സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ പിതൃദിനാഘോഷം നടത്തി
Thursday, June 23, 2016 4:56 AM IST
സോമര്‍സെറ്റ്: അമ്മമാരുടെ സ്നേഹത്തിനും സാന്ത്വനത്തിനും പരിലാളനയ്ക്കും വാത്സല്യത്തിനും നന്ദി സൂചകമായി മദേഴ്സ് ഡേ ആഘോഷിക്കുമ്പോള്‍ നമ്മെ സുരക്ഷിതത്വത്തിന്റെ തണലില്‍ ചേര്‍ത്തുവെയ്ക്കുന്ന അച്ഛന്മാരെ ആദരിക്കാനും ഒരു ദിനം മാറ്റിവച്ചു. അതാണു ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്സ് ഡേയായി ലോകം ആചരിക്കുന്നത്.

ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ പിതൃദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇടവകയിലെ മരിയന്‍ മദേഴ്സും, യുവജനങ്ങളും ചേര്‍ന്നു ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജൂണ്‍ 19-നു ഞായറാഴ്ച ഫാ. ഫിലിപ്പ് വടക്കേക്കരയുടെ മുഖ്യ കാര്‍മികത്വത്തിലുള്ള ദിവ്യബലിയോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍ സഹകാര്‍മികത്വം വഹിച്ചു. ദിവ്യബലിയില്‍ നല്‍കിയ അനുഗ്രഹ പ്രഭാഷണത്തില്‍ പിതാക്കന്മാരുടെ കര്‍മമണ്ഡലത്തെപ്പറ്റിയും, ഉത്തരവാദിത്വപൂര്‍ണമായ പ്രവര്‍ത്തനങ്ങളെപ്പറ്റിയും സംസാരിച്ചു.

1909ലാണ് ഫാദേഴ്സ് ഡേയുടെ വിനീതമായ തുടക്കത്തിന് സാക്ഷ്യം കുറിച്ചത്. അമേരിക്കയില്‍ വാഷിംഗ്ടണ്‍ സംസ്ഥാനത്തുള്ള സ്പൊക്കേന്‍ പട്ടണത്തിലെ ഒരു മെത്തഡിസ്റ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ മദേഴ്സ് ഡേ പ്രസംഗം കേട്ട് പ്രചോദനം കിട്ടിയ സൊനോറ സ്മാര്‍ട്ട് ഡോഡ്ഡ് എന്ന സ്ത്രീക്ക് അവളുടെ പിതാവ് വില്യം ജാക്സണ്‍ സ്മാര്‍ട്ടിനായി ഒരു പ്രത്യേക ദിവസം സമര്‍പ്പിക്കണമെന്നും, പിതാവിനെ ആദരിക്കണമെന്നും കടുത്ത ആഗ്രഹം തോന്നി. ഭാര്യയുടെ മരണശേഷം സൊനോറയേയും, സഹോദങ്ങളേയും വളരെ ബുദ്ധിമുട്ടിയാണു വില്യം വളര്‍ത്തിക്കൊണ്ടുവന്നത്. സ്വന്തം പിതാവ് എത്രമാത്രം ത്യാഗം സഹിച്ചാണ് തന്നെയും സഹോദരങ്ങളേയും പരിപാലിച്ചതെന്ന് സൊനോറ ഓര്‍ത്തു. പിതാവിന്റെ മഹത്വത്തിനും, ധൈര്യത്തിനും, പരിത്യാഗത്തിനും, നിസ്വാര്‍ത്ഥതയ്ക്കും എല്ലാറ്റിനുമുപരി അളവറ്റ സ്നേഹത്തിനും പ്രത്യുപകാരമെന്നോണം 1910 ജൂണ്‍ മാസം പത്തൊമ്പതാം തീയതി, തന്റെ പിതാവിന്റെ പിറന്നാള്‍ തന്നെ, സൊനോറ ആദ്യത്തെ ഫാദേഴ്സ് ഡേ ആഘോഷിച്ചു.

ഫാദേഴ്സ് ഡേ ആഘോഷം ഒരു ഔദ്യോഗിക ആചരണമാക്കുവാന്‍ സൊനോറ അധികാരികളോടും അഭ്യര്‍ത്ഥിച്ചെങ്കിലും പരിഹാസമായിരുന്നു സൊനോറയ്ക്ക് കേള്‍ക്കേണ്ടി വന്നത്. 1913ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന വുഡ്രോ വില്‍സണ്‍ ഔദ്യോഗികമായി ഫാദേഴ്സ് ഡേയ്ക്ക് അനുമതി നല്‍കിയെങ്കിലും മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷമാണ് അമേരിക്കന്‍ കോണ്‍ഗ്രസ് ഇതിനു അംഗീകാരം നല്‍കിയത്. പിന്നീട് 1972ല്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണ്‍, വര്‍ഷംതോറും ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്സ് ഡേ ആയി അംഗീകരിച്ചുകൊണ്ട് പ്രഖ്യാപനമിറക്കി. സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം