കൌണ്ടി സീലില്‍ കുരിശടയാളം വയ്ക്കുന്നതു ഭരണഘടനാവിരുദ്ധം
Friday, April 8, 2016 6:03 AM IST
ലോസ്ആഞ്ചലസ്: കൌണ്ടി സീലില്‍ കരിശടയാളം വയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു ഫെഡറല്‍ ജഡ്ജി റൂളിംഗ് നല്‍കി. അമ്പത്തഞ്ച് പേജുവരുന്ന വിധിന്യായം ഏപ്രില്‍ ഏഴിനാണു പ്രസിദ്ധീകരിച്ചത്.

ഭൂരിപക്ഷ തീരുമാന പ്രകാരമാണ് കൌണ്ടി സീലില്‍ കുരിശടയാളം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചത്. പ്രസ്തുത തീരുമാനത്തെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍, ഒരു വിഭാഗം മതനേതാക്കന്മാര്‍, ബുദ്ധി ജീവികള്‍ തുടങ്ങിയവര്‍ കോടതിയില്‍ ചോദ്യംചെയ്തിരുന്നു.

മറ്റു മതങ്ങളുടെ വിശ്വാസത്തെ ഹനിക്കുന്ന ഈ നടപടി ക്രിസ്തുമതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതാണെന്നും അതിനാല്‍ കുരിശടയാളം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു സമര്‍പ്പിച്ച കേസ് വളരെ കാലമായി തീരുമാനമെടുക്കാതെ കോടതിയില്‍ നിശ്ചലാവസ്ഥയിലായിരുന്നു.

2004 ല്‍ കൌണ്ടി സീലില്‍നിന്നു കുരിശടയാളം നീക്കം ചെയ്തിരുന്നു. ലോസ് ആഞ്ചലസ് കൌണ്ടിയുടെ ചരിത്രപരമായ ദൌത്യത്തിന്റെ പ്രതീകമാണു കുരിശടയാളമെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് 2014ല്‍ പുനഃസ്ഥാപിച്ചത്.

വിധിന്യായം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും കൌണ്ടി സ്പോക്മാന്‍ ഡേവിഡ് സോമേഴ്സ് പറഞ്ഞു. ഭരണഘടനയുടെ വന്‍ വിജയമാണ് ഈ വിധിയില്‍ പ്രതിഫലിക്കുന്നതെന്നു കൌണ്ടി സൂപ്പര്‍വൈസര്‍മാരായ ഗ്ളോറിയ മൊലിന, സെപ് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍