കലിഫോര്‍ണിയയില്‍ ലാനാ റീജണല്‍ കണ്‍വന്‍ഷനു ശുഭപരിസമാപ്തി
Friday, June 24, 2016 6:28 AM IST
ന്യൂവര്‍ക്ക് (കലിഫോര്‍ണിയ): ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാനാ) യുടെ പ്രഥമ റീജണല്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18 തീയതികളില്‍ ന്യൂവര്‍ക്ക് നഗരത്തിലെ മെഹ്റാന്‍ റസ്ററന്റ് ഹാളില്‍ വിജയകരമായി നടന്നു.

പ്രശസ്ത സാഹിത്യകാരന്മാര്‍ സേതുവും പാറക്കടവും വിശിഷ്ടാതിഥികളായിരുന്നു. കണ്‍വീനര്‍ തമ്പി ആന്റണി സമ്മേളനത്തിനു നേതൃത്വം നല്കി. ലാനാ ഭാരവാഹികള്‍ ആയ ജോസ് ഓച്ചാലില്‍, വര്‍ഗീസ് എബ്രഹാം, ജെ മാത്യൂസ്, ജോസന്‍ ജോര്‍ജ് , മാടശേരി നീലകണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു. മാടശേരി നീലകണ്ഠന്‍, പ്രേമാ തെക്കേക്, ഗീതാ ജോര്‍ജ്, എം.കെ. ഷാന്‍ദാസ്, രാജം നമ്പുതിരി, പദ്മ ഷാന്‍ദാസ്, സന്ദീപ് നമ്പൂതിരി, പ്രിയ സാവിത്രി എന്നിവരടങ്ങിയ ലോക്കല്‍ കമ്മിറ്റി യോഗത്തിന്റെ വിജയത്തിനു വഴിയൊരുക്കി.

17നു വൈകുന്നേരം കണ്‍വന്‍ഷന്റെ ഉദ്ഘാടനം സേതുവും പാറക്കടവും ലാനാ ഭാരവാഹികളും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്നു നിര്‍വഹിച്ചു. അന്തരിച്ച പ്രിയ കവി ഒഎന്‍വി, കഥാകാരന്‍ അക്ബര്‍ കട്ടക്കില്‍ എന്നിവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു യോഗത്തിനു തുടക്കം കുറിച്ചു.

യോഗത്തില്‍ ലാനാ പ്രസിഡന്റ് ജോസ് ഓച്ചാലില്‍ അധ്യക്ഷത വഹിച്ചു. തമ്പി ആന്റണി, ഡോ. എം.എസ്.ടി നമ്പൂതിരി, ഷാജന്‍ ആനിത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു. മാടശ്ശേരി നീലകണ്ഠന്‍ സേതുവിനെയും സിഎംസി പാറക്കടവിനെയും സദസിനു പരിചയപ്പെടുത്തി സംസാരിച്ചു. തുടര്‍ന്നു സേതുവും പാറക്കടവും തങ്ങളുടെ ആദ്യ പ്രസംഗങ്ങള്‍ നടത്തി. സമ്മേളനത്തില്‍ എം.എന്‍. സാവിത്രി, അനിലാല്‍ ശ്രീനിവാസന്‍, ഉമേശ് നായര്‍, സണ്ണി കാവില്‍, എന്നിവര്‍ ഒഎന്‍വി കവിതകള്‍ ആലപിച്ചു. ജോസന്‍ ജോര്‍ജ് നന്ദി പറഞ്ഞു. യോഗത്തില്‍ ഡോ. എം.എസ്.ടി നമ്പുതിരിയെ പൊന്നാട അണിയിച്ച് ആദരിച്ചു. അത്താഴവിരുന്നോടെ യോഗം സമാപിച്ചു.

18നു പകല്‍ നാലു യോഗങ്ങളും വൈകുന്നേരം സമാപനയോഗവും നടന്നു. ആദ്യം നടന്ന ചെറുകഥാ ചര്‍ച്ചയില്‍ ജോണ്‍ കൊടിയന്‍ അധ്യക്ഷത വഹിച്ചു. ചെറുകഥാ സാഹിത്യത്തിനു ദീര്‍ഘകാല സംഭാവനകള്‍ നല്‍കിയ വിശിഷ്ടാതിഥികള്‍ സേതുവും പാറക്കടവും ആ കലാരൂപത്തെക്കുറിച്ച് ഉള്‍ക്കാഴ്ച്ചയോടെ പ്രസംഗിച്ചു. തുടര്‍ന്നു സിഎംസി, ജോയന്‍ കുമരകം, ജയ്ന്‍ ജോസഫ്, അനിലാല്‍ ശ്രീനിവാസന്‍, പത്മാ ഷാന്‍ദാസ്, രാജി മേനോന്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ സിഎംസിയുടെ 'വെളിച്ചം വില്‍ക്കുന്നവര്‍' എന്ന പുതിയ കഥാസമാഹാരത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.

തുടര്‍ന്നു നടന്ന കവിതാ സമ്മേളനത്തില്‍ എം.കെ. ഷാന്‍ദാസ് അധ്യക്ഷത വഹിച്ചു. മുഖ്യ പ്രാസംഗികനായ എംഎസ്ടി നമ്പുതിരിയെ ജോസന്‍ ജോര്‍ജ് പരിചയപ്പെടുത്തി. തന്റെ അമേരിക്കന്‍ പ്രവാസിജീവിതത്തിന്റെ ആരംഭകാലത്തെ വികാരനിര്‍ഭരമായി അനുസ്മരിച്ചു കൊണ്ട്, നൂതന കവിതയുടെ സവിശേതകളെപ്പറ്റി എംഎസ്ടി സംസാരിച്ചു. തുടര്‍ന്നു ടി.ജി. ബിന്ദു, ഗീതാ രാജന്‍, വിനോദ് നാരായണന്‍, പ്രകാശ് ബാരെ, മാടശേരി നീലകണ്ഠന്‍, ഉമേശ് നായര്‍ എന്നിവര്‍ കവിതാപാരായണത്തിലും ചര്‍ച്ചയിലും സജീവമായി പങ്കെടുത്തു. ഉച്ച ഭക്ഷണത്തിനു ശേഷം നോവല്‍ സമ്മേളനം നടന്നു. സേതു തന്റെ 'പാണ്ഡവപുരം' എന്ന പ്രസിദ്ധ നോവലിനെപറ്റി പ്രസംഗിച്ചു. തുടര്‍ന്നു രതീദേവി തന്റെ 'പെണ്‍സുവിശേഷ'ത്തിനെപ്പറ്റി സംസാരിച്ചു. സദസ്യരുടെ സജീവ ചര്‍ച്ചയ്ക്കുശേഷം ആ യോഗം സമാപിച്ചു.

പകല്‍ സമയത്തെ അവസാന യോഗം മള്‍ട്ടി മീഡിയ, സോഷ്യല്‍ മീഡിയ, പുതിയ പ്രവണതകള്‍ എന്നിവയെപ്പറ്റി ആയിരുന്നു. ലാനാ വൈസ് പ്രസിഡന്റ് വര്‍ഗീസ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. വിനോദ് നാരായണന്‍ വിഷയം അവതരിപ്പിച്ചു. ടോം തരകന്‍ പ്രധാന പ്രസംഗം ചെയ്തു. ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ ഇവയുടെ കാലത്ത് സാഹിത്യ സൃഷ്ടിയിലുള്ള പുതിയ സാധ്യതകള്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്നു പ്രസംഗിച്ച സംസാരിച്ച ജെ മാത്യുസ്, തമ്പി ആന്റണി, അനിലാല്‍ ശ്രീനിവാസന്‍, ജയ്ന്‍ ജോസഫ്, പ്രകാശ് ബാരെ എന്നിവരും സദസ്യരും ഈ വിഷയത്തിന്‍റെ ഭിന്ന വശങ്ങളെപ്പറ്റി സംസാരിച്ചു.

സമാപന സമ്മേളനത്തില്‍ ജോസ് ഓച്ചാലില്‍ അധ്യക്ഷത വഹിച്ചു. പ്രേമ തെക്കെക്കും പ്രിയ സാവിത്രിയും യോഗത്തിനു സാരഥ്യം വഹിച്ചു. സേതുവും പാറക്കടവും വിശിഷ്ടാതിഥികളായിരുന്നു. ജെ. മാത്യുസ്, മുന്‍ ലാനാ പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം, ലാനാ ട്രഷറര്‍ ജോസന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. വിശിഷ്ടാതിഥികള്‍ക്ക് ഫലകങ്ങള്‍ നല്‍കി ആദരിച്ചു. മാടശേരി നീലകണ്ഠന്‍ നന്ദി പറഞ്ഞു. ഷാന്‍ദാസിന്റെ കവിതാലാപനം, എം.എന്‍. സാവിത്രിയുടെ ഗാനം, ഹേതുശ്രീ, കൃഷ്ണപ്രിയ എന്നിവരുടെ ഡാന്‍സ് സമാപന സമ്മേളനത്തിനു മാറ്റുകൂട്ടി. തുടര്‍ന്നു നടന്ന ഡിന്നറില്‍ സന്ദീപ് നമ്പൂതിരിയുടെ ചിരിയരങ്ങും അരങ്ങേറി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍