ ഹാർട്ട്ഫോഡിൽ താമസിക്കുന്നു. നോർത്ത് അമേരിക്കൻ ക്നാനായ വിമൻസ് ഓർഗനൈസേഷൻ ആരംഭിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സിസ്റ്റർ മഗ്ദലൻ അതിന്റെ സ്ഥാപക വൈസ് പ്രസിഡന്റാണ്. വനിതാ സംഘടനയിൽ അവസാനകാലം വരെ വളരെ സജീവമായിരുന്നു. പല ജീവകാരുണ്യപ്രവർത്തനങ്ങൾക്കും തുക സമാഹരിച്ചു നൽകി. വൈദിക വിദ്യാർത്ഥികൾക്കുള്ള ഫണ്ട്, ക്ളീമിസ് ഫണ്ട് (വിധവ ഫണ്ട്) , പഠനസഹായം ,മോർ സേവേറിയോസ് ഫണ്ട്, ക്നാനായ ദീപം തുടങ്ങി കേരളത്തിലും നിരവധി സാമുദായിക ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഗണ്യമായ തുക സമാഹരിക്കാൻ സിസ്റ്റർ മഗ്ദലൻ സഹായിച്ചിട്ടുണ്ട്. നേരിയ മറവിരോഗം പിടിപ്പെട്ടിരുന്നെങ്കിലും,അവസാന ശ്വാസം വരെ സിസ്റ്റർ ഊർജസ്വലയായിരുന്നു എന്ന് ഒപ്പമുണ്ടായിരുന്നവർ സാക്ഷ്യപ്പെടുത്തി.
സഹോദരര്ങ്ങൾ: വെരിറവ എബ്രഹാം തോമസ് കോറെപ്പിസ്കോപ്പ വാഴയില്‍ & ഭാര്യ ശാന്തമ്മ മണിമലേത്ത് (ഫ്ളോറിഡ), പരേതനായ എബ്രഹാം ജോസഫ് & പരേതയായ സൂസമ്മ, പുഞ്ചിരി (എറണാകുളം), എബ്രഹാം ലൂക്കോസ് & വിമല അമ്പൂരാന്‍ (ബോസ്റ്റണ്‍), ക്യാപ്റ്റന്‍ എബ്രഹാം കുരുവിള & കുഞ്ഞുമോളിക്കുട്ടി , താമരപ്പള്ളില്‍ (എറണാകുളം), ജോയ് എബ്രഹാം & വത്സ കല്ലംപറമ്പില്‍ (കലിഫോര്‍ണിയ), ഏബ് എബ്രഹാം & ടിസ്സി പാലപുരക്കല് (ബോസ്റ്റണ്‍) സ്റ്റീഫന്‍ എബ്രഹാം & റെനി വാതക്കാട്ട് (ന്യൂയോര്‍ക്ക്), പരേതയായ സാലി ജേക്കബ് & പരേതനായ ടി കെ ജേക്കബ് താമരപ്പള്ളില്‍ (കൊച്ചി), ഓമന ചാക്കോ & പരേതനായ എം ഇ ചാക്കോ മാലിത്തറ. (നീലംപേരൂര്‍), പരേതയായ ബെറ്റി ഫിലിപ്പ് & സി ടി ഫിലിപ്പ് (ജൂനിയര്‍) കേളചന്ദ്ര (ചിങ്ങവനം), ബേബി സക്കറിയ & പരേതനായ ഡോ. ജേക്കബ് സക്കറിയ വാതക്കാട്ട് (എറണാകുളം), സാറാ കുരുവിള & വിംഗ് കമാന്ഡര്സക്കറിയ കുരുവിള ഏലംകളം (കാലിഫോര്‍ണിയ), ബിനോ ഫിലിപ്പ് & പരേതനായ ടി പി ഫിലിപ്പ് താമരപ്പള്ളില്‍ (ഫ്ളോറിഡ).
|