മൂന്നു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 120 വർഷം തടവ്
Thursday, April 27, 2017 8:11 AM IST
ഷിക്കാഗോ: മൂന്നു വയസുള്ള പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ജോസ് റെയ്സിനെ (31) ലേക്ക് കൗണ്ടി സർക്യൂട്ട് കോടതി 120 വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചു.

ജഡ്ജി മാർക്ക് ലവിറ്റാണ് വിധി പ്രഖ്യാപിച്ചത്. ന്യായാധിപനെന്ന നിലയിൽ തന്‍റെ ഒൗദ്യോഗിക ജീവിതത്തിൽ വിധി പ്രഖ്യാപിക്കേണ്ടിവന്ന ഏറ്റവും മോശമായ കേസായിരുന്നു അതെന്നും അതിനാൽ പ്രതിക്ക് ഏറ്റവും ഉയർന്ന ശിക്ഷ തന്നെ നൽകുന്നുവെന്നും അദ്ദേഹം വിധി ന്യായത്തിൽ എഴുതി ചേർത്തു. അസിസ്റ്റന്‍റ് സ്റ്റേറ്റ് അറ്റോർണി നൂറു വർഷത്തെ ശിക്ഷയാണ് ആവശ്യപ്പെട്ടതെങ്കിലും ജഡ്ജി 120 വർഷത്തെ ശിക്ഷ നൽകിയതിൽ സംതൃപ്തി അറിയിച്ചു.

2013 സെപ്റ്റംബർ 30 നായിരുന്നു സംഭവം. ഷിക്കാഗോ മുണ്ടലിൻ അപ്പാർട്ട്മെന്‍റിന് മുന്പിൽ നിന്നാണ് മൂന്നു വയസുകാരിയെ കാറിൽ കടത്തികൊണ്ടു പോയി പീഡിപ്പിച്ചത്. ഒരു മണിക്കൂറിനുശേഷം പ്രതി കുട്ടിയെ അപ്പാർട്ട്മെന്‍റിനു മുന്പിൽ തന്നെ ഇറക്കിവിട്ടു. പെണ്‍കുട്ടിയുടെ സഹോദരിമാർ സംഭവത്തിന് ദൃക്സാക്ഷികളായിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ