സെന്റ് മേരീസ് മലങ്കര കാത്തലിക്ക് ചര്‍ച്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
Tuesday, June 14, 2016 8:29 AM IST
മസ്കിറ്റ് (ഡാളസ്): സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ ഒരു വര്‍ഷം നീണ്ടു നിന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ജൂണ്‍ 12നു മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസോലിയോസ് ക്ളിമീസ് കാതോലിക്ക ബാവായുടെ വിശുദ്ധ ബലിയര്‍പ്പണത്തോടും പൊതു സമ്മേളനത്തോടും കൂടി സമാപിച്ചു.

രാവിലെ ഒന്‍പതിനു ജൂബിലി സമാപന സമ്മേളനത്തില്‍ പങ്കെടുക്കുവാനെത്തിയ കാതോലിക്ക ബാവയ്ക്ക് ഇടവക ജനങ്ങള്‍ ഹൃദ്യമായ സ്വീകരണം നല്‍കി. ദേവാലയ കവാടത്തിലെത്തിച്ചേര്‍ന്ന ബാവയെ താലപ്പൊലി, ചെണ്ടമേളം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ ഇടവക വികാരിയും കമ്മിറ്റി അംഗങ്ങളും ഇടവക ജനങ്ങളും ചേര്‍ന്ന് ദേവാലയത്തിലേക്ക് ആനയിച്ചു.

സഭയുടെ കീഴ്വഴക്കമനുസരിച്ച് ദേവാലയത്തിനകത്ത് ലിറ്റര്‍ജിക്കല്‍ സ്വീകരണവും നല്‍കി. തുടര്‍ന്നു നടന്ന വിശുദ്ധ ബലിയര്‍പ്പണത്തിനു മാര്‍ ബസേലിയോസ് ക്ളിമീസ് കാതോലിക്ക ബാവാ മുഖ്യ കാര്‍മികത്വം വഹിച്ചു.

11നു രജത ജൂബിലി സമാപന സമ്മേളനത്തില്‍ ഇടവക വികാരി ജോസഫ് നെടുമാന്‍കുഴിയില്‍ സ്വാഗതമാശംസിച്ചു. പതിനൊന്നു കുടുംബാംഗങ്ങളുമായി ആരംഭിച്ച പ്രാര്‍ഥനാ കൂട്ടം ഇടവകയായി രൂപാന്തരപ്പെട്ടതിനെക്കുറിച്ചും മുന്‍ വികാരിമാരുടെ നേതൃത്വത്തില്‍ ഇടവക കൈവരിച്ച നേട്ടങ്ങള്‍ക്കു പുറകില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച ഇടവക ജനങ്ങളുടെ സേവന മനസ്ഥിതിയെക്കുറിച്ചും വികാരി പ്രത്യേകം പ്രസംഗിച്ചു.

ഇടവക ഗായക സംഘത്തിന്റെ ഗാനത്തിനുശേഷം ഗോപാലപിളള (ഹിന്ദു സൊസൈറ്റി), പി.പി. ചെറിയാന്‍ (ഇന്ത്യ പ്രസ്ക്ളബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക), അലക്സ് അലക്സാണ്ടര്‍ (ഡാളസ് എക്യുമെനിക്കല്‍ ചര്‍ച്ചസ്) തുടങ്ങിയവര്‍ പ്രസംഗിച്ചു. ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു സംഘടിപ്പിച്ച സ്വീകരണത്തിനു മാര്‍ ക്ളിമീസ് ബാവാ ഇടവക ജനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. ഭൌതീക വളര്‍ച്ചയോടൊപ്പം ആത്മീക വളര്‍ച്ചയും പ്രാപിക്കുമ്പോള്‍ മാത്രമാണ് ക്രിസ്തീയ ജീവിത്തിന്റെ ധന്യത അനുഭവവേദ്യമാകുന്നതെന്നു അദ്ദേഹം ഓര്‍മിപ്പിച്ചു. സമസൃഷ്ടികളുടെ വേദന നമ്മുടെ വേദനയായി കാണുന്നതിനും ആശ്വസിപ്പിക്കുന്നതിനും കഴിയുമ്പോള്‍ ലഭിക്കുന്ന ആത്മീക നിവൃതി അവര്‍ണനീയമാണെന്നു പറഞ്ഞ മാര്‍ ക്ളിമീസ് മനോഹരമായ ദേവാലയം പണിതുയര്‍ത്തുന്നതിനു അക്ഷീണം പ്രയത്നിക്കുകയും സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്ത എല്ലാവര്‍ക്കും ദൈവം സമൃദ്ധിയായി അനുഗ്രഹങ്ങള്‍ നല്‍കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

തുടര്‍ന്നു വിവിധ സംഘടനാ പ്രതിനിധികള്‍ ബാവാക്ക് ഹാരാപ്പര്‍ണം നടത്തി. വൈദികവൃത്തിയില്‍ ആദ്യ ബലിയര്‍പ്പണം നടത്തി മുപ്പതു വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ സന്തോഷം പങ്കിടുന്നതിന് ഇടവക ജനങ്ങള്‍ തയാറാക്കിയ കേക്ക് തിരുമേനി മുറിച്ചു എല്ലാവര്‍ക്കും നല്‍കി.

സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഇടവക സമാഹരിച്ച കേരളത്തിലെ നിര്‍ധനരായ മാതാപിതാക്കളുടെ കുട്ടികള്‍ക്കുളള വിവാഹ സഹായ ഫണ്ട് ജൂബിലി ചാരിറ്റി കണ്‍വീനര്‍ വര്‍ഗീസ് ജോണും ചാരിറ്റി ഫണ്ടിലേക്കുളള ഇടവകയുടെ സംഭാവന ട്രഷറര്‍ വര്‍ഗീസ് മാത്യുവും മാര്‍ ക്ളിമിസ് ബാവയെ ഏല്പിച്ചു. സെക്രട്ടറി ജിം ചെറിയാന്‍ നന്ദി പറഞ്ഞു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുജന്‍ കാക്കനാട്, ഷാലറ്റ് റെജി വര്‍ഗീസ് തുടങ്ങിയവര്‍ എംസിമാരായിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍