ഇന്ത്യയിൽ ഭീകരാക്രമണം: ബൽവിന്ദർ കുറ്റക്കാരനെന്ന് കോടതി
Thursday, December 1, 2016 8:16 AM IST
റിനെ (നെവേഡ): ഇന്ത്യയിലെ പഞ്ചാബിൽ ഭീകരാക്രമണം നടത്തുന്നതിന് ഗൂഡാലോചന നടത്തിയ കേസിൽ നോർത്തേൺ നെവേഡക്കാരനായ ഇന്ത്യൻ അമേരിക്കൻ വംശജൻ ബൽവിന്ദർ സിക്ക് (42) കുറ്റക്കാരനെന്ന് റിനൊ യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ലാറി ഹിൽസ് വിധിച്ചു.

ഫെഡറൽ ലോ എൻഫോഴ്സ്മെന്റ് അധികൃതർ നവംബർ 29ന് വിധിയുടെ പകർപ്പ് മാധ്യമങ്ങൾക്കു നൽകി. അടുത്തവർഷം ഫെബ്രുവരി 27ന് ശിക്ഷ വിധിക്കും. 15 വർഷത്തെ തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. ശിക്ഷാ കാലാവധി പൂർത്തിയാകുമ്പോൾ ഇന്ത്യയിലേക്ക് തിരിച്ചയക്കും.

2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇന്ത്യയിൽ ഭീകരാക്രമണം നടത്തുന്നതിന് ഭീകരരെ ഏർപ്പാട് ചെയ്യുന്നതിന് ഇന്ത്യ ഗവൺമെന്റിലെ പ്രമുഖരെ വധിക്കുന്നതിനും ബൽവിന്ദർ സിംഗ് പദ്ധതി ഇട്ടിരുന്നതായി യുഎസ് അറ്റോർണി ഡാനിയേൽ എഫ്ബിഐ സ്പെഷൽ ഏജന്റ് ഏരൺ, നാഷണൽ സെക്യൂരിറ്റി പ്രോസിക്യൂട്ടർ മേരി എന്നിവരുടെ പ്രസ്താവനയിൽ പറയുന്നു.

ഖാലിസ്‌ഥാൻ പ്രദേശത്ത് സ്വതന്ത്ര സിക്ക് സംസ്‌ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കുന്ന വിപ്ലവ പ്രസ്‌ഥാനങ്ങളായ ബാബർ ഖൽസ ഇന്റർനാഷണൽ, ഖാലിസ്‌ഥാൻ സിന്ദാബാദ് ഫോഴ്സ് എന്നീ സംഘടനകളുടെ ഗൂഡാലോചനയാണ് ബൽവീന്ദർ സിംഗിന്റെ അറസ്റ്റോടെ തകർന്നത്.

1997ൽ തെറ്റായ വിവരങ്ങൾ നൽകി സാൻഫ്രാൻസിസ്കോയിൽ അഭയം നേടിയ വ്യക്‌തിയാണ് ബൽവിന്ദർ. 1999ൽ യുഎസിൽ സ്‌ഥിരതാമസത്തിനുള്ള അനുമതിയും ലഭിച്ചിരുന്നു. 2012 മുതൽ സിംഗിന്റെ ഫോൺ എഫ്ബിഐ നിരീക്ഷണത്തിലായിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ