റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ പോര് മുറുകുന്നു
Friday, May 6, 2016 5:00 AM IST
വാഷിംഗ്ടണ്‍: റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് നോമിനി ഡൊണാള്‍ഡ് ട്രംപ് ആണെന്ന് വ്യക്തമായിരിക്കേ പാര്‍ട്ടിക്കകത്ത് ട്രംപിനെതിരായും അനുകൂലമായും തര്‍ക്കം ശക്തിപ്പെടുന്നു. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്ന യുഎസ് ഹൌസ് സ്പീക്കര്‍ പോള്‍ റയന്‍ ട്രംപിന് വോട്ട് ചെയ്യുന്നതിനു തയാറല്ലെന്നു പരസ്യമായി പ്രഖ്യാപിച്ചു.

അമേരിക്കയിലുടനീളം ട്രംപ് നടത്തിയ ശക്തമായ മുന്നേറ്റത്തെ അംഗീകരിക്കുന്നുവെങ്കിലും ട്രംപ് പിന്‍തുടരുന്ന നിലപാടുകള്‍ മാറ്റി പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയാറായാല്‍ മാത്രമേ ട്രംപിന് വോട്ട് ചെയ്യുന്ന കാര്യം പരിഗണിക്കുകയുളളൂ എന്നും റയന്‍ പറഞ്ഞു.

ഒരു അഭിമുഖത്തിലാണ് വിസകോണ്‍സില്‍നിന്നുളള റിപ്പബ്ളിക്കന്‍ പോള്‍ റയന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മുസ്ലിം ബാന്‍, ഫ്രി ടെയ്സ്, 12 മില്യണ്‍ അനധികൃത കുടിയേറ്റക്കാരെ ഡിപ്പാര്‍ട്ട് ചെയ്യല്‍ തുടങ്ങിയ നിര്‍ദേശങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് ചോദ്യത്തിന് ഇതിനെക്കുറിച്ച് ഒരു മേശക്കു ചുറ്റുമിരുന്നു ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്നാണ് റയാന്‍ അഭിപ്രായപ്പെട്ടത്.

റയന്റെ അജണ്ടയെ പിന്താങ്ങുവാന്‍ താന്‍ ഇപ്പോള്‍ തയ്യാറല്ലാ എന്നും ഭാവിയില്‍ ഇതിനെക്കുറിച്ചു ചിന്തിക്കും എന്നും ട്രംപ് പറഞ്ഞു. റയന് ട്രംപിനെ പിന്താങ്ങുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നാണ് സെനറ്റ് മെജോറട്ടി ലീഡര്‍ മിച്ച് മെക്കോണലിന്റെ പ്രതികരണം. റയന്റെ പ്രസ്താവന വളരെ വേഗത്തിലായി എന്ന അഭിപ്രായം റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാക്കള്‍ക്കുണ്ട്. ക്ളീവ് ലാന്റില്‍ നടക്കുന്ന റിപ്പബ്ളിക്കന്‍ കണ്‍വന്‍ഷന്‍ വരെ കാത്തിരിക്കണമെന്നായിരുന്നു നേതാക്കളുടെ അഭിപ്രായം.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍