‘കലയും സാഹിത്യവും മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാകണം’
Tuesday, November 1, 2016 7:50 AM IST
ജിദ്ദ: പ്രകൃതിയുടെ സൃഷ്‌ടിപ്പിലാണ് ഏറ്റവും അത്യുദാത്തമായ കലയുള്ളതെന്നും അതിന്റെ പകർപ്പുകൾ മാത്രമാണ് ലോകത്തെ സർവ കലകളുമെന്നും കവി മുഹമ്മദ്കുട്ടി എളമ്പിലാക്കോട്. ആർഎസ്സി ജിദ്ദ സോൺ സാഹിത്യോത്സവിന്റെ സാംസ്കാരിക സമ്മേളനം ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതായിരിക്കണം കലയും സാഹിത്യവും. ഏതു വ്രണിത ഹൃദയത്തിനും ഇരുണ്ട കാലഘട്ടത്തിലും സാഹിത്യവും കലകളും സാധ്യമാണ്. പ്രകൃതി വരച്ചുകാണിക്കുന്ന ഒരുമയുടെ സന്ദേശമായിരിക്കട്ടെ സർഗാത്മക സൃഷ്‌ടികളുടെ അന്തർധാരയെന്നും ധാർമികതയിലൂന്നിയ സാംസ്കാരിക സംവേദനമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐസിഎഫ് മിഡിൽഈസ്റ്റ് സെക്രട്ടറി മുജീബ് എആർ നഗർ, ഐസിഎഫ് ജിദ്ദാ സെന്റർ പ്രസിഡന്റ് മുഹ്യുദ്ദീൻകുട്ടി സഅദി കൊണ്ടുക്കര, ആർഎസ്സി സൗദി നാഷണൽ എക്സിക്യൂട്ടീവ് യാസർ അറഫാത്ത്, സ്വാഗത സംഘം സെക്രട്ടറി എം.സി. അബ്ദുൾ ഗഫൂർ, വർക്കിംഗ് സെക്രട്ടറി ഖലീലുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. പ്രമുഖ മാപ്പിള ഗായകൻ മഷ്ഹൂദ് തങ്ങൾ സംഗീതാലാപനം നടത്തി. സംഗീത കലാകാരൻ വി.ജെ കൊയ സംബന്ധിച്ചു.

രാവിലെ ഒമ്പതിന് കിലോ 13 ലെ അൽ ഖമർ ഓഡിറ്റോറിയത്തിൽ ആരംഭിച്ച സാഹിത്യോത്സവ് ഐസിഎഫ് സൗദി നാഷണൽ പ്രസിഡന്റ് സയിദ് ഹബീബ് അ. ബുഖാരി ഉദ്ഘാടനം ചെയ്തു. ഒരു മാസക്കാലമായി നടുവ യൂണിറ്റ് സെക്ടർ തല സാഹിത്യോത്സവ് മത്സരങ്ങൾക്കുശേഷം നടന്ന സോൺ തല മത്സരത്തിൽ അനാക്കിഷ്, ഷറഫിയ്യ, ബവാദി, ജാമിഅ എന്നീ സെക്ടറുകളിൽ നിന്നായി ഇരനൂറിലധികം പ്രതിഭകൾ മാറ്റുരച്ചു. 242 പോയിന്റുകൾ നേടി ഷറഫിയ സെക്ടർ ഒന്നാം സ്‌ഥാനവും 152 പൊയിന്റുകൾ നേടി അനാക്കിഷ് സെക്ടർ രണ്ടാം സ്‌ഥാനവും 146 പോയിന്റുകൾ നേടി ജാമിഅ സെക്ടർ മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി.

കലാ പ്രതിഭകളായി ഫാദിൽ മുഹമ്മദ് (പ്രൈമറി അനാക്കിഷ്), മുഹമ്മദ് മാലിക് (ജൂണിയർ ബവാദി), മഹ്ബൂബ് അലി (സെക്കന്ററിബവാദി), മൻസൂർ ചുമ്പറ്റ (സീനിയർ ഷറഫിയ) എന്നിവരെ തെരഞ്ഞെടുത്തു.

വിജയികൾക്കുള്ള സമ്മാനങ്ങൾ അബ്ദുനാസിർ അൻവരി, മുജീബ് എആർ നഗർ, നൗഫൽ എറണാകുളം, അഷ്റഫ് കൊടിയത്തൂർ, അബ്ദുൾ ഖാദിർ മാസ്റ്റർ തുടങ്ങിയവർ വിതരണം ചെയ്തു. സുജീർ പുത്തൻപള്ളി, അലിബുഖാരി, റഷീദ് പന്തല്ലൂർ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ