യുഎസ് സുരക്ഷാ ഉപദേഷ്ടാവ് രാജിവച്ചു
Tuesday, February 14, 2017 4:36 AM IST
വാഷിംഗ്ടണ്‍: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ളിൻ രാജിവച്ചു. റഷ്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് രാജി. റഷ്യക്ക് ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നീക്കത്തെ കുറിച്ച് ഫ്ളിൻ വിവരം നൽകിയെന്നാണ് ആരോപണം.

ട്രംപ് അധകാരമേൽക്കുന്നതിനു മുന്പ് യുഎസിലെ റഷ്യൻ അംബാസിഡറുമായി ഫ്ളിൻ നിരവധി തവണ ഫോണിൽ സംസാരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഫ്ളിൻ റഷ്യക്കാരുടെ ബ്ലാക്ക്മെയിലിംഗിനു വിധേയനായെന്ന് യുഎസ് മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

2012ൽ ഡിഫൻസ് ഇന്‍റലിജൻസ് ഏജൻസിയുടെ ഡയറക്ടറായി ചുമതലയേറ്റ ഫ്ളിൻ ഇന്‍റലിജൻസ് പ്രഫഷണൽ എന്ന നിലയിൽ പേരെടുത്ത വ്യക്തിയാണ്. ഐഎസിനെതിരേയുള്ള പോരാട്ടം പോലുള്ള ചിലകാര്യങ്ങളിൽ മോസ്കോയുമായി വാഷിംഗ്ടണ്‍ സഹകരിക്കണമെന്ന നിലപാട് ഫ്ളിൻ പുലർത്തിയിരുന്നു. ഇതിന്‍റെ പേരിൽ അദ്ദേഹം ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടതായും വന്നിരുന്നു.