ദക്ഷിണാഫ്രിക്കൻ നഗരവികസനാസൂത്രണത്തിൽ മലയാളിസ്പർശം
Tuesday, August 9, 2016 8:20 AM IST
ഈസ്റ്റ് ലണ്ടൻ: ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ പ്രവിശ്യയായ ഈസ്റ്റേൺ കേപ്പിൽ വർണവിവേചനകാലയളവിൽ കറുത്ത വർഗക്കാരെ കൂട്ടമായി മാറ്റി പാർപ്പിച്ച സിസ്കായി എന്നു മുൻപ് അറിയപ്പെട്ടിരുന്ന പ്രമുഖ പട്ടണമാണു മഡാൻസാനെ.

നിരവധി കറുത്ത വർഗക്കാർ തിങ്ങിപ്പാർക്കുന്ന ഈ നഗരം പ്രമുഖ ലോകോത്തര ബോക്സിംഗ് ചാമ്പ്യന്മാരെ സമ്മാനിച്ചിട്ടുള്ളതാണ്. തിരക്കേറിയ ഈ നഗരത്തിന്റെ സമഗ്രവികസനത്തെ ലക്ഷ്യമാക്കി മലയാളിയായ സ്വപ്ന നായരുടെ നേതൃത്വത്തിൽ അർബൻ ഡിസൈൻ കോൺസെപ്റ്റ് കമ്പനി സമർപ്പിച്ച 20 മില്യൻ റാൻഡിന്റെ (ഏകദേശം 10 കോടി രൂപ) പദ്ധതിക്ക് ദക്ഷിണാഫ്രിക്കൻ ദേശീയ ധനകാര്യവകുപ്പിന്റെ അനുമതി ലഭിച്ചു.

നഗരസഭാ കൗൺസിൽ സ്വപ്ന നായരുടെ പദ്ധതിക്കു പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സമഗ്രവികസനത്തിൽ പങ്കാളികളാകുവാൻ തദ്ദേശവാസികളെ ആഹ്വാനം ചെയ്തതായി ഇവിടുത്തെ പ്രമുഖ പത്രമായ ഡെയിലി ഡിസ്പാച്ച് റിപ്പോർട്ട് ചെയ്തു.

ഏകീകരണ വികസന പ്രക്രിയകൾ വഴി സാമ്പത്തികമേഖലയെ അഭിവൃത്തിപ്പെടുത്തുംവിധം പുതിയ അടിസ്‌ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും നിലവാരമുള്ള റോഡുകൾ, നടപ്പാതകൾ നിർമിക്കുക, തന്ത്രപ്രധാനമായ സ്‌ഥലങ്ങളിൽ സാന്ദ്രതാ ക്രമപ്രകാരമുള്ള സാമൂഹിക പാർപ്പിട സൗകര്യങ്ങളുടെ നിർമാണം തുടങ്ങിയവ മുൻഗണനയിൽപ്പെടുത്തിയായിരിക്കും പദ്ധതിയുടെ പ്രവർത്തനമെന്നു സ്വപ്ന പറഞ്ഞു.

1980കളിൽ ദക്ഷിണാഫ്രിക്കയിലെ ഉംറ്റാറ്റയിലേക്ക് കുടിയേറിപ്പാർത്ത പാലാ സ്വദേശിയായ വി.ഡി.ജി. നായരുടെയും രമണി നായരുടെയും ഏക മകളായ സ്വപ്ന, ഭർത്താവ് വിനോദ് കുമാറിന്റേയും (ബട്ടർവർത്ത് വാൾട്ടർ സിസിലു യൂണിവേഴ്സിറ്റി കാമ്പസ് ലക്ചറർ) മക്കളായ കിരൺ, അമിത എന്നിവരോപ്പം ഈസ്റ്റ് ലണ്ടണിൽ താമസിക്കുന്നു.

<ആ>റിപ്പോർട്ട്: കെ.ജെ.ജോൺ