പ്രവാസികളുടെ പ്രശ്നങ്ങൾ കേരള ജനതയുടെ മുന്പിൽ അവതരിപ്പിക്കാനുള്ള വേദിയാകും ഫൊക്കാന കേരള കണ്‍വൻഷൻ
Friday, February 17, 2017 9:56 AM IST
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരള കണ്‍വൻഷന് ആലപ്പുഴ ലേക്ക് പാലസ് റിസോർട്ട് ആതിഥ്യമരുളും. മേയ് 27ന് നടക്കുന്ന കണ്‍വൻഷനിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രഗത്ഭർ പങ്കെടുക്കും. മാധ്യമ, ചലച്ചിത്ര, സാഹിത്യ, പുരസ്കാരം തുടങ്ങി നിരവധി പരിപാടികൾ കണ്‍വൻഷന്‍റെ ഭാഗമായിരിക്കും. ഫൊക്കാന കേരള സർക്കാരുമായി ചേർന്ന് ലോകമ ലയാളികളെ കേരളത്തിന്‍റെ ഭൂപടത്തിലേക്കു ആകർഷിക്കുന്ന പ്രോജക്ടിന് ഫൊക്കാന രൂപം നൽകി കഴിഞ്ഞു.

കേരളത്തിലെ ഭരണകർത്താക്കൾക്കുപോലും ആവേശം പകരുന്ന വികസന പരിപാടികളും പ്രായോഗിക നിർദ്ദേശങ്ങളുമാണ് ഫൊക്കാന മുന്നോട്ടു വച്ചിട്ടുള്ളത്. അമേരിക്കയിൽ സാന്പത്തിക മികവോടെ താമസിക്കുന്ന മലയാളികൾക്ക് കേരളവുമായുള്ള ആത്മബന്ധം സുദൃഢമാക്കുന്നതിന് വ്യക്തമായ അടിസ്ഥാന കർമ പരിപാടികളുമായി സജീവമായി മുൻപോട്ട് നീങ്ങുകയാണ് ഫൊക്കാനയുടെ ലക്ഷ്യം.

ഫൊക്കാനയുടെ പുതിയ കമ്മിറ്റി അധികാരത്തിൽ വന്നതിനുശേഷം സുപ്രധാനമായ ചില വിഷയങ്ങളിൽ കേരള മുഖ്യമന്ത്രിയുമായി ചർച്ച നാടത്തുകയും പരിഹാരം ഉണ്ടാക്കുകയും ചെയ്തു. പ്രത്യേകിച്ച് പ്രവാസികളുടെ സ്ഥാവര ജംഗമ വസ്തുകവകൾ സംബന്ധിച്ചും പാസ്പോർട്ട് സംബന്ധമായ വിഷയങ്ങളിലും പ്രവാസി ട്രൈബ്യൂണലുമായി ബന്ധിപ്പിക്കുവാനുള്ള അവസരം ഉണ്ടാക്കുകയും കേസുകൾ നടത്തുവാനും അനുബന്ധമായ സഹായങ്ങൾ ചെയ്തു നൽകുവാനും ഒരു പാലമായി ഫൊക്കാന പ്രവർത്തിക്കുവാനും തീരുമാനിച്ചു. സാങ്കേതിക വിദ്യ ഏറ്റവും മെച്ചപ്പെട്ട ഈ കാലത്തു ഓണ്‍ലൈൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വസ്തു, കെട്ടിട നികുതികൾ പ്രവാസികൾക്ക് ഓണ്‍ ലൈൻ ആയി അടയ്ക്കുവാനുള്ള നിർദേശം കൂടി ഫൊക്കാന മുന്നോട്ടു വയ്ക്കുന്നുണ്ട്. വിഷയത്തിൽ ശാശ്വതമായ തീരുമാനം എടുപ്പിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യും.

അമേരിക്കൻ മലയാളികൾക്ക് കേരള സർക്കാരിന്‍റെ മാലിന്യ നിർമാർജന പദ്ധതി, ഹരിത കേരളം പദ്ധതി തുടങ്ങിയവയുമായി സഹകരിക്കുവാനും പങ്കാളികളാകുവാനും സാധിക്കുന്ന തരത്തിൽ പ്രോജക്ടുകളായി തിരിച്ചു പ്രവാസികൾക്ക് അവരവരുടെ പഞ്ചായത്തുകളിൽ പദ്ധതിയുമായി സഹകരിക്കുവാനുള്ള അവസരം നൽകണമെന്നും ഫൊക്കാന ആവശ്യപ്പെട്ടു.

ഫൊക്കാനയുടെ തുടർ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു കൊണ്ടുപോകുകയും മറ്റു മേഖലയിലും ഫൊക്കാനയുടെ പദ്ധതികൾ എത്തിക്കുക എന്ന ലക്ഷ്യവും ഉണ്ട്. ജീവകാരുണ്യം, ഭാഷയ്ക്കൊരു ഡോളർ ,മറ്റു പദ്ധതികൾ,വ്യക്തിഗത പദ്ധതികൾ ഇവയെല്ലാം ഫൊക്കാന നടിപ്പിലാക്കും. രണ്ടു വർഷത്തിനുള്ളിൽ ഫൊക്കാന ഈ രംഗത്തു നടപ്പിലാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനവും ഫൊക്കാന കേരള കണ്‍വൻഷനോടനുബന്ധിച്ചു നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎൽഎമാരായ ഒ. രാജഗോപാൽ, തോമസ് ചാണ്ടി, രാജു ഏബ്രഹാം, വി.ഡി. സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും പി.സി. വിഷ്ണു നാഥ് തുടങ്ങി രാഷ്ട്രീയ നേതാക്കൾ, ചലച്ചിത്ര രംഗത്തെ പ്രതിഭകൾ, സാഹിത്യരംഗത്തെ പ്രഗത്ഭരേയും പങ്കെടുപ്പിച്ചുകൊണ്ട് കണ്‍വൻഷൻ ഒരു ചരിത്ര സംഭവമാക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്‍റ് തന്പി ചാക്കോ, ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗീസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയ് ഇട്ടൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്, ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ, വിമൻസ് ഫോറം ചെയർപേഴ്സൻ ലീലാ മാരേട്ട് തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ