കൊച്ചി / കുവൈറ്റ് സിറ്റി : കോവിഡ് സാഹചര്യത്തിൽ യാത്ര നിയന്ത്രണങ്ങൾ കാരണം ദീർഘകാലം നാട്ടിൽ കുടുങ്ങിക്കിടന്ന പ്രവാസികളുടെ പ്രതീക്ഷകൾക്ക് നിറം പകർന്ന് വെൽഫെയർ കേരള കുവൈറ്റ് ഒരുക്കിയ ചാർട്ടർ വിമാനം വ്യാഴാഴ്ച പറന്നുയരും
നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 3.30 ന് പുറപ്പെടുന്ന ചാർട്ടർ വിമാനം കുവൈറ്റ് സമയം രാവിലെ 6ന് കുവൈത്തിൽ എത്തിച്ചേരും. കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജസീറ എയർവേയ്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത് . യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്ക് പുറപ്പെടുന്ന ആദ്യവിമാനം കൂടിയാണിത്.
കുവൈറ്റിലേക്ക് തിരിച്ചെത്താൻ പല വഴികളും തേടി നിരാശരായിരിക്കുന്ന പ്രവാസികൾക്ക് ഏറെ ആശ്വാമായി ഈ ചാർട്ടർ വിമാനം. തങ്ങളുടെ ജീവനോപാധികൾ നിലച്ചു പോകുമോ എന്ന് ആശങ്കയിൽ കഴിഞ്ഞിരുന്ന പ്രവാസികൾക്ക് പ്രതീക്ഷയുടെ ചിറകു വിരിക്കുകയായിരുന്നു വെൽഫെയർ കേരള കുവൈറ്റ് . വിസ കാലാവധി തീരാനിരിക്കുന്നവർ ഉൾപ്പെടെ വലിയ പ്രതിസന്ധിയിലുള്ള 167 യാത്രാക്കാരാണ് നീണ്ട കാത്തിരിപ്പിനൊടുവിൽ കുവൈറ്റിലേക്ക് തിരികെ വരുന്നത്. .
മറ്റു രാജ്യങ്ങളിലൂടെ ട്രാൻസിറ്റ് വഴി വലിയ തുക മുടക്കി കടുത്ത മാനസിക സമ്മർദങ്ങൾ നേരിട്ട് പലരും യാത്ര ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വെൽഫെയർ കേരള കുവൈറ്റിന്റെ നേതൃത്വത്തിൽ പ്രവാസികൾക്ക് നേരിട്ട് കുവൈറ്റിലെത്താൻ അവസരം ലഭിക്കുന്നതും എന്നതും ശ്രദ്ധേയമാണ്.
നിരവധി പ്രവാസികൾക്ക് ആശ്വാസമേകുന്ന ഈ ചരിത്ര ദൗത്യം നിർവഹിക്കാനായതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്ന് ചാർട്ടർ വിമാന പ്രോജെക്റ്റ് ടീം ലീഡറും വെൽഫെയർ കേരളകുവൈറ്റ് വൈസ് പ്രസിഡന്റുമായ ഖലീൽ റഹ്മാൻ പറഞ്ഞു .
ഇതിനകം തന്നെ പ്രയാസപ്പെടുന്ന ആയിരക്കണക്കിന് പേർ യാത്ര സന്നദ്ധത അറിയിച്ചു മുന്നോട്ട് വന്നിട്ടുണ്ടെന്നും സാധ്യമെങ്കിൽ ഇനിയും ചാർട്ടർ വിമാനങ്ങൾ ഒരുക്കുമെന്നും വെൽഫെയർ കേരള കുവൈറ്റ് പ്രസിഡന്റ് അൻവർ സയീദ് പറഞ്ഞു.
പദ്ധതിക്ക് നാട്ടിൽ നിന്നും ഖലീൽ റഹ്മാൻ, നജീബ് സി.കെ, മനാഫ്, അൽതാഫ്, സഫ് വാൻ, അബ്ദുൽ ജലീൽ, അനീസ്, നവാസ് എന്നിവരും കുവൈറ്റിൽ നിന്നും അൻവർ സയീദ് , ഗിരീഷ് വയനാട് , ലായിക് അഹമ്മദ് , അൻവർ ഷാജി , റഫീഖ് ബാബു , ഷഫീർ അബൂബക്കർ , ഷൌകത്ത് വളാഞ്ചേരി , ഗഫൂർ എം.കെ , വിഷ്ണു നടേശ്, , ഷംസീർ, അഫ് താബ് എന്നിവരും നേതൃത്വം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ
|