ഇന്ത്യക്കാര്‍ക്ക് അബുദാബി ജയിലില്‍നിന്നു മോചനം ലഭിക്കും: ടി.പി. സീതാറാം
Tuesday, June 14, 2016 8:24 AM IST
അബുദാബി: റംസാന്‍ വൃതാനുഷ്ടാന നാളുകളില്‍ പൊതുമാപ്പു നല്‍കുന്നതിന്റെ ഭാഗമായി 69 ഇന്ത്യക്കാര്‍ക്കു ജയില്‍ മോചനം ലഭിക്കുമെന്നു ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം. ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പുതിയ ഭാരവാഹികളുമായി നടത്തിയ മുഖാമുഖം പരിപാടിയിലാണ് അംബാസഡര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്െടങ്കിലും വിശദവിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ഇവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനാവും. ജയില്‍ മോചിതര്‍ക്ക് നാട്ടില്‍ പോകാന്‍ വിമാനടിക്കറ്റ് ആവശ്യമെങ്കില്‍ എംബസിയില്‍നിന്നു ലഭ്യമാക്കുമെന്നും സീതാറാം വ്യക്തമാക്കി.

ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഇന്ത്യ ഉള്‍പ്പെടെ ജിസിസി രാജ്യങ്ങളിലേക്കു തൊഴിലാളികളെ അയയ്ക്കുന്ന പ്രധാന രാജ്യങ്ങളുടെ തൊഴില്‍ വകുപ്പു പ്രതിനിധികളും പങ്കെടുത്ത 'അബുദാബി ഡയലോഗ്' തൊഴില്‍ മേഖലകളിലെ ചൂഷണവും തട്ടിപ്പുകളും അവസാനിപ്പിക്കുമെന്നു അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇ മൈഗ്രേഷന്‍ സംവിധാനം കുറ്റമറ്റതാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. ഇന്ത്യയിലെ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ ഇതില്‍ രജിസ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാക്കും. അതോടെ തൊഴില്‍ തട്ടിപ്പുകള്‍ക്ക് അറുതിയുണ്ടാകും. യുഎഇയിലെ ഒരു കമ്പനിക്കും തൊഴില്‍ നിയമനത്തിനായി ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കാന്‍ അനുവാദമില്ലന്നും വീസക്ക് വേണ്ടി തുക ആവശ്യപെട്ടാല്‍ അത്തരം കമ്പനികളെക്കുറിച്ച് ഇന്ത്യന്‍ എംബസിയുടെ ഇന്ത്യന്‍ വര്‍ക്കേഴ്സ് റിസോഴ്സ് സെന്റര്‍ വഴി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയുടെ പെട്രോളിയം, പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ യുഎഇ സന്ദര്‍ശനത്തോടെ ഇന്ത്യയില്‍ ക്രൂഡ് ഓയില്‍ സൂക്ഷിക്കുന്നതിനുള്ള യുഎഇയുടെ തന്ത്രപ്രധാനനിക്ഷേപനീക്കം അടുത്ത ഘട്ടത്തിലേക്ക് കടന്നു. നികുതി ഈടാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് അന്തിമ തീരുമാനമായി. കര്‍ണാടകത്തിലേയും വിശാഖപട്ടണത്തിലേയും ഭൂഗര്‍ഭ ടണലുകളിലാകും ക്രൂഡ് ഓയില്‍ സൂക്ഷിക്കുക. ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ യുഎഇക്ക് ഇത്തരം തന്ത്രപ്രധാനസംഭരണ കേന്ദ്രങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. യുഎഇയിലെ ഓണ്‍ഷോര്‍ എണ്ണക്കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു. ഇന്ത്യന്‍ ഓയില്‍ കമ്പനികളുടെ കണ്‍സോര്‍ഷ്യം ആകും യുഎഇയില്‍ നിക്ഷേപം നടത്തുക.

ഇന്ത്യയുടെ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖറുടെ സന്ദര്‍ശനത്തില്‍ യുഎഇ യുമായി 'പ്രൊട്ടക്ഷന്‍ ഓഫ് കോണ്‍ഫിഡന്‍ഷ്യല്‍ മാറ്റേഴ്സ്' കരാറില്‍ ഒപ്പിട്ടതോടെ പ്രതിരോധ രംഗത്ത് ഭാവിയുലുണ്ടാകാവുന്ന നിരവധി നീക്കങ്ങള്‍ക്ക് അടിസ്ഥാനരേഖയായി. ഇന്ത്യയുടെയും യുഎഇ യുടെയും വ്യോമസേനകള്‍ സംയുക്തമായി നടത്തിയ വ്യോമാഭ്യാസം സൈനികരംഗത്തും പ്രകൃതിഷോഭംപോലുള്ള സമയത്തും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള ഒരു തുടക്കമാണ്.

അബുദാബി-ഡല്‍ഹി സെക്ടറില്‍നിന്ന് എയര്‍ ഇന്ത്യ വിമാനം പിന്‍വലിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സ്ഥാനപതിമാരുടെ ഔദ്യോഗിക അധികാരപരിധികള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചു കേന്ദ്ര തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായും പരിഗണയില്‍ ഇരിക്കുന്ന വിഷയങ്ങള്‍ക്ക് അനുമതി ലഭിച്ചാല്‍ കമ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് പ്രവാസികള്‍ക്ക് ഏറെ പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗിക്കാനാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് അനില്‍ സി. ഇടിക്കുള, വൈസ് പ്രസിഡന്റ് ടി.പി. ഗംഗാധരന്‍, ജനറല്‍ സെക്രട്ടറി മുനീര്‍ പാണ്ട്യാല, ജോയിന്റ് സെക്രട്ടറി ഹഫ്സല്‍ അഹ്മദ്, ട്രഷറര്‍ സമീര്‍ കല്ലറ, മുന്‍ പ്രസിഡന്റ് ജോണി തോമസ് ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട്, വിദ്യാഭ്യാസ,സാംസ്കാരിക വിഭാഗം സെക്കന്‍ഡ് സെക്രട്ടറി കപില്‍ രാജ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.