സൌദിയില്‍ ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടു
Monday, May 9, 2016 3:45 AM IST
റിയാദ്: സൌദി അറേബ്യയില്‍ വീട്ടുജോലിക്കാരിയായ ഹൈദരാബാദ് സ്വദേശിനി മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടു. ക്രൂരപീഡനത്തിനിരയായ അസിമ ഖാട്ടൂണ്‍(25) കിംഗ് സൌദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച പേരുവെളിപ്പെടുത്താത്ത ഒരാള്‍ അസിമയുടെ വീട്ടിലേക്ക് വിളിച്ച് മരണവിവരം അറിയിക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ സന്ദര്‍ശക വീസയിലാണ് അസിമ റിയാദില്‍ എത്തിയത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഫോണ്‍ വിളിച്ചപ്പോള്‍ താന്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്നതായും ഇവിടെ നിന്നു രക്ഷിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്നും അസിമ ആവശ്യപ്പെട്ടിരുന്നതായി അസിമയുടെ അമ്മ പറഞ്ഞു. ഇതേതുടര്‍ന്നു അസിമയുടെ കുടുംബം തെലുങ്കാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിനിടെയാണ് അസിമയുടെ മരണവാര്‍ത്ത എത്തിയത്.
അബ്ദുള്‍ റഹ്മാന്‍ അലി മുഹമ്മദ് എന്നയാളുടെ വീട്ടിലാണ് അസിമ ജോലി ചെയ്തിരുന്നത്. വീസ കാലാവധി അവസാനിച്ചിട്ടും വീട്ടുടമസ്ഥനായ ഇയാള്‍ അസിമയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് വിവരം.

മരണവിവരങ്ങള്‍ ആവശ്യപ്പെട്ട് സൌദി അധികൃതര്‍ക്ക് കത്തയച്ചതായി പോലീസ് ഇന്‍സ്പെക്ടര്‍ ജി. രമേഷ് അറിയിച്ചു. അസിമയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.