ഫാ. ഐവാൻസ് സി.എംഐ നിര്യാതനായി
Wednesday, September 21, 2016 2:35 AM IST
ഷിക്കാഗോ: വരകുകാലായിൽ ഫാദർ ഐവാൻസ് സി എം ഐ, സെപ്റ്റംബർ 16–നു ഷിക്കാഗോയിൽ വാർദ്ധക്യ സഹജമായ അസുഖത്താൽ നിര്യാതനായി. കോഴിക്കോട് ദേവഗിരി കോളേജിന്റെ മുൻകാല പ്രിൻസിപ്പലായിരുന്നു.

മറിയം വെട്ടത്തിന്റെയും ഡോമിനിക്ക് വരകുകാലായുടെയും മകനായി 1924ൽ പൂഞ്ഞാറിൽ ഒരു ധനിക കുടുംബത്തിൽ ജനിച്ചു. നാലു സഹോദരങ്ങളും അഞ്ചു സഹോദരികളുമടങ്ങിയ കുടുംബത്തിൽ അദ്ദേഹം നാലാമനായി വളർന്നു. പൂഞ്ഞാറിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഒരു കർമ്മലീത്താ പുരോഹിതനാകാൻ സെമിനാരി പഠനം തുടങ്ങി. 1953ൽ പൗരാഹിത്യ പട്ടം സ്വീകരിച്ച് ആത്മീയ ജോലികളിൽ വ്യാപൃതനായി. തേവര സേക്രഡ് ഹാർട്ട് കോളേജിൽ നിന്നും ഇന്റർ മീഡിയേറ്റു പാസായി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഇംഗ്ളീഷ് സാഹിത്യത്തിൽ ബിഎയും എംഎയും ബിരുദങ്ങൾ നേടി. അതിനുശേഷം കോഴിക്കോടുള്ള ദേവഗിരി സെന്റ്. ജോസഫ്’സ് കോളേജിൽ ലക്ചറർ ആയി ജോലിയാരംഭിച്ചു. പിന്നീട് ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റ് വകുപ്പു തലവനും കോളേജ് പ്രിൻസിപ്പാളുമായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനം മൂലം കോളേജിനായി ഭീമമായ തുകകൾ സംഭരിക്കുകയും അവിടെ കോളേജ് ഓഡിറ്റോറിയവും ലൈബ്രറി കെട്ടിടവും പൂർത്തിയാക്കുകയും ചെയ്തു. കോളേജിൽനിന്നും പ്രസിദ്ധീകരിക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളുടെയും മാസികകളുടെയും എഡിറ്റർ കൂടിയായിരുന്നു. ജോലിയിൽനിന്നും വിരമിച്ചശേഷം അദ്ദേഹം 1976ൽ അമേരിക്കയിൽ വരുകയും ഇന്ത്യാനയിൽ ബിഷപ്പ് നോൾ തീയോളജി കോളേജിൽ അഞ്ചു വർഷം പ്രഫസറായി ചുമതലകൾ വഹിക്കുകയും ചെയ്തു. പിന്നീടുള്ള കാലങ്ങളിൽ ഗേരിയിൽ പാസ്റ്ററായി സേവനം ചെയ്യുകയായിരുന്നു. ഗേരിയിലുള്ള പാവങ്ങളുടെയിടയിൽ സാമൂഹിക സേവനങ്ങളിലും ഏർപ്പിട്ടിരുന്നു. മഹാപണ്ഡിതനായിരുന്ന അദ്ദേഹത്തിന് ആയിരക്കണക്കിന് ശിക്ഷ്യഗണങ്ങൾ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമുണ്ട്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം