യുഎസ് ഹൌസിലെ കുത്തിയിരിപ്പു സമരം അവസാനിപ്പിച്ചു
Friday, June 24, 2016 6:29 AM IST
വാഷിംഗ്ടണ്‍ ഡിസി: തോക്ക് നിയന്ത്രണത്തില്‍ വോട്ടെടുപ്പുവേണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റിക് പ്രതിനിധികള്‍ യുഎസ് ഹൌസില്‍ നടത്തിവന്നിരുന്ന ഇരുപത്തഞ്ചുമണിക്കൂര്‍ നീണ്ട കുത്തിയിരിപ്പു സമരം അവസാനിപ്പിച്ചു.

ജൂണ്‍ 22നു (ബുധന്‍) ഡെമോക്രാറ്റിക് പ്രതിനിധി ജോണ്‍ ലുഹസിന്റെ നേതൃത്വത്തില്‍ രാവിലെ 10.30നാണ് ചേംബറിന്റെ നടുത്തളത്തില്‍ തോക്കു നിയന്ത്രണത്തില്‍ വൊട്ടെടുപ്പു വേണമെന്നാവശ്യപ്പെട്ടു അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു കുത്തിയിരിപ്പ് ആരംഭിച്ചത്.

ഹൌസ് സ്പീക്കര്‍ പോള്‍ റയാന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍പോലും സമരക്കാര്‍ തയാറായില്ല. പതിവിനു വിപരീതമായി ചേംബറിനകത്തു സമരക്കാര്‍ ഭക്ഷണം വിതരണം ചെയ്തും ബഹളം വച്ചതും ജനാധിപത്യത്തിനു അപമാനകരമാണെന്നു സ്പീക്കര്‍ പറഞ്ഞു. തോക്കു സൂക്ഷിക്കുന്നതിനു ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ നീക്കം ചെയ്ത്, ബില്‍ അവതരിപ്പിക്കുവാന്‍ തയാറല്ല എന്ന സ്പീക്കറുടെ പരാമര്‍ശം അംഗങ്ങളെ കൂടുതല്‍ പ്രകോപിതരാക്കി.

ജൂണ്‍ 23നു സ്പീക്കര്‍ സഭ പിരിച്ചുവിട്ടതോടെയാണ് സമരം അവസാനിപ്പിച്ചത്. ഡെമോക്രാറ്റിക് ന്യൂനപക്ഷ ലീഡര്‍ നാന്‍സി പെളോസിയും സമരക്കാര്‍ക്കൊപ്പം നിലകൊണ്ടു.

സമരം തത്കാലം അവസാനിപ്പിക്കുകയാണെന്നും വിഷയം ഇനി ജനങ്ങളുടെ തീരുമാനങ്ങള്‍ക്കായി വിടുകയാണെന്നും സമരത്തിനു നേതൃത്വം നല്‍കിയ ജോര്‍ജിയ സെനറ്റര്‍ ജോണ്‍ ലൂയിസ് പറഞ്ഞു. സമരത്തിനിടെ ഡെമോക്രാറ്റിക്, റിപ്പബ്ളിക്കന്‍ പ്രതിനിധികള്‍ പരസ്പരം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍