ഗിഫയുടെ ഹ്യുമാനിറ്റി സർവീസ് അവാർഡ് ജിഫ്ബിക്ക്
Saturday, October 22, 2016 8:29 AM IST
ദോഹ: ഇന്തോ ഗൾഫ് ബന്ധം ഊഷ്മളമാക്കുന്നതിനും സാഹിത്യ സാംസ്കാരിക ജീവകാരുണ്യ പരിപാടികൾ പ്രോൽസാഹിപ്പിക്കുന്നതിനും രൂപീകൃതമായ ഗൾഫ് ഇന്ത്യ ഫ്രന്റ്ഷിപ് അസോസിയേഷന്റെ പ്രഥമ ഹ്യുമാനിറ്റി സർവീസ് അവാർഡിന് മലപ്പുറം ജില്ലയിലെ പുളിക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇസ്ലാമിക് ഫൗണ്ടേഷൻ ഫോർ ദ ബ്ളൈൻഡിനെ (ജിഫ്ബിയെ) തെരഞ്ഞെടുത്തു.

ഒരു ലക്ഷത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഒക്ടോബർ 29 ന് ജിഫ്ബി കാമ്പസിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.

ഭിക്ഷാടനം നടത്തിയും മറ്റുള്ളവരെ ആശ്രയിച്ചും കഴിയുന്ന സമൂഹത്തിലെ അന്ധരായവരെ കണ്ടെത്തി അവർക്ക് അനുയോജ്യമായ വിദ്യാഭ്യാസവും മാന്യമായ തൊഴിലും ഉറപ്പാക്കുന്ന മാതൃകാപരമായ പ്രവർത്തനമാണ് ജിഫ്ബി ചയ്തുകൊണ്ടിരിക്കുന്നതെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. മുഹമ്മദുണ്ണി ഒളകര ചെയർമാനും പ്രഫ. അബ്ദുൽ അലി, അമാനുള്ള വടക്കാങ്ങര എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാർഡിന് ജിഫ്ബിയെ തെരഞ്ഞെടുത്തത്.

ഇ.ടി. മുഹമ്മദ് ബഷീർ എംപിയുടെ നേതൃത്വത്തിൽ സേവന സന്നദ്ധരായ ഒരു സംഘം ചെറുപ്പക്കാർ മുൻകൈയെടുത്തു പ്രവർത്തിക്കുന്ന ജിഫ്ബി കാമ്പസിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി അന്ധ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഡിജിറ്റൽ സാങ്കേതിക വിദ്യയും നൂതന പാഠ്യസംവിധാനങ്ങളും ഈ സ്‌ഥാപനത്തിന്റെ പ്രത്യേകതകളാണ്.

ഗിഫ യുടെ ഈ വർഷത്തെ സാഹിത്യ അവാർഡ് ഗൾഫിലെ മാധ്യമ പ്രവർത്തകരുടെ സൃഷ്‌ടികൾക്കായിരിക്കും. കഥ, കവിത, നോവൽ, ഗദ്യ സാഹിത്യം, വിവർത്തനം എന്നീ അഞ്ചു വിഭാഗങ്ങളിലായി അഞ്ച് പേർക്കാണ് അവാർഡ് നൽകുക. 2013 ജനുവരി ഒന്നു മുതൽ 2016 ഒക്ടോബർ 31 വരെ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ് അവാർഡിന് പരിഗണിക്കുക. പുസ്തകത്തിന്റെ മൂന്നുകോപ്പികളും ജോലി ചെയ്യുന്ന മാധ്യമ സ്‌ഥാപനത്തിന്റെ സാക്ഷ്യപത്രവും സഹിതം ചീഫ് കോർഡിനേറ്റർ, ഗിഫ, പോസ്റ്റ് ബോക്സ് 23143, ദോഹ ഖത്തർ എന്ന വിലാസത്തിൽ നവംബർ 30 ന് മുമ്പായി ലഭിക്കണം. ജനുവരിയിൽ ദുബായിലോ ദോഹയിലോ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.

വാർത്താസമ്മേളനത്തിൽ ഗിഫ മുഖ്യ രക്ഷാധികാരി ഡോ. എം.പി. ഹസൻകുഞ്ഞി രക്ഷാധികാരികളായ ശുക്കൂർ കിനാലൂർ, ഡോ. അബ്ദുൽ റഷീദ്, ചെയർമാനെ പ്രതിനിധീകരിച്ച് മകൾ അൻജും അലി, വൈസ് ചെയർമാൻ ഡോ. വണ്ടൂർ അബൂബക്കർ, ചീഫ് കോഓർഡിനേറ്റർ അമാനുള്ള വടക്കാങ്ങര, സെക്രട്ടറി സി.കെ. റാഹേൽ എന്നിവർ പങ്കെടുത്തു.