വിദേശികള്‍ അയയ്ക്കുന്ന പണത്തിനു സര്‍ചാര്‍ജ്
Tuesday, June 14, 2016 8:27 AM IST
ദമാം: വിദേശികള്‍ അയയ്ക്കുന്ന പണത്തിനു സര്‍ചാര്‍ജ് ഏര്‍പ്പെടുത്തണമെന്നു മുന്‍ ശൂറാ കൌണ്‍സില്‍ അംഗം ഡോ. ഹിസാം അല്‍ അന്‍ഖരി അഭിപ്രായപ്പെട്ടു.

ആദ്യ വര്‍ഷം ആറു ശതമാനം സര്‍ച്ചാര്‍ജും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കുറവുവരുത്തി അഞ്ചാം വര്‍ഷം രണ്ട് ശതമാനമായി ചുരുക്കണം.

കൂടാതെ വിദേശികളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം രാജ്യത്ത് ചെലവഴിക്കുന്നതിനോ നിക്ഷേപം നടത്താനോ പ്രേരിപ്പിക്കണം. ഒപ്പം വിദേശികള്‍ക്കു നല്‍കുന്ന സേവന നിലവാരം ഉയര്‍ത്തുകയും വേണമെന്നാണു ഡോ. ഹിസാം അഭിപ്രായപ്പെട്ടത്.

ഇതിന്റെ അടിസ്ഥാനത്തില്‍ സൌദി ശൂറാ കൌണ്‍സില്‍ സാമ്പത്തിക സമിതിയാണ് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചു പഠനം നടത്താന്‍ തീരുമാനിച്ചത്. വിദേശികള്‍ അയയ്ക്കുന്ന പണത്തിനുള്ള സര്‍ച്ചാര്‍ജ് സൌദി മോണിറ്ററിംഗ് ഏജന്‍സിയുടെ അക്കൌണ്ടില്‍ നിക്ഷേപിക്കണം. മാസം തോറും സ്വദേശത്തേയ്ക്ക് പണം അയയ്ക്കാത്ത വിദേശി നാടു വിടുമ്പോള്‍ അതുകണക്കാക്കി സര്‍ചാര്‍ജ് ഈടാക്കണം. സര്‍ചാര്‍ജ് നല്‍കാതിരിക്കുകയോ പണം മറ്റു മാര്‍ഗങ്ങളിലുടെ കടത്തുകയോ ചെയ്യുന്നവര്‍ക്കു സര്‍ചാര്‍ജിന്റെ തുകയെക്കാള്‍ കൂടാത്ത സംഖ്യ പിഴ ചുമത്തണം. നിയമ ലംഘനം ആവര്‍ത്തിക്കുന്നതിനനുസരിച്ചു പിഴ സംഖ്യയും കൂട്ടണം. സര്‍ചാര്‍ജ് നല്‍കാതെ പണം അനധികൃതമായി അയയ്ക്കാന്‍ സഹായിക്കുന്നവര്‍ക്കും സമാനമായ തുക പിഴയായി ഈടാക്കണം. വിദേശികള്‍ അവരുടെ രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന പണത്തില്‍ വര്‍ധനവു വരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശമെന്നു ഡോ.ഹിസാം അല്‍ അന്‍ഖരി പറഞ്ഞു.

അതേസമയം, വിദേശികള്‍ അയയ്ക്കുന്ന പണത്തിനു തത്കാലം സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശമില്ലന്നു ധനമന്ത്രി ഡോ. ഇബ്രാഹിം അല്‍ അസാഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം