ബെര്‍ലിന്‍: കോവിഡ് മഹാമാരിയുടെ പിടിയിലായ ജര്‍മനിയില്‍ കാര്യങ്ങള്‍ ഏറെക്കുറെ കൈവിട്ട അവസ്ഥയിലേയ്ക്കാണ് നീങ്ങുന്നത്. പോയ വര്‍ഷം കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിച്ചപ്പോഴും വ്യാപനം ഇത്രയും ശക്തമായില്ല എന്ന ആശ്വാസം തന്നെ ഇപ്പോള്‍ അസ്ഥാനത്തായിരിക്കുകയാണ്.
മെര്‍ക്കലിന്‍റെ കെയര്‍ടേക്കര്‍ സര്‍ക്കാര്‍ കൊറോണ ഉച്ചകോടിയുടെ ബില്ല് പുതിയ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കി. ഇതനുസരിച്ച് ജര്‍മനിയിലെ 16 സംസ്ഥാനങ്ങള്‍ക്ക് സംരക്ഷണ നടപടികള്‍ നില നിര്‍ത്താനും അവതരിപ്പിക്കാനും കഴിയും.
വിനോദ, സാംസ്കാരിക, കായിക പരിപാടികള്‍ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യല്‍, ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിലേക്കുള്ള പ്രവേശനം, മദ്യത്തിന്‍റെ വില്‍പ്പനയും പൊതു ഉപഭോഗവും നിരോധിക്കുക, സര്‍വകലാശാലകള്‍ അടച്ചുപൂട്ടല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
പുതിയ ചട്ടമനുസരിച്ച് ഉയര്‍ന്ന പിഴകള്‍, കുത്തിവയ്പ് എടുക്കാത്തവര്‍ക്ക് റസ്റ്ററന്‍റ് സന്ദര്‍ശനത്തിന് വിലക്ക്, സാമ്പത്തിക സഹായം നിരസിക്കല്‍, കെയര്‍ ഗിവര്‍ ബോണസ്, ഭാഗിക ലോക്ക്ഡൗണ്‍,രാജ്യവ്യാപകമായി 2 ജി തുടങ്ങിയവ നിയമമാക്കി.
വ്യാഴാഴ്ച ചാന്‍സലറിയില്‍ നടന്ന കൊറോണ സമ്മേളനത്തില്‍ 16 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഫെഡറല്‍ ചാന്‍സലറും തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. കൊറോണ ഹോട്ട്സ്പോട്ടുകള്‍ക്കുള്ള ഭാഗിക ലോക്ക്ഡൗണ്‍, ഉയര്‍ന്ന പിഴ, വാക്സിന്‍ എടുക്കാത്തവർക്ക് രാജ്യവ്യാപകമായ നിയന്ത്രണങ്ങള്‍ എന്നിവയും പുതിയ നിയമത്തിന്‍റെ പരിധിയില്‍ വരും. അതേസമയം സ്കൂള്‍ അടച്ചുപൂട്ടല്‍, യാത്രാ നിയന്ത്രണങ്ങള്‍, നിര്‍ബന്ധിത വാക്സിനേഷന്‍ എന്നിവ ഇതിൽ ഉള്‍പ്പെടില്ല.
പുതിയ നിയമനിര്‍മാണത്തില്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുകൾ വ്യാജമായി നിര്‍മിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനുള്ള വ്യവസ്ഥയും ഉള്‍പ്പെടുന്നു. വാക്സിന്‍ പാസ്പോര്‍ട്ടുകള്‍ എന്ന് വിളിക്കപ്പെടുന്ന വ്യാജരേഖകള്‍ നിര്‍മക്കുന്നത് ജര്‍മനിയില്‍ ഒരു വലിയ നിയമ പ്രശ്നമായി മാറിയിരിക്കുകയാണ്. ഇത്തരം വ്യാജ രേഖകള്‍ 400 യൂറോയ്ക്കാണ് വില്‍പ്പന.
പ്രതിദിനം 65,371 കേസുകള്‍ രേഖപ്പെടുത്തിയ ജര്‍മനിയിലെ കോവിഡ് കേസുകള്‍ മറ്റൊരു ഉയര്‍ന്ന നിലവാരത്തിലെത്തിയിരിക്കുകയാണ്. കോവിഡ് നാലാം തരംഗം പൂര്‍ണ ശക്തിയോടെ ആക്രമിക്കുകയാണെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു.
പ്രതിരോധ കുത്തിവയ്പ് എടുക്കുകയോ പരീക്ഷിക്കുകയോ ചെയ്ത ആളുകള്‍ക്ക് മാത്രം പൊതുഗതാഗത സൗകര്യം ഉള്‍പ്പെടെയുള്ള പുതിയ നടപടികള്‍ക്ക് അനുകൂലമായി ജര്‍മന്‍ എംപിമാര്‍ പാര്‍ലമെന്റില്‍ വോട്ട് ചെയ്തു.ജര്‍മനിയുടെ പാര്‍ലമെന്റിന്റെ ഉപരിസഭയായ ബുണ്ടസ് റാറ്റ് വെള്ളിയാഴ്ച നടപടികള്‍ പരിഗണിച്ച് പച്ചക്കൊടി കാട്ടി.
ഓസ്ട്രിയയും ബെല്‍ജിയവും നെതര്‍ലാന്‍ഡ്സും ചെക് റിപ്പബ്ളിക്കും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോഡിഡിനെതിരെയുള്ള നടപടികള്‍ കടുപ്പിച്ചതോടെ യൂറോപ്പിന്‍റെ ഭൂരിഭാഗവും നാലാം തരംഗത്തിന്‍റെ പിടിയിലമർന്നിരിക്കുകയാണ്.
അതിനിടെ വരാനിരിക്കുന്ന കഠിനമായ ശൈത്യകാലത്തില്‍ കൊറോണ വ്യാപനത്തിന്‍റെ വ്യാപ്തിയെക്കുറിച്ച് ലോകാരോഗ്യ സംഘടന യൂറോപ്പിനു മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.
പബുകളും റസ്റ്ററന്‍റുകളും തുറന്നിടാന്‍ ക്രിസ്മസിന് കോവിഡ് പാസുകള്‍ ഉപയോഗിക്കാമെന്ന് മിക്ക സര്‍ക്കാരുകളും പറയുന്നുണ്ടൂവെങ്കിലും ജര്‍മനിയിലെ സ്ഥിതി കണക്കിലെടുത്ത് മ്യൂണിക്ക് പോലുള്ള മെഗാസിറ്റികളിലെ ക്രിസ്മസ് ചന്തകള്‍ റദ്ദാക്കിയിട്ടുണ്ട്.
പുതിയ നിയമങ്ങളുടെ സംക്ഷിപ്ത രൂപം
► കോണ്ടാക്ട് നിയന്ത്രണങ്ങള്‍, ഇവന്‍റുകൾ റദ്ദാക്കല്‍, 2ജി എന്നിവയില്‍ ഫെഡറല്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം. ഈ നിയമം പൂര്‍ണമായോ ഭാഗികമായോ ഇതിനകം വ്യവസ്ഥ ചെയ്തിട്ടുണ്ട്.
► പ്രദേശം മുഴുവന്‍ അടച്ചിടലും നിരോധനവും, കര്‍ഫ്യൂ, ആരാധനയ്ക്കുള്ള പൊതുവായ നിരോധനം ഭാവിയില്‍ ഒഴിവാക്കും.
► മാസ്ക് ധരിക്കൽ, ദൂര ആവശ്യകതകള്‍, ശുചിത്വ ആശയങ്ങള്‍ എന്നിവ നിലനില്‍ക്കും.
► ജോലിസ്ഥലത്ത് 3 ജി നിയമം. ഇതു ചെയ്യാന്‍ വിസമ്മതിക്കുന്നവര്‍ ഹോം ഓഫീസിലോ മറ്റെവിടെയെങ്കിലുമോ ജോലി ചെയ്യണം ► നിര്‍ബന്ധിത ഹോം ഓഫീസ് തൊഴിലുടമകള്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കണം
► വൃദ്ധസദനങ്ങളിലെ സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും നിര്‍ബന്ധിത പരിശോധന (എന്നാല്‍ ദിവസേന ഇല്ല)
► പ്രാദേശികവും ദീര്‍ഘദൂര ട്രാഫിക്കിലും ആഭ്യന്തര ജര്‍മ്മന്‍ എയര്‍ ട്രാഫിക്കിലും 3ജി നിയമം ക്രമരഹിതമായി പരിശോധിക്കും.
► തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍, സാമൂഹിക മേഖലയ്ക്കുള്ള സാമ്പത്തിക സംരക്ഷണം, കൊറോണ ആവശ്യകതകള്‍ കാരണം കുട്ടികളെ വീട്ടില്‍ നോക്കേണ്ടി വരുന്ന രക്ഷിതാക്കള്‍ക്ക് ബാല്യകാല രോഗ ദിനങ്ങള്‍ ഇരട്ടിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായം വിപുലീകരിക്കും.
നവംബര്‍ 25നു കാലഹരണപ്പെടുന്ന "ദേശീയ ആശങ്കയുടെ പകര്‍ച്ചവ്യാധി സാഹചര്യം നീട്ടരുതെന്ന് എംപിമാര്‍ വോട്ട് ചെയ്തു. 3 ജി നിയമങ്ങളില്‍ (കുത്തിവയ്പ്, സുഖപ്പെടല്‍, ടെസ്റ്റിംഗ്) ആളുകള്‍ പൂര്‍ണ വാക്സിനേഷന്‍ അല്ലെങ്കില്‍ വീണ്ടെടുക്കല്‍ അല്ലെങ്കില്‍ ജോലിസ്ഥലങ്ങളിലും പൊതുഗതാഗത രംഗത്തും സാധുതയുള്ള നെഗറ്റീവ് കോവിഡ് പരിശോധന ഫലങ്ങൾ കാണിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമങ്ങളും, വര്‍ക്ക് ഫ്രം ഹോം നിയമങ്ങളും പുനഃസ്ഥാപിച്ചു.
മെഗാബൂസ്റ്റർ കാന്പയിൻ
രാജ്യത്ത് ഒരു മെഗാ ബൂസ്റ്റർ കാന്പയിൻ നടത്തി ആളുകരെ സുരക്ഷിതരാക്കണമെന്ന് മെര്‍ക്കല്‍ പറഞ്ഞു. അടുത്ത ക്രിസ്മസിനു മുന്‍പ് നിലവിലെ അണുബാധകളുടെ എണ്ണം കുറയ്ക്കുന്നതിന് അടുത്ത അഞ്ച് ആഴ്ചയ്ക്കുള്ളില്‍ 27 ദശലക്ഷം ആളുകള്‍ക്ക് ബൂസ്റ്റർ വാക്സിനേഷന്‍ ലഭിക്കും. ജര്‍മനിയില്‍ ഇതുവരെ 4.8 ദശലക്ഷം ആളുകള്‍ക്ക് മാത്രമാണ് ബൂസ്റ്റർ വാക്സിനേഷന്‍ ലഭിച്ചിട്ടുള്ളത്.
ഈ വര്‍ഷാവസാനത്തോടെ 40 ദശലക്ഷം വാക്സിനേഷനുകള്‍ സാധ്യമാകുമെന്ന് സ്ഥാനമൊഴിയുന്ന ആരോഗ്യ മന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞു.അതേസമയം ജര്‍മ്മനിയില്‍ ക്രിസ്മസിന് മുമ്പ് 12 വയസിനു താഴെയുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിക്കും.. ഫെഡറല്‍ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഡിസംബര്‍ 20 മുതല്‍ കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കാനാണ് പദ്ധതി.
അതേസമയം അഞ്ച് മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള ബയോണ്‍ടെക്കിന്റെ വാക്സിനിനുള്ള അംഗീകാരം നവംബറില്‍ നല്‍കിയേക്കും. ഈ വര്‍ഷാവസാനത്തോടെ 20 മുതല്‍ 25 ദശലക്ഷം വരെ ബൂസ്റ്റർ വാക്സിനേഷനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായാണ് അറിയുന്നത്.
ഇന്‍റൻസീവ് കിടക്കകള്‍ക്ക് ക്ഷാമം
നാലാം തരംഗത്തിന്‍റെ മധ്യത്തില്‍ ജര്‍മനിയില്‍ 6,300 ഇന്‍റൻസീവ് കിടക്കകള്‍ കുറവാണന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ മുഴുവന്‍ പരിചരണ സംവിധാനവും ആരോഗ്യകരമല്ല. ഇതുകൂടാതെ വിദഗ്ധരായ നഴ്സിംഗ് സ്റ്റാഫുകളുടെ കുറവും ഉണ്ടാകുന്നുണ്ട്. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 10% കുറവ് തീവ്രപരിചരണ നഴ്സുമാരുടെ അഭാവവും ആശുപത്രികള്‍ നേരിടുന്നുണ്ട്. അതിനാൽ ജര്‍മനിയില്‍ നിന്നും രോഗികളെ ഇറ്റലിയിലെത്തിച്ച് ചികിത്സ നൽകി വരുന്നു. 26 ല്‍ അധികം രോഗികളെയാണ് രാജ്യത്തു നിന്നും ചികില്‍സയ്ക്കായി ഇറ്റലിയിലേയ്ക്ക് കൊണ്ടുപോയതെന്നാണ് കണക്കുകൾ.
18 കഴിഞ്ഞ എല്ലാവര്‍ക്കും ബൂസ്റ്റർ വാക്സിന്‍
ജര്‍മനിയില്‍ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കൊറോണ ബൂസ്റ്റർ വാക്സിനേഷന്‍ നല്‍കാന്‍ വാക്സിനേഷന്‍ കമ്മീഷന്‍ സ്ററിക്കോ ശിപാര്‍ശ ചെയ്തു. രണ്ടാമത്തെ വാക്സിനേഷന്‍ എടുത്തശേഷം ആറുമാസം കഴിഞ്ഞ് ഇതു സാധാരണയായി നടക്കണം. എംആര്‍എന്‍എ വാക്സിന്‍ എന്നറിയപ്പെടുന്ന വാക്സിന്‍ ഉപയോഗിച്ചാണ് വാക്സിനേഷന്‍ നടത്തേണ്ടതെന്നും സ്ററിക്കോ ബര്‍ലിനില്‍ പറഞ്ഞു.
ചട്ടം പോലെ, അടിസ്ഥാന പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ത്തീകരിച്ച് ആറ് മാസത്തിനു ശേഷം ഇത് നടക്കണം, വ്യക്തിഗത കേസുകളില്‍ ഇത് അഞ്ച് മാസത്തിനു ശേഷവും പരിഗണിക്കാം. വാക്സിനേഷന്‍ എടുക്കാത്ത എല്ലാ ആളുകളോടും "അടിയന്തരമായി" വാക്സിനേഷന്‍ എടുക്കാനുള്ള ആഹ്വാനവും കമ്മിറ്റി ശിപാർശ ചെയ്യുന്നു.
ജോസ് കുന്പിളുവേലിൽ
|