വാണാക്യൂ പള്ളിയില്‍ വാദെ ദല്‍മീനോ ശുശ്രൂഷ നടത്തപ്പെട്ടു
Wednesday, March 23, 2016 5:15 AM IST
ന്യൂജേഴ്സി: ഹാശാ ആഴ്ചയുടെ വിശുദ്ധിയിലേക്ക് പരിമളംവീശിക്കൊണ്ട് വാണാക്യൂ സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദൈവാലയത്തില്‍ വാദെ ദല്‍മീനോ ശുശ്രൂഷ നടത്തപ്പെട്ടു. സിറിയന്‍ ഓര്‍ ത്തഡോക്സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസില്‍ ഉള്‍പ്പെട്ട ഒരു ഇടവകയില്‍ ആദ്യമായാണു വാദെ ദല്‍മീനോ ശുശ്രൂഷ നടത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ വാണാക്യൂ പള്ളിയില്‍ നടന്ന ഈ ദിവ്യശുശ്രൂഷ മലങ്കര ആര്‍ച്ച് ഡയോസിസിന്റെ ചരിത്രത്തില്‍ ഇടംപിടിച്ചു.

ദൈവസന്നിധിയാകുന്ന തുറമുഖത്തേയ്ക്ക് അടുക്കുക എന്നര്‍ത്ഥംവരുന്ന വാദെ ദല്‍മീനോ ശുശ്രൂഷയില്‍ ഇടവകാംഗങ്ങളും സമീപ ഇടവകാംഗങ്ങളുമടങ്ങുന്ന വിശ്വാസിസമൂഹം പ്രാര്‍ത്ഥനാനിരതരായി സംബന്ധിച്ചപ്പോള്‍ അത് വാണാക്യൂ ഇടവയ്ക്ക് അനുഗ്രഹത്തിന്റെ നിമിഷങ്ങളായി മാറി.

മാര്‍ച്ച് 20-നു ഞായറാഴ്ച സന്ധ്യാപ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച വാദെ ദല്‍മീനോ ശുശ്രൂഷയ്ക്ക് ഇടവക മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ അനുഗ്രഹാശിസുകളും പ്രാര്‍ത്ഥനയും ഉണ്ടായിരുന്നുവെന്നതു പ്രത്യേകം പ്രസ്താവ്യമാണ്. ഇടവക വികാരി ആകാശ് പോള്‍ അച്ചന്‍ മുഖ്യകാര്‍മികത്വം വഹിച്ചപ്പോള്‍ ബഹു. ഡീക്കന്‍ വിവേക് അലക്സും, ഇടവകയിലെ അള്‍ത്താര ശുശ്രൂഷകരും സഹായികളായി. വാദെ ദല്‍മീനോ ശുശ്രൂഷയുടെ പ്രാധാന്യത്തേയും ചരിത്രത്തേയും പറ്റി ഇടവകാംഗംകൂടിയായ ബിജു കുര്യന്‍ മാത്യൂസ് ലഘു പ്രഭാഷണം നടത്തി.

വാദെ ദല്‍മീനോ ശുശ്രൂഷയുടെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍, രണ്ടാം ഘട്ടത്തിലെ ശുശ്രൂഷയ്ക്ക് വിശ്വാസികള്‍ തിരികള്‍ കത്തിച്ചുപിടിച്ചും ദൈവാലയത്തിലെ വൈദ്യുതി ദീപങ്ങള്‍ അണച്ചുകൊണ്ടുമാണ് നിര്‍വഹിക്കപ്പെട്ടത്. തുടര്‍ന്ന് 118-മതു ഉച്ചരിച്ചുകൊണ്ട് പള്ളിക്കുചുറ്റും പ്രദക്ഷിണവും, വി. സുവിശേഷവായനയും നടന്നു. ഇതിനു ശേഷം പ്രധാന കാര്‍മികന്‍ ദൈവാലയത്തിന്റെ പ്രധാന വാതില്‍ മുട്ടി തുറക്കുന്ന ചടങ്ങ് നടന്നു. കാര്‍മികനു ശേഷം പള്ളിക്കുള്ളിലേക്ക് കടന്നുവന്ന വിശ്വാസികള്‍ വി. ശ്ശീബായെ ദര്‍ശിച്ച് കുരിശ് വരച്ച് അനുഗ്രഹം പ്രാപിച്ചു. പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിട്ടും ഈ ദിവ്യ ശുശ്രൂഷ പൂര്‍ത്തീകരിക്കപ്പെട്ട് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞുമാത്രമേ മഞ്ഞു പെയ്ത്ത് ആരംഭിച്ചുള്ളൂ. ദൈവാലയത്തിലേക്ക് കടന്നുവന്ന എല്ലാവര്‍ക്കും വികാരി ആകാശ് പോള്‍ അച്ചന്‍ നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.

വൈസ് പ്രസിഡന്റ് പൌലോസ് പൈലി, സെക്രട്ടറി രഞ്ചു സക്കറിയ, ട്രസ്റി എല്‍ദോ വര്‍ഗീസ്, മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം