സൗദിയിൽ റോഡപകടംമൂലം ഓരോ 70 മിനിറ്റിലും ഒരാൾ മരിക്കുന്നതായി റിപ്പോർട്ട്
Saturday, November 12, 2016 5:22 AM IST
ദമാം: കിഴക്കൻ പ്രവിശ്യയിൽ കഴിഞ്ഞ വർഷം ഉണ്ടായ റോഡപകടങ്ങളിൽ 1249 പേരുടെ ജീവൻ നഷ്‌ടപ്പെട്ടതായി പ്രവിശ്യാ ട്രാഫിക് സുരക്ഷാ സമിതി മേധാവി എൻജിനീയർ സുൽതാൻ അൽ സഹ്റാനി പറഞ്ഞു. റോഡപകടം മൂലം പതിമൂന്നു ശതമാനം പേരുടെ ജീവനാണ് ഇവിടെ പൊലിയുന്നത്. 5563 പേർക്കു കഴിഞ്ഞ വർഷം ഉണ്ടായ അപകടങ്ങളിൽ ഗുരുതരമായിപരിക്കു പറ്റുകയും ചെയ്തു.

രാജ്യത്തെ റോഡപകടങ്ങളിൽ മരിക്കുന്നവരിൽ 60 ശതമാനം പേരും 30 വയസിനു താഴെ പ്രായമുള്ളവരാണ്. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണ് കൂടുതൽ അപകടങ്ങൾക്കും കാരണമാകുന്നതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷം രാജ്യത്തു റോഡപകടങ്ങൾ മൂലം ജീവൻ നഷ്‌ടപ്പെട്ടത് 7800 പേർക്കാണ്. അപകടങ്ങളിൽ മരിക്കുകയും പരിക്കേൽക്കുകയും ചെയ്യുന്നവരിൽ 35 ശതമാനം പേർ ഇന്ത്യ, പാകിസ്‌ഥാൻ, ഈജിപ്ത് തുടങ്ങിയ രാജ്യക്കാരാണ്. രാജ്യത്ത് വർദ്ധധച്ചുവരുന്ന റോഡപകടങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നു കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ കഴിഞ്ഞ ദിവസം പറഞ്ഞു.

റോഡപകടങ്ങൾ ഉണ്ടാകുന്നതിന്റെ കാരണങ്ങളെ കുറിച്ചു പഠിക്കുന്നതിനും അപകടം ഒഴിവാക്കുന്നതിനുമായി വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ പദ്ധതികൾ നടപ്പിലാക്കാനും കിരീടവകാശി നിർദേശിച്ചിരുന്നു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം