പീറ്റർ ജേക്കബിന്റെ വീടിനു നേരെ ആക്രമണം
Wednesday, October 12, 2016 5:05 AM IST
ന്യൂജേഴ്സി: ഏഴാമത് കൺഗ്രേഷണൽ ഡിസ്ട്രിക്ടിൽ നിന്നും ഡമോക്രാറ്റിക് സ്‌ഥാനാർഥിയായി യുഎസ് കോൺഗ്രസിലേക്ക് മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ മലയാളിയായ പീറ്റർ ജേക്കബിന്റെ വീടിനു നേരെ കഴിഞ്ഞ ആഴ്ച രണ്ടു തവണ ആക്രമണമുണ്ടായതായി ക്യാമ്പയിൻ സ്പോക്ക്മാൻ ജോഷ് ലെവിൻ അറിയിച്ചു.

ഒക്ടോബർ ഏഴിനായിരുന്നു ആദ്യ ആക്രമണം. പീറ്റർ ജേക്കബ് താമസിക്കുന്ന വീടിനു നേരെ പെയ്ന്റ് വലിച്ചെറിയുകയും സ്വസ്തിക് ചിഹ്നം വരച്ചു വയ്ക്കുകയും ചെയ്തതിൽ ശക്‌തമായ പ്രതിഷേധം ഉയർന്നതിനു പുറകെ ഒമ്പതിന് അർധരാത്രിയിൽ വീണ്ടും ഇതേ രീതിയുളള ആക്രമണം നടന്നതായി ജോഷ് പറഞ്ഞു. ഇതൊരു വംശീയ ആക്രമണമെന്നതിൽ സംശയമില്ലെന്നും ആക്രമണം നടത്തുന്നവർ വച്ചു പുലർത്തുന്ന വർഗീയ സമീപനം രാജ്യത്തിന്റെ ഐക്യത്തെ സാരമായി ബാധിക്കുമെന്നും വക്‌താവ് അറിയിച്ചു.

ന്യൂജേഴ്സിയിലെ സാമൂഹ്യ പ്രവർത്തകനും മുപ്പതു വയസുകാരനായ ഡെമോക്രാറ്റിക്ക് പ്രൈമറിയിൽ വൻ വിജയം കൈവരിച്ച പീറ്റർ ജേക്കബ്, റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ലിയൊനാർഡ് ലാൻസുമായാണ് പൊതുതെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത്. ലാൻസ് അക്രമണത്തെ അപലപിച്ചിട്ടുണ്ട്. അതേസമയം പീറ്റർ ജേക്കബ് സംഭവത്തിൽ പ്രതിഷേധിച്ചു. അക്രമണത്തിന് പുറകിൽ റിപ്പബ്ലിക്കൻ പാർട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. തൊലിയുടെ നിറം നോക്കി പീറ്റർ ജേക്കബിനെ ഒരു ഭീകരനാണെന്ന് ചിത്രീകരിക്കുന്ന എതിർസ്‌ഥാനാർഥിയുടെ തെരഞ്ഞെടുപ്പു പരസ്യം വലിയ വിവാദത്തിനു വഴിയൊരുക്കിയിരുന്നു. തുടർച്ചയായ അക്രമണങ്ങൾക്കൊന്നും തന്റെ മനോവീര്യം കെടുത്തുവാനാകില്ലെന്നും തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്നും പീറ്റർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ