നിയമവിരുദ്ധ ഗര്‍ഭഛിദ്രം; ശിക്ഷ ഉറപ്പുവരുത്തണം: ട്രംപ്
Thursday, March 31, 2016 6:20 AM IST
മില്‍വാക്കി: നിയമവിരുദ്ധമായി ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകള്‍ക്കു തക്കതായ ശിക്ഷ ഉറപ്പുവരുത്തുന്നത് ഗൌരവമായി പരിഗണിക്കണമെന്നു റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരരംഗത്തുള്ള ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

മില്‍വാക്കി ടൌണ്‍ ഹാളില്‍ മാര്‍ച്ച് 30നു എംഎസ്എന്‍ബിസി ക്രിസ് മാത്യൂസുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് ഗര്‍ഭഛിദ്രത്തിനെതിരെ പരസ്യമായി രംഗത്തുവന്നത്.

ഗര്‍ഭഛിദ്രം പൂര്‍ണമായും തടയുന്നതിനെക്കുറിച്ചു അഭിപ്രായമാരാഞ്ഞപ്പോള്‍ നിയമവിരുദ്ധ സ്ഥാപനങ്ങളില്‍ ഗര്‍ഭഛിദ്രം നടത്തുന്നതു പൂര്‍ണമായും തടയപ്പെടേണ്ടതാണെന്നു ട്രംപ് മറുപടി നല്‍കി.

1999 ല്‍ ട്രംപുമായി നടത്തിയ ഇന്റര്‍വ്യൂവില്‍ 'ഞാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഗര്‍ഭഛിദ്രം നിരോധിക്കുകയില്ല' എന്ന പ്രസ്താവന ചൂണ്ടിക്കാട്ടി ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നവര്‍ ട്രംപിനെതിരെ രംഗത്തെത്തി.

ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്നു പ്രതീക്ഷിക്കുന്ന ഹില്ലരി, ട്രംപിന്റെ നിലപാടിനെ ഭയാനകം എന്നാണു വിശേഷിപ്പിച്ചത്. ഗര്‍ഭഛിദ്രം എപ്പോള്‍, എങ്ങനെ നടത്തണം എന്ന വിഷയത്തെക്കുറിച്ചു ചര്‍ച്ചകള്‍ സജീവമായി നിലനില്‍ക്കെ ട്രംപിന്റെ നിലപാടു റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ യാഥാസ്ഥിതിക വോട്ടര്‍മാരെ കൂടുതല്‍ സ്വാധീനിക്കും.

ഗര്‍ഭാശയത്തില്‍ വളരുന്ന ജീവന്റെ തുടിപ്പു നിയമവിരുദ്ധമായി ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിക്കുന്ന ഡോക്ടര്‍മാരാണ് സ്ത്രീകളേക്കാള്‍ കുറ്റക്കാരാണെന്ന റൊണാള്‍ഡ് റീഗന്റെ അഭിപ്രായത്തോടു പൂര്‍ണമായും യോജിക്കുന്നുവെന്നും ഡൊണാള്‍ഡ് ട്രംപ് ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍