ന്യൂഡൽഹി: ഡൽഹി മലയാളികളെ അറിവിന്റെ അക്ഷര ലോകത്തേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഡൽഹി മലയാളി അസോസിയേഷൻ വായനയുടെ വാതായനങ്ങൾ തുറന്നു. നവീകരിച്ച വി.കെ. മാധവൻകുട്ടി മെമ്മോറിയൽ ലൈബ്രറിയാണ് സ്വാതന്ത്ര്യ ദിനത്തിൽ ഡിഎംഎ വായനക്കാർക്കായി തുറന്നു കൊടുത്തത്.
കഥകൾ, കവിതകൾ, ലേഖനങ്ങൾ, യാത്രാ വിവരണങ്ങൾ, ജീവചരിത്രം, മലയാളം മിഷൻ പുസ്തകങ്ങൾ, വിജ്ഞാനകോശം, ഗാന്ധിജിയുടെ ദർശനങ്ങളെ ആധാരമാക്കിയുള്ള പുസ്തകങ്ങൾ, പുരാണ ഗ്രന്ഥങ്ങൾ, മത ഗ്രന്ഥങ്ങൾ, വിശ്വസാഹിത്യ മാല, നിഘണ്ടുകൾ, നാടകങ്ങൾ, ഓർമ്മക്കുറിപ്പുകൾ കൂടാതെ ഇംഗ്ലീഷിലും ഹിന്ദിയിലുമായി കഥകൾ, നോവലുകൾ, ഫിക്ഷൻ, ജീവചരിത്രങ്ങൾ തുടങ്ങി നാലായിരത്തിൽപ്പരം പുസ്തകങ്ങളുടെ ശേഖരമാണ് വായനക്കാരെ കാത്തിരിക്കുന്നത്.
ഡിഎംഎ. പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റെയിൽവേ ബോർഡ് പ്രിൻസിപ്പൽ ഡയറക്ടർ സുബു റഹ്മാൻ മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന ചന്തുമേനോന്റെ ’ഇന്ദുലേഖ’, ഡോ. ഡലോണി മാനുവലിനു കൈമാറിക്കൊണ്ട് ഉദ്്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വി.കെ. മാധവൻകുട്ടിയുടെ പത്നി ഷേർലി മാധവൻ കുട്ടി, ഡിഎംഎ ഉപദേശക സമിതി അംഗം ബാബു പണിക്കർ, മാനുവൽ മെഴുക്കനാൽ, ലൈബ്രറി കണ്വീനർ സുജാ രാജേന്ദ്രൻ കമ്മിറ്റി അംഗങ്ങളായ ആർഎംഎസ് നായർ, കല്ലറ മനോജ്, പ്രദീപ് ദാമോദരൻ, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ മണികണ്ഠൻ കെ വി, കെ ജി രാഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, ട്രഷറർ മാത്യു ജോസ്, ജോയിന്റ് ട്രഷറർ പി.എൻ. ഷാജി, നിർവാഹക സമിതി അംഗങ്ങളായ ആർ ജി കുറുപ്പ്, എൻ സി ഷാജി, കലേഷ് ബാബു, അനിലാ കെ എസ്, ബിജു ജോസഫ്, ഡി ജയകുമാർ, അജികുമാർ എസ്, ആർകെ പുരം ഏരിയ സെക്രട്ടറി ഓ ഷാജികുമാർ, പട്ടേൽ നഗർ ഏരിയ ട്രഷറർ രഞ്ജിത്ത് പ്രസാദ്, മുൻ ട്രഷറർ രവീന്ദ്രൻ പിരിയാട്ട് തുടങ്ങിയവർ പങ്കെടുത്തു.
പുസ്തക ശേഖരങ്ങൾ ഇനിയും വിപുലീകരിക്കുന്നതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതായും പുസ്തകങ്ങൾ ആവശ്യമുള്ളവർ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലെത്തി ആവശ്യമായ തിരിച്ചറിയൽ രേഖ ഹാജരാക്കി നിശ്ചിത തീയതിക്കകം തിരിയെ നൽകാമെന്ന വ്യവസ്ഥയിൽ ഗ്രന്ഥശാലാപരിപാലകനിൽ നിന്നും പുസ്തകങ്ങൾ സ്വീകരിക്കാവുന്നതാണെന്നും ഡിഎംഎ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 01126195511
റിപ്പോർട്ട്: പി.എൻ. ഷാജി
|