മിഷിഗണിൽ ട്രംപിന് ചരിത്ര വിജയം; ഇലക്ടറൽ വോട്ട് വർധിച്ചു
Tuesday, November 29, 2016 6:04 AM IST
മിഷിഗൺ: നവംബർ എട്ടിന് നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിക്കാതിരുന്ന മിഷിഗൺ സംസ്‌ഥാനത്തെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡോണൾഡ് ട്രംപിന് ചരിത്ര വിജയം. 1988 ശേഷം ആദ്യമായാണ് ട്രംപിലൂടെ റിപ്പബ്ലിക്കൻ പാർട്ടി മിഷിഗൺ സംസ്‌ഥാനം ഡമോക്രാറ്റിക്കിൽ നിന്നും പിടിച്ചെടുക്കുന്നത്.

ഈ വിജയത്തോടെ ട്രംപിന് 16 ഇലക്ടറൽ വോട്ടുകൾ ലഭിച്ചു. സംസ്‌ഥാനത്തു പോൾ ചെയ്ത 4.8 മില്യൺ വോട്ടുകളിൽ 10,704 വോട്ടുകളുടെ ഭൂരിപക്ഷമാണ് ട്രംപിന് ലഭിച്ചത്. ആകെയുളള 538 ഇലക്ടറൽ വോട്ടുകളിൽ 306 എണ്ണം ട്രംപും 232 എണ്ണം ഹില്ലരിയും നേടി. ജയിക്കുന്നതിന് 270 വോട്ടുകളുടെ ഭൂരിപക്ഷമാണ് വേണ്ടത്.

മിഷിഗണിലെ വോട്ടുകൾ വീണ്ടും എണ്ണണമെന്നാവശ്യപ്പെട്ട് ഗ്രീൻ പാർട്ടി സ്‌ഥാനാർഥി ജിൽ സ്റ്റെയ്ൻ നോട്ടീസ് നൽകിയിട്ടുണ്ട്. ട്രംപ് വിജയിച്ച വിസ്കോൺസിനിലും പെൻസിൽവാനിയായിലും ഇതേ ആവശ്യം പരിഗണിച്ചുവരുന്നു. ഏതെങ്കിലും ഒരു സംസ്‌ഥാനത്തു വീണ്ടും വോട്ടെണ്ണൽ ഫലം ഹില്ലരിക്ക് അനുകൂലമായാൽ പോലും ജയിക്കാനാവശ്യമായ ഇലക്ടറൽ വോട്ടുകൾ ലഭിക്കുന്നതിനുളള സാധ്യതകൾ ഇതോടെ അടഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ