ഒരു കാര്‍ വാങ്ങണമെന്ന് ആഗ്രഹം; ഗവര്‍ണറുടെ ഭാര്യ ഹോട്ടലിലെ വെയിറ്ററായി
Tuesday, June 28, 2016 5:41 AM IST
മയിന്‍: അമേരിക്കയിലെ ഒരു കൊച്ചു സംസ്ഥാനമാണ് മയിന്‍. മയിന്‍ ഗവര്‍ണറുടെ ഭാര്യക്കു സ്വന്തമായി ഒരു കാര്‍ വാങ്ങണമെന്ന മോഹം സഫലീകരിക്കണമെങ്കില്‍ ഒരു പുതിയ ജോലി കണ്െടത്തുകതന്നെ വേണം. അമേരിക്കയിലെ മറ്റു സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കു ലഭിക്കുന്ന ശമ്പളമൊന്നും മയിന്‍ ഗവര്‍ണര്‍ക്ക് ലഭിക്കുന്നില്ല. മറ്റു സംസ്ഥാന ഗവര്‍ണര്‍മാര്‍ 130,000 മുതല്‍ 150,000 ഡോളര്‍വരെ വാര്‍ഷിക ശമ്പളം വാങ്ങുമ്പോള്‍ മറിയന്‍ ഗവര്‍ണറുടെ വാര്‍ഷിക വരുമാനം വെറും 70,000 ഡോളര്‍.

മയിനിലെ സാധാരണ ഒരു കുടുംബത്തിനു വാര്‍ഷിക വരുമാനം 87,000 ഡോളര്‍ ലഭിക്കുമ്പോള്‍ ഗവര്‍ണറുടേത് അതിലുംതാഴെ. ഇതൊന്നും ഗവര്‍ണറുടെ ഭാര്യയെ നിരാശപ്പെടുത്തിയില്ല. ജോലി ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചത്.

ഗവര്‍ണറുടെ ഔദ്യോഗിക വസതിക്കു സമീപമുള്ള ബൂത്ത് ബെ ഹാര്‍ബറിലെ മെക്ക്സിഗര്‍ റസ്ററന്റില്‍. റസ്ററന്റ് ഉടമ നല്‍കിയതാവട്ടെ വെയ്ട്രസ് ജോലിയും. നിസ്സങ്കോചം ജോലി സ്വീകരിച്ച ഫസ്റ് ലേഡി ഭക്ഷണപദാര്‍ഥങ്ങളുടെ ഓര്‍ഡര്‍ എടുക്കുന്നതിനു ടേബിളിനു സമീപം എത്തിയപ്പോഴാണ് പൌരന്മാര്‍ ഇവരെ തിരിച്ചറിയുന്നത്.

മയില്‍ ഗവര്‍ണര്‍ പോള്‍ ലിപേജിന്റെ ഭാര്യ ആന്‍, ലഭിച്ച ജോലിയില്‍ സംതൃപ്തയാണ്. ഇവര്‍ക്ക് എന്തു ശമ്പളം ലഭിക്കുന്നു എന്നു വ്യക്തമല്ലെങ്കിലും കഴിഞ്ഞവര്‍ഷം ഇവരുടെ മകള്‍ സമ്മറില്‍ ഇതേ റസ്ററന്റില്‍ ജോലി ചെയ്തപ്പോള്‍ ലഭിച്ചതു മണിക്കൂറിനു 28 ഡോളറാണ്. ടിപ് ലഭിക്കുന്നതുവേറെയും. സമ്മര്‍ ജോലിയില്‍ ലഭിക്കുന്ന തുക ഒരു കാര്‍ വാങ്ങുന്നതിനുള്ള ഡൌണ്‍ പേയ്മെന്റ് നല്‍കുന്നതിന് മതിയാകും എന്നാണ് ആന്‍ വിശ്വസിക്കുന്നത്.

റിപ്പബ്ളിക്കന്‍ ഗവര്‍ണറായ ലിപേജ് എന്നും വിവാദങ്ങളുടെ തോഴനായിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പൌരന്മാരില്‍ പ്രമേഹവും അമിതവണ്ണവും ഉണ്ടായതും റസ്ററന്റുകള്‍ നല്‍കുന്ന ജങ്ക് ഫുഡ് കഴിച്ചാണെന്ന പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. പണം കൈകാര്യം ചെയ്യുന്നതില്‍ സ്ത്രീകള്‍ വിശ്വസ്തരല്ല എന്ന പ്രസ്താവനയും വളരെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍