ഫ്ളോറിഡയിൽ ട്രംപ് ലീഡ് നേടിയതായി സർവേ ഫലങ്ങൾ
Monday, October 31, 2016 3:40 AM IST
ഫ്ളോറിഡ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഫ്ളോറിഡ സംസ്‌ഥാനത്തെ വിജയം ഇരുപാർട്ടികൾക്കും നിർണായകമാണെന്നിരിക്കെ ട്രംപ് ഇവിടെ നാലു പോയിന്റ് ലീഡ് കൈവരിച്ചതായി ഏറ്റവും പുതിയ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. 46 ശതമാനം പേർ ട്രംപിനെ അനുകൂലിച്ചപ്പോൾ 42 ശതമാനം പേരാണ് ഹില്ലരിയെ അനുകൂലിച്ചത്.

ഒരു മാസം മുമ്പ് ഫ്ളോറിഡയിൽ നടത്തിയ സർവേയിൽ ഹില്ലരിക്കായിരുന്നു ലീഡ്. ഇത് കുത്തനെ ഇടിഞ്ഞതായും ന്യൂയോർക്ക് ടൈംസ് അപ് ഷോട്ട് / സിയന്ന ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇമെയിൽ വിവാദത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന എഫ്ബിഐ തലവൻ ജയിംസ് കോമിയുടെ പ്രഖ്യാപനമാണ് ഹില്ലരിയുടെ ലീഡ് കുറയാൻ കാരണം.

ഫ്ളോറിഡായിലെ 29 ഇലക്ട്രറൽ വോട്ടുകൾ ട്രംപിനെ സംബന്ധിച്ചു വിജയിക്കുന്നതിന് അനിവാര്യമാണ്. ഹില്ലരിക്ക് മറ്റു സംസ്‌ഥാനങ്ങളിൽ വിജയം ലഭിക്കുമെന്നിരിക്കെ ഫ്ളോറിഡായിലെ ഇലക്ട്രറൽ വോട്ടുകൾ അത്രയും നിർണായകമല്ല. ഫ്ളോറിഡായിലെ ഹിസ്പാനിക്, ബ്ലാക്ക് വോട്ടർമാർ ഹില്ലരിയെ പിന്തുണച്ചപ്പോൾ, വൈറ്റ് ബഹുഭൂരിപക്ഷം വോട്ടർമാരും ട്രംപിനാണ് പിന്തുണ നൽകുന്നത്. ക്യുബൻ വോട്ടർമാർക്ക് വളരെ സ്വാധീനമുളള ഫ്ളോറിഡയിൽ ഹില്ലരിക്കുണ്ടായിരുന്ന പിന്തുണയിൽ സാരമായ മാറ്റം സംഭവിക്കുകയും അതു ട്രംപിന് അനുകൂലമാകുന്നതായും സർവേഫലങ്ങൾ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പിന് ഇനി എട്ടു ദിവസങ്ങൾ ബാക്കി നിൽക്കെ ദേശീയതലത്തിൽ ട്രംപ് നില മെച്ചപ്പെടുത്തുമ്പോൾ ഇമെയിൽ വിവാദം ഹില്ലരിയുടെ ജയസാധ്യതക്ക് മങ്ങലേറ്റിരിക്കുകയാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ