ഫൊക്കാനാ വേദിയിൽ ഓർമ പുതുക്കി ദിലീപും ജോയ് ചെമ്മാച്ചേലും
Thursday, July 7, 2016 4:54 AM IST
ടൊറന്റോ: ഫൊക്കാനാ ദേശീയ സമ്മേളനം സൗഹൃദത്തിന്റെ കൂടിച്ചേരൽ കൂടിയാണ്. ഫൊക്കാനാ കൺവൻഷൻ വേദിയിൽ ‘അമ്മ’യുടെ രണ്ടു സാരഥികൾ കണ്ടുമുട്ടി. മലയാളത്തിന്റെ സൂപ്പർസ്റ്റാർ ദിലീപും അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട കലാകാരനും, ഫൊക്കാന വൈസ് പ്രസിഡന്റുമായ ജോയ് ചെമ്മാച്ചേലും. ഇരുവരും ഒന്നിച്ചു അഭിനയിച്ച ചിത്രമാണ് ജയരാജ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റു ചിത്രമായ ‘തിളക്കം’. തിളക്കത്തിൽ ദിലീപിന്റെ കൂട്ടുകാരനായാണ് ജോയ് ചെമ്മാച്ചേൽ അഭിനയിച്ചത്. അന്നു മുതൽ കാത്തു സുക്ഷിക്കുന്ന സൗഹൃദം ഇന്നും ഇരുവരും അതുപോലെ പിന്തുടരുന്നു.

തിളക്കത്തിൽ ചിത്രത്തിന്റെ ക്ളൈമാക്സ് രംഗത്താണ് ഇരുവരും ഒന്നിക്കുന്നത്. ചെറുതെങ്കിലും ചിത്രത്തിന്റെ കഥാഗതിയെ നിയന്ത്രിക്കുന്ന വേഷമായിരുന്നു ജോയ് ചെമ്മാച്ചേലിന്റെത്. ആ വർഷം മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ദിലീപിനെ തേടിയെത്തിയ വേഷമായിരുന്നു തിളക്കത്തിലെ ഉണ്ണി.

ക്രിട്ടിക്സ് അവാർഡ് വേദിയിലും അന്നു ദിലീപിനൊപ്പം ജോയ് ചെമ്മാച്ചേലിനും അവാർഡ് ലഭിച്ചിരുന്നു. ജയൻ മുളംകാട് സംവിധാനം ചെയ്ത ‘ശാന്തം ഈ സ്നേഹതീരം’ എന്ന ടെലിസിനിമയിലെ അഭിനയത്തിനു സഹനടനുള്ള ടിവി ക്രിട്ടിക്സ് അവാർഡ് ജോയ് ചെമ്മാച്ചേലിനു ലഭിച്ചിരുന്നു. മികച്ച സാമൂഹ്യ പ്രവർത്തകൻ കൂടിയായ ജോയ് ചെമ്മാച്ചേൽ ഫൊക്കാനയുടെ മികച്ച സംഘാടകരിൽ ഒരാളാണ് . ദിലീപും ജോയ് ചെമ്മാച്ചേലും തമ്മിലുള്ള കണ്ടുമുട്ടൽ ഫൊക്കാന കൺവൻഷൻ വേദിയിൽ മുൻകാല സൗഹൃദത്തിന്റെ ഓർമപ്പെടുത്തൽകൂടിയായി മാറി.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം