വീസ തട്ടിപ്പുകേസിൽ കോടതി ശിക്ഷിച്ച ഇന്ത്യൻ അധ്യാപകനെ നാടുകടത്തും
Friday, April 28, 2017 6:23 AM IST
ടെക്സസ്: റിക്രൂട്ട് തട്ടിപ്പു കേസിൽ ടെക്സസിലെ മുൻ അധ്യാപകൻ ഹൈദരാബാദ് സ്വദേശിയായ ജോർജ് മരിയദാസിനെ നാടുകടത്താനും പിഴയായി 53,000 ഡോളർ ഈടാക്കുന്നതിനും കോടതി വിധിച്ചു. ഏപ്രിൽ 26ന് നടന്ന വിധിയുടെ വിശദാംശങ്ങൾ പ്രോസികൂട്ടർ മാധ്യമങ്ങൾക്ക് നൽകി.

ടെക്സസിലെ ഫോർട്ട് സ്റ്റോക്റ്റണ്‍ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു അന്പത്തിയൊന്നുകാരനായ ജോർജ്. ഹൈദരബാദിലെ പത്രങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട് എന്നു പരസ്യം നൽകി അവരിൽ നിന്നും വൻ തുകകൾ ഫീസായി വാങ്ങുകയും അമേരിക്കയിലേക്ക് വരുവാൻ അവസരം ലഭിച്ചവരിൽ നിന്നും ശന്പളത്തിന്‍റെ 15 ശതമാനം നിർബന്ധമായി വാങ്ങുകയും ചെയ്തതിനാണ് ജോർജിനെതിരെ കേസെടുത്തിരുന്നത്. സമരറിറ്റണ്‍ എഡ്യൂക്കേഷണൽ സർവീസസ് എന്ന കന്പനി രൂപീകരിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്. 2012 ഡിസംബർ മുതൽ 2016 മേയ് വരെയാണ് ജോർജ് തുടർച്ചയായി തട്ടിപ്പു നടത്തിയത്. ജനുവരിയിൽ ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും വിധി പ്രസ്താവം നടത്തിയത് ഏപ്രിൽ 27നായിരുന്നു. അധ്യാപകൻ കഴിഞ്ഞ ഒരു വർഷമായി ജയിലിലായിരുന്നു. ഇത്രയും കാലം ശിക്ഷയായി പരിഗണിച്ചു ജയിൽ വിമുക്തനാക്കി നാട്ടിലേക്ക് തിരിച്ചയക്കുന്നതിനാണ് കോടതി വിധി.

അധികൃതരുടെ അനുമതിയോ, അറിവോ ഇല്ലാതെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിനും സ്റ്റോക്ടണ്‍ ഇൻഡിപെന്‍റന്‍റ് വിദ്യാഭ്യാസ ജില്ലക്കും ഇടയിൽ മധ്യവർത്തിയാണ് എന്ന പ്രചാരണം നടത്തിയാണ് ഹൈദരബാദിൽ നിന്നും അധ്യാപകരെ ഇദ്ദേഹം ആകർഷിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ