മദ്യപിച്ചു വാഹനം ഓടിച്ചതിനു 50 വർഷം തടവ്
Friday, August 12, 2016 7:00 AM IST
ഹൂസ്റ്റൺ: മദ്യപിച്ചു വാഹനം ഓടിച്ചതിനു ആറാം തവണയും പിടിക്കപ്പെട്ടപ്പോൾ കോടതി നൽകിയത് 50 വർഷത്തെ ജയിൽ ശിക്ഷ. ഹൂസ്റ്റണിൽനിന്നുളള 45 കാരൻ റോണി പോൾ ഹബ് ഗുഡ് ജൂനിയറിനെയാണ് മോൺട് ഗോമറി കോടതി ഓഗസ്റ്റ് എട്ടിനു ശിക്ഷിച്ചതെന്നു മോണ്ട് ഗോമറി കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു.

ആറാം തവണ പോലീസ് പിടിയിലാകുമ്പോൾ റോണിയുടെ രക്‌തത്തിലെ ആൽക്കഹോൾ അളവ് സാധാരണയിൽ നിന്നും മൂന്നിരട്ടി അധികമായിരുന്നു. പോലീസിൽ നിന്നും രക്ഷപ്പെടുന്നതിനായി അമിത വേഗതയിൽ വാഹനം ഓടിച്ചു മറ്റു രണ്ടു വാഹനങ്ങളെക്കൂടി ഇടിച്ച ശേഷമാണ് പ്രതിയെ പോലീസിനു പിടികൂടാൻ കഴിഞ്ഞത്.

കോടതിയിൽ കേസ് വിചാരണ ആരംഭിക്കുന്നതിനു മുൻപു പ്രതി കുറ്റസമ്മതം നടത്തിയതിനാൽ ശിക്ഷ 50 വർഷമായി കുറയ്ക്കുകയായിരുന്നു. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണു പ്രതിയുടെ പേരിൽ ചാർജ് ചെയ്തിരുന്നത്. 1990ൽ മദ്യപിച്ച് വാഹനം ഓടിച്ച കേസിൽ പ്രതി ശിക്ഷിക്കപ്പെട്ടിരുന്നു.

മദ്യപിച്ചു വാഹനം ഓടിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നു തുടർച്ചയായി മുന്നറിയിപ്പു നൽകിയിട്ടും ഗൗരവമായി എടുക്കാതെ വീണ്ടും ആവർത്തിക്കപ്പെടുന്നു. ഇതിനെതിരെ ബോധവത്കരണം നടത്തുവാൻ സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കൾ മുന്നോട്ടുവരേണ്ടതാണ്. അമേരിക്കയിൽ മദ്യപിച്ചു വാഹനം ഓടിക്കുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങളിൽ മരിക്കുന്നവരുടെ സംഖ്യ അനുദിനം വർധിക്കുകയാണ്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ