മെക്സിക്കോയിൽ ഒരാഴ്ചക്കുളളിൽ കൊല്ലപ്പെട്ടത് മൂന്നു വൈദികർ
Monday, September 26, 2016 3:55 AM IST
മെക്സിക്കോ സിറ്റി: വെസ്റ്റേൺ മെക്സിക്കൊ ഹൈവേയുടെ ഓരത്ത് വെടിയേറ്റു മരിച്ച നിലയിൽ ഒരു വൈദികനെ കൂടി കണ്ടെത്തിയതോടെ ഈ ഒരാഴ്ചയിൽ വെടിയേറ്റു മരിക്കുന്നത് മൂന്നാമത്തെ കത്തോലിക്ക വൈദികനാണെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടർ പറഞ്ഞു.

റവ. ഓസെ അൽഫ്രാഡൊ ലോപസ് എന്ന വൈദികന്റെ മൃതദേഹമാണ് ഇന്നലെ വഴിയോരത്ത് കണ്ടെത്തിയത്. പളളിയിൽനിന്നും തിങ്കളാഴ്ച തട്ടിക്കൊണ്ടു പോയതായിരുന്നു. റവ. ഓസെയെ തട്ടിക്കൊണ്ടുപോയ ദിവസമാണ് ഗൾഫ് കോസ്റ്റ് സ്റ്റേറ്റിലെ വെറ ക്രൂസിൽ തലേദിവസം തട്ടികൊണ്ടുപോയ രണ്ടു വൈദികരുടെയും മൃതശരീരങ്ങൾ കണ്ടെടുത്തത്.

മെക്സിക്കോയിൽ വൈദികർക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ വർധിച്ചു വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2006 നുശേഷം മെക്സിക്കോയിൽ മാത്രം 31 വൈദികരെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിട്ടുളളത്. വൈദികർക്കു നേരെയുളള ആക്രമണം അവസാനിപ്പിക്കണമെന്നു കർദ്ദിനാൾ ആൽബെർട്ടൊ അധികാരികളോട് ആവശ്യപ്പെട്ടു.

റിപ്പോർട്ട്: പി.പി. ചെറിയാൻ