വഴിയോരത്തുനിന്നു ബൈബിൾ വായിക്കുന്നതിന് അനുമതി വേണമെന്ന്
Monday, November 20, 2017 10:33 AM IST
ടെന്നിസി: പൊതു വഴിയോരങ്ങളിൽ നിന്ന് പരസ്യമായി ബൈബിൾ വായിക്കുന്നതിന് അനുമതി തേടണമെന്ന് ആവശ്യപ്പെട്ട് ടെന്നിസി സിറ്റി അധികൃതർ ഓർഡിനൻസ് പുറപ്പെടുവിച്ചു.

സിറ്റിയുടെ അനുമതിയില്ലാതെ വഴിയോരത്തുനിന്നു ബൈബിൾ വായന നടത്തിയ പോൾ ജോണ്‍സനെ സിറ്റി അധികൃതർ തടഞ്ഞു. ബൈബിൾ വായനയിലൂടെ ക്രിസ്തുവിന്‍റെ സ്നേഹത്തെ മറ്റുള്ളവർക്ക് പകർന്നു നൽകുക എന്നതു മാത്രമാണ് ഞാൻ ചെയ്യുന്നതെന്നും വീണ്ടും വായന തുടർന്നാൽ ഞാൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയപ്പെടുന്നതായും ജോണ്‍സൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ ഈ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും ജോണ്‍സണ്‍ ആവശ്യപ്പെട്ടു.

അതേസമയം ഉത്തരവിനെ ചോദ്യം ചെയ്തു ഫസ്റ്റ് ലിബർട്ടി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് സെന്‍റർ ഫോർ റിലിജിയസ് എക്സപ്രഷൻ രംഗത്തെത്തി. സിറ്റിയുടെ ഓർഡിനൻസ് റിലിജിസ് ഫ്രീഡം റൈറ്റ്സിനെ ലംഘിക്കുന്നതാണെന്ന് ഇവരുടെ വാദം. ലോകമെങ്ങും സഞ്ചരിച്ചു സുവിശേഷം അറിയിക്കുവാൻ ജോണ്‍സന് കഴിയില്ലെന്നും അതുകൊണ്ടാണ് സമീപ തെരുവുകളിൽ നിന്നും ബൈബിൾ മറ്റുള്ളവരെ വായിച്ചു കേൾപ്പിക്കുന്നതിന് ശ്രമിക്കുന്നതെന്നും കൗണ്‍സിൽ ഫോർ ഫസ്റ്റ് ലിബർട്ടി വക്താവ് ചെൽസി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ