ജസ്റ്റീസ് ഫോർ പ്രവീൺ പ്രതിഷേധ റാലി ജൂലൈ 29ന്
Saturday, July 16, 2016 8:10 AM IST
ഷിക്കാഗോ: ‘ജസ്റ്റീസ് ഫോർ പ്രവീൺ’ എന്നത് ഇപ്പോൾ അമേരിക്കൻ കുടിയേറ്റക്കാരുടെ പോരാട്ടത്തിന്റെ ശബ്ദമാണ്. ജൂലൈ 29നു (വെള്ളി) ഷിക്കാഗോയിലെ ഗവർണർ ഓഫീസായ ഡെയിലി പ്ലാസയിലേക്ക് പ്രതിഷേധ റാലി നടത്തുമ്പോൾ എല്ലാ മനസിലും ഒരേ ചോദ്യം, ഒരേ ആവശ്യം. നീതി ലഭിക്കാതെ പിന്തിരിയില്ല എന്ന നിശ്ചയദാർഢ്യവും.

രണ്ടു വർഷത്തിലേറെയായി തന്റെ മകൻ മരണപ്പെട്ടതെങ്ങനെയെന്നറിയാൻ കാത്തിരിക്കുന്ന ഒരമ്മയുടെ വേദനയുടെ, മുറിവുകളുടെ, ശബ്ദമാണ് നൂറുകണക്കിനാളുകളുടെ ശബ്ദമായി മാറാൻ പോകുന്നത്. അന്നേ ദിവസം ഉച്ചകഴിഞ്ഞ് ഒന്നിനും മൂന്നിനുമിടയ്ക്ക് ഷിക്കാഗോയിൽ നിന്നും അമേരിക്കയുടെ നനാ ഭാഗങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികൾ ഒരുമിക്കുമ്പോൽ ഇനി ഇതുപോലൊരു ദുരന്തം ഏറ്റുവാങ്ങുവാൻ ഒരു മലയാളിക്കും ഒരു ഇന്ത്യാക്കാരനും ഒരമ്മയ്ക്കും ഇടയാകരുതെ എന്ന പ്രർഥനയാണുണ്ടാവുക. ഈ മണ്ണിൽ ജനിച്ചു വളർന്ന ഒരു കുട്ടി കൊല്ലപ്പെട്ടിട്ട് അധികാരികളിൽ നിന്നും ലഭിച്ച നീതി നിഷേധത്തിനും അധികാര ദുർവിനിയോഗത്തിനും എതിരെ പ്രതിഷേധിച്ചില്ലെങ്കിൽ ഇനിയും ‘പ്രവീൺ’മാർ ഉണ്ടാകില്ല എന്നതിനു എന്താണുറപ്പ്? നമ്മൾ ഒറ്റക്കെട്ടായി നിന്നു നമ്മുടെ ശക്‌തി, നമ്മുടെ അമർഷം രേഖപ്പെടുത്താനുള്ള സുവർണാവസരമാണിത്. കഴിയുന്നിടത്തോളം ആളുകൾ ചേരിതിരിവുകളൊന്നും വകവയ്ക്കാതെ ഈ സംരംഭത്തിൽ ഭാഗഭാക്കാകേണ്ടതു നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ്.

വരും തലമുറയ്ക്ക് സംഘടിത ശക്‌തി എന്തെന്ന് കാണിച്ചുകൊടുക്കേണ്ട കടമകൂടി നമുക്കുണ്ട്. അതിനു ഒറ്റക്കെട്ടായി നിന്നു ഈ പ്രതിഷേധ റാലിയെ വിജയിപ്പിക്കുക.

ഇപ്പോൾ കിട്ടിയ വിവരങ്ങളനുസരിച്ച് ഇത്രയേറെ മുറിവുകളും ചതവുകളും ഉണ്ടായിട്ടും അതെല്ലാം മൂടി വച്ച നീതി നിഷേധത്തെ എന്തു പേരിട്ടാലാണു മതിയാവുക? ഇതു ഇനി അനുവദിച്ചുകൂടാ. ഭരണാധികാരികളുടെ, നിയമപാലകരുടെ, ഡോക്ടേഴ്സിന്റെ ഒക്കെ കണ്ണുതുറപ്പിക്കാനുള്ളതാകട്ടെ ഈ സംഗമം.

ഇതിനു വേണ്ടി അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന എല്ലാവർക്കും പ്രത്യേകിച്ച് ലൗലി വർഗീസ് (പ്രവീണിന്റെ അമ്മ), ജിബി തോമസ്, ബെന്നി വാച്ചാച്ചിറ, ജോസി കുരിശിങ്കൽ, മറിയാമ്മ പിള്ള, ഗ്ലാഡ്സൻ വർഗീസ്, ജോയിച്ചൻ പുതുക്കുളം തുടങ്ങി എല്ലവർക്കും അനുമോദനങ്ങൾ.

അന്ധപ്പെടേണ്ട നമ്പർ 847 873 6632.