ഹൂസ്റ്റണ്‍: മലയാളിയുടെ കാർഷിക വിളകളോടുള്ള സ്നേഹം പ്രകടിപ്പിച്ചു കൊണ്ട് ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ ഹാർവെസ്റ് ഫെസ്റ്റിവൽ അനുഗ്രഹീതമായി നടത്തപ്പെട്ടു. ബൈബിളിലെ പഴയനിയമ കാലത്ത് ആണ്ടുതോറും നടത്തിവന്നിരുന്ന കൊയ്ത്തുത്സവത്തിന്റെ നല്ല ഓർമകളെ തൊട്ടുണർത്തുന്നതായിരുന്നു ട്രിനിറ്റി ഹാർവെസ്റ്റ് ഫെസ്റ്റിവൽ.
തങ്ങളുടെ കൃഷിയിടങ്ങളിൽ നിന്ന് ലഭിച്ച ആദ്യ കായ്ഫലങ്ങളുടെ ഒരംശം വിശ്വാസികൾ ദൈവസന്നിധിയിൽ സമർപ്പിക്കുന്ന പതിവ് പഴയനിയമ കാലം മുതൽ തന്നെ ഉണ്ടായിരുന്നു. ഇടവകാംഗങ്ങളുടെ സജീവ പങ്കാളിത്തത്തിലൂടെ ഈ വർഷം ഇടവകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുക ഏകദേശം 70,000 ഡോളർ (ഏകദേശം 51 ലക്ഷം രൂപ) സമാഹരിക്കാൻ സാധിച്ചു.
നാനൂറിനടുത്ത് കുടുംബങ്ങളുള്ള ട്രിനിറ്റി ഇടവകയിലെ എല്ലാ കുടുംബങ്ങളും ആവേശത്തിന്റെ പാരമ്യത്തിലാണ് ലേലം വിളിയിൽ പങ്കെടുത്തത്. ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളെയും ഉപയോഗിച്ചുകൊണ്ടായിരുന്നു ഈ വർഷവും ഹാർവെസ്റ്റ് ഫെസ്റ്റിവൽ നടത്തപ്പെട്ടത്.
ജൂലൈ 24 ഞായറാഴ്ച വിശുദ്ധ കുർബാന മദ്ധ്യേ ഇടവക ട്രസ്റ്റിമാർ നൽകിയ ആദ്യ ഫലങ്ങളുടെ ബാസ്ക്കറ്റ് ഇടവക വികാരി ഇൻ ചാർജ് റവ റോഷൻ.വി. മാത്യൂസ് അച്ചൻ മദ്ബഹായിൽ സമർപ്പിച്ചു. തുടർന്ന് ആരാധനയ്ക്കുശേഷം ഹാർവസ്റ്റ് ഫെസ്റ്റിവൽ മെഗാ സ്പോണ്സർ ജോണ്‍ എബ്രഹാം തന്റെ സംഭാവന കണ്‍വീനർ ജോണ്‍ ചാക്കോയെ ഏൽപ്പിച്ചു ഫെസ്റ്റിവൽ കിക്ക് ഓഫ് നിർവഹിച്ചു. തുടർന്ന് മദ്ബഹായിൽ അർപ്പിച്ച ആദ്യഫല ബാസ്കറ്റ് ലേലം വിളിച്ചു കൊണ്ട് ആദ്യഫല പെരുന്നാളിന്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു.
തുടർന്ന് ജൂലൈ 31 ശനിയാഴ്ച രാവിലെ 10.30നു ട്രിനിറ്റി സെന്ററിൽ ആരംഭിച്ച ലേലം വൈകുന്നേരം ആറിനാണ് അവസാനിച്ചത്. ഇടവക വികാർ ഇൻ ചാർജ് റവ. റോഷൻ വി മാത്യൂസിന്റെ ആമുഖ വാക്കുകൾക്ക് ശേഷം ഇടവക വികാരി റവ. സാം കെ ഈശോ അച്ചൻ സൂമിലൂടെ പ്രാരംഭ പ്രാർഥന നിർവഹിച്ചു. ഇടവക സെക്രട്ടറി റെജി ജോർജ് സ്വാഗതം ആശംസിച്ചു. റവ ഉമ്മൻ സാമുവൽ അച്ചൻ ആദ്യ ലേലം വിളിക്ക് നേതൃത്വം നൽകി.
ഇടവക ജനങ്ങൾ അവരവരുടെ ഭവനങ്ങളോട് ചേർന്ന് ഒരുക്കിയിട്ടുള്ള അടുക്കള തോട്ടങ്ങളിൽ നിന്ന് വിളവെടുത്തു നൽകിയ കായ്ഫലങ്ങൾ ഓണ്‍ലൈൻ പ്ലാറ്റഫോം ആയ ’സൂം’, ’വാട്സ്ആപ് ’എന്നീ സാങ്കേതിക വിദ്യയിലൂടെയും നേരിട്ടും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടുമാണ് ഇടവക ജനങ്ങൾ ലേലത്തിൽ പങ്കെടുത്തത്. വോളന്റീയർമാർ ഇടവകയിലെ വീടുകളിൽ നിന്ന് ശേഖരിച്ച പച്ചക്കറിവിഭവങ്ങളും ലേലത്തിനായി ഏൽപിച്ച മറ്റു നിരവധി സാധനങ്ങളും ശനിയാഴ്ച തന്നെ ദേവാലയത്തോട് ചേർന്നുള്ള ട്രിനിറ്റി സെന്ററിൽ എത്തിച്ചിരുന്നു.
ഇടവകയിലെ ഭൂരിഭാഗം കുടുംബങ്ങളും പങ്കെടുത്ത ലേലത്തിൽ ചക്ക, പടവലങ്ങ, മാന്പഴം, കറിവേപ്പ് ,വെണ്ടയ്ക്ക, കോവക്ക, പാവയ്ക്കാ, ചേന, മുരിങ്ങകായ്, വെള്ളരിക്ക, ഓമയ്ക്ക, പേരയ്ക്ക, പയർ, കേക്ക്, അച്ചാറുകൾ, ക്രാഫ്റ്റ് ഐറ്റംസ്, വിവിധയിനം പഴവർഗങ്ങൾ, ഗാർഡൻ വിഭവങ്ങൾ, ചെടികൾ തുടങ്ങിയവ കൊണ്ട് സമൃദ്ധമായിരുന്നു ഹാർവെസ്റ് ഫെസ്റ്റിവൽ. ലേലം ചെയ്തവർക്ക് വോളന്റീയർമാർ അതാത് ഭവനങ്ങളിൽ വിഭവങ്ങൾ എത്തിച്ചു നൽകി.
ലേലം വിളിയിൽ പരിചയ സന്പന്നരായ എബ്രഹാം ജോസഫ് (ജോസ്), ജീമോൻ റാന്നി, ജോസഫ് ടി. ജോർജ് , ഈശോ ടി എബ്രഹാം, ജോയ്സ് ജോണ്‍ എന്നിവർ ആവേശത്തിന്റെ അലയടികൾ ഉണർത്തിക്കൊണ്ടാണ് ലേലം വിളിയ്ക്ക് നേതൃത്വം നൽകിയത്.
ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ നിന്നും 70,000 ഡോളറിനടുത്ത് സമാഹരിയ്ക്കുവാൻ കഴിഞ്ഞു. ലഭിക്കുന്ന മുഴുവൻ വരുമാനവും ഇന്ത്യയിലെയും അമേരിക്കയിലെയുമുള്ള മിഷൻ, ജീവകാര്യണ്യ പദ്ധതികൾക്കാണ് ഉപയോഗിക്കുന്നത്.
ഇടവക വികാരി ഇൻ ചാർജ് റവ. റോഷൻ വി. മാത്യൂസ്, വൈസ് പ്രസിഡന്റ് ഷാജൻ ജോർജ്, കണ്‍വീനർമാരായ റെജി ജോർജ്, ജോണ്‍ ചാക്കോ (ജോസ്) എന്നിവരുടെ നേതൃത്വത്തിൽ ജോയിൻറ് കണ്‍വീനർമാരായ ജീമോൻ റാന്നി, ആരണ് അലക്സ്, ട്രസ്റ്റിമാരായ എബ്രഹാം ജോസഫ് (ജോസ്), ജോർജ് പുളിന്തിട്ട, അൽമായ ശുശ്രൂഷകൻ ജോസ് മാത്യു എന്നിവരെ കൂടാതെ ജെയ്സണ്‍ സാമുവേൽ, അതുൽ ജോണ്‍ മാത്യു, ടോം ബെഞ്ചമിൻ, ജിബു മാത്യു എന്നിവരടങ്ങിയ ഓഡിയോ വിഷ്വൽ, ടെക്നിക്കൽ ടീമും 50 ൽ പരം വോളന്റീയർമാരും കൈസ്ഥാന സമിതി അംഗങ്ങളും ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ വൻ വിജയത്തിന് വേണ്ടി പ്രവർത്തിച്ചു.
ഈ വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ചരിത്രവിജയമാക്കാൻ വിവിധ നിലകളിൽ സഹായിച്ച എല്ലാവരോടും പ്രത്യേകിച്ച് മെഗാ, ഡയമണ്ട്, ഗോൾഡ്, സിൽവർ സ്പോണ്‍സർമാർക്കും ആത്മാർഥമായ നന്ദി വൈസ് പ്രസിഡന്റ് ഷാജൻ ജോർജ് പ്രകാശിപ്പിച്ചു.
റിപ്പോർട്ട്: ജീമോൻ റാന്നി
|