പാട്രിക് മിഷന്‍ പ്രോജക്ടിന്റെ ഭാവി അനിശ്ചിതത്വത്തില്‍
Saturday, June 4, 2016 8:42 AM IST
ഡാളസ്: അകാലത്തില്‍ പൊലിഞ്ഞുപോയ യുവ പ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ സ്മരണ സജീവമായി നിലനിര്‍ത്തുന്നതിന് നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക് മിഷന്‍ പ്രോജക്ട് മൂന്നു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തീകരിക്കാനാകാതെ അനിശ്ചിതത്വത്തിലാക്കിയത് സഭാ സ്നേഹികളേയും പ്രത്യേകിച്ചു യുവജനങ്ങളേയും കുടുംബാംഗങ്ങളേയും ഒരു പോലെ നിരാശയിലാഴ്ത്തിയിരിക്കുന്നു.

മലയാളികളായ ചെറിയാന്‍- ജസി ദമ്പതിമാരുടെ ഏക മകനായ പാട്രിക് 2004ലാണ് ഉപരിപഠനാര്‍ഥം ഡാളസിലെത്തിയത്. ഫുള്‍ സ്കോളര്‍ഷിപ്പോടെ യുഎന്‍ടിയില്‍ നിന്നും ഇലക്ട്രിക് എന്‍ജിനിയറിംഗില്‍ ബിരുദവും 2010 ല്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ടെക്സസ് ഇന്‍സ്ട്രമെന്റില്‍ ജോലിയില്‍ പ്രവേശിച്ചു. സിസ്റം എന്‍ജിനിയറിംഗില്‍ രണ്ടാമതൊരു ബിരുദാന്തര ബിരുദത്തിനുളള പഠനം തുടരുന്നതിനിടയിലാണ് പാട്രിക്കിനെ മരണം കവര്‍ന്നത്.

മാതാവ് ജെസിയുടെ ഗിറ്റാറില്‍ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച പാട്രിക്കിന്റെ തുടര്‍ന്നുളള ജീവിതത്തില്‍ സംഗീതത്തിന്റെ സ്ഥാനം അതുല്യമായിരുന്നു. ഔദ്യോഗിക സമയങ്ങളിലൊഴികെ ഗിറ്റാറില്ലാതെ പാട്രിക്കിനെ കാണുവാന്‍ കഴിഞ്ഞിരുന്നില്ല. സ്പോര്‍ട്സിലും അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നു പ്രാട്രിക്. ജീവിതത്തില്‍ സംഗീത്തിനും സ്പോര്‍ട്സിനും തുല്യ പ്രാധാന്യമാണ് നല്‍കിയിരുന്നത്.

ക്രെെസ്തവ മൂല്യങ്ങളും വിശ്വാസങ്ങളും മുറുകെ പിടിക്കുന്നതില്‍ ശ്രേദ്ധയനായിരുന്നു പാട്രിക് മരുതുംമൂട്ടില്‍. കോളജ് വിദ്യാഭ്യാസത്തിനിടെ സീനിയര്‍ ഓറിയന്റേഷന്‍ ടീം മെന്റര്‍, യുറ്റിഡി സ്റുഡന്റ് അംബാസിഡര്‍, ഗോള്‍ഡന്‍ കി ഹണര്‍ സൊസൈറ്റി എന്നീ തലങ്ങളില്‍ പ്രവര്‍ത്തന നിരതനായിരുന്നു. ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് കൈസ്ഥാന സമിതി അംഗം, സണ്‍ഡേ സ്കൂള്‍ അധ്യാപകന്‍, യൂത്ത് ഫെലോഷിപ്പ് അഡ്വൈസര്‍, മിഷന്‍ ട്രിപ് വോളന്റിയര്‍ ആന്‍ഡ് കോഓര്‍ഡിനേറ്റര്‍ തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ പാട്രിക് അലങ്കരിച്ചിരുന്നു.

നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനം നാറ്റീവ് മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്ലഹോമ ബ്രോക്കന്‍ ബ്രോയില്‍ സംഘടിപ്പിച്ച വെക്കേഷന്‍ ബൈബിള്‍ സ്കൂളിനുളള ക്രമീകരണങ്ങള്‍ക്കായി സുഹൃത്തുക്കളുമൊത്ത് യാത്ര ചെയ്യവേ 2013 ജൂണ്‍ നാലിനാണ് വാഹനാപകടത്തിലാണ് പാട്രിക്കിനെ മരണം കീഴ്പ്പെടുത്തിയത്. ഡാളസ് സെന്റ് പോള്‍സ് ചര്‍ച്ചില്‍ രണ്ട് ദിവസങ്ങളിലായി നടന്ന സംസ്കാര ശുശ്രൂഷകളില്‍ മാര്‍ത്തോമ സഭാ മെത്രാപ്പോലീത്തായും ഭദ്രാസന എപ്പിസ്കോപ്പായും പൂര്‍ണ സമയവും പങ്കെടുത്തു എന്നത് പാട്രിക്കിന്റെ ഹൃസ്വകാല സേവനങ്ങള്‍ക്ക് മര്‍ത്തോമ സഭ എത്രമാത്രം വില കല്പിച്ചിരുന്നു എന്നതിന് അടിവരയിടുന്നതായിരുന്നു.

നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാനത്തിന്റെ ഒരു വര്‍ഷം നീണ്ടു നിന്ന രണ്ടാമത് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് പാട്രിക് മിഷന്‍ പ്രോജക്ടിന്റെ പ്രഖ്യാപനമുണ്ടായത്. മിഷന്‍ പ്രോജക്ട് ധനശേഖരണ ഉദ്ഘാടനം ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്താ ആദ്യ ചെക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ഭദ്രാസന എപ്പിസ്കോപ്പ രചിച്ച പുസ്തക പ്രകാശന കര്‍മത്തിനിടെ പുസ്തക വില്പനയില്‍ നിന്നും ലഭിക്കുന്ന തുക മുഴുവന്‍ ഇതിനായി നല്‍കുമെന്നു വിവിധ സഭാ പിതാക്കന്മാരുടേയും സാമൂഹ്യ സാംസ്കാരിക നേതാക്കന്മാരുടേയും സാന്നിധ്യത്തില്‍ നടത്തിയ പ്രഖ്യാപനം കൂടിയിരുന്ന സഭാ വിശ്വാസികളും കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

ജൂബിലി ആഘോഷങ്ങള്‍ പിന്നിട്ടതോടെ മിഷന്‍ പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചുവെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല. പാട്രിക്കിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനമായ 2014 ജൂണ്‍ നാലിനു പ്രോജക്ടിന്റെ ഭാഗമായി ഒക്ലഹോമ ബ്രോക്കന്‍ ബോയില്‍ ഒരു ലൈബ്രറി കെട്ടിടം കൂദാശ ചെയ്യണമെന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനിടെ പാട്രിക് മിഷന്‍ പ്രോജക്ട് പൂര്‍ത്തീകരിക്കണമെന്നു ആത്മാര്‍ഥമായി ആഗ്രഹിച്ച ഭദ്രാസന എപ്പിസ്കോപ്പായുടെ സ്ഥലമാറ്റം പ്രോജ്കടിന്റെ തുടര്‍ന്നുളള പ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയായി.

2016 മേയില്‍ ഡാളസ് സന്ദര്‍ശനത്തിനെത്തിയ ജോസഫ് മര്‍ത്തോമ മെത്രാപ്പോലീത്ത പ്രോജക്റ്റ് പ്രവര്‍ത്തനങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തുകയും മൂന്നു വര്‍ഷമായിട്ടും പൂര്‍ത്തികരിക്കാനാവാത്ത പ്രോജക്ട് മുന്നോട്ടു കൊണ്ടു പോകുന്നതു നിരര്‍ഥകമാണെന്നു വ്യക്തമാക്കുകയും ചെയ്തു.

മെത്രാപ്പോലീത്തായുടെ ആശയം സഭാ ജനങ്ങളെ മറ്റൊരു പന്ഥാവിലൂടെയാണ് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചു ചിലരുടെ നിക്ഷിപ്ത താല്പര്യം സംരക്ഷിക്കുന്നതിനും പ്രശസ്തിക്കും വേണ്ടി പണിതുയര്‍ത്തുന്ന ദേവാലയങ്ങളില്‍ യുവജനങ്ങളുടെ സാന്നിധ്യം കുറഞ്ഞു വരുന്ന സാഹചര്യം കണക്കിലെടുത്തും അനുദിനം വളര്‍ച്ച പ്രാപിക്കുന്ന സങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ലോകത്തിലെ ഏതു സംഭവങ്ങളും ചരിത്രവും നിമിഷം നേരം കൊണ്ട് വിരല്‍ തുമ്പില്‍ ലഭ്യമായിരിക്കെ പുസ്തകങ്ങളോ ഡിജിറ്റല്‍ സിഡികളോ സൂക്ഷിക്കുന്നതിന് ലൈബ്രറി കെട്ടിടം പണിതുയര്‍ത്തുക എന്ന ആശയം കാലഹരണപ്പെട്ടതാണെന്നും വലിയൊരു വിഭാഗം വാദിക്കുന്നു. മാത്രമല്ല വര്‍ഷത്തില്‍ ഒന്നോ രണ്േടാ തവണ ഒത്തു ചേരുന്നതിന് വലിയൊരു തുക മുടക്കി കെട്ടിടം പണിയേണ്ടതില്ലെന്നും ഇവര്‍ ചൂണ്ടി കാണിക്കുന്നു.

പാട്രിക് മിഷന്‍ പ്രോജക്ടിന്റെ ആവശ്യത്തിനായി ഇതുവരെ സമാഹരിച്ച തുക ഒരു എന്‍ഡോവ്മെന്റ് ഫണ്ടായി മാറ്റുകയും ഇതില്‍ നിന്നും നിര്‍ധനരായ വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിനായി സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും വേണമെന്ന് ആവശ്യത്തിനാണ് ഇപ്പോള്‍ മുന്‍ഗണന ലഭിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും നല്‍കുന്ന സ്കോളര്‍ഷിപ്പ് പാട്രിക്കിന്റെ സ്മരണ സജ്ജീവമായി നിലനിര്‍ത്തുന്നതിനു ഉതകുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

പുതിയതായി ഭദ്രാസന ചുമതലയേറ്റെടുത്തിരിക്കുന്ന ഫിലിക്സിനോസ് എപ്പിസ്കോപ്പാ ഈ വിഷയം പഠിച്ചു ഉചിതമായ ഒരു തീരുമാനം കൈക്കൊളളുമെന്നാണ് സഭാ ജനങ്ങളും കുടുംബാംഗങ്ങളും പ്രതീക്ഷിക്കുന്നത്.

ഒരു പുരുഷായുസില്‍ പോലും ചെയ്തു തീര്‍ക്കുവാന്‍ അസാധ്യമായ പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ കാലയളവില്‍ പൂര്‍ത്തീകരിച്ചു ആകസ്മികമായി വിട്ടു പിരിഞ്ഞ യുവ പ്രതിഭയുടെ മൂന്നാം ചരമ വാര്‍ഷിക ദിനമായ ജൂണ്‍ നാലിനു ആ പാവന സ്മരണയ്ക്കു മുമ്പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി