സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിസാന്ദ്രമായ ഓശാന തിരുനാള്‍
Tuesday, March 22, 2016 5:38 AM IST
ഷിക്കാഗോ: വിനയാന്വിതനും മഹത്വപൂര്‍ണനുമായി യേശുക്രിസ്തു കഴുതപ്പുറത്തേറി ജറുസലേം ദേവാലയ പ്രവേശം നടത്തിയതിന്റെ ഓര്‍മ്മ പുതുക്കുന്ന ഓശാന തിരുനാള്‍ ഷിക്കാഗോ സീറോ മലബാര്‍ ഇടവകാംഗങ്ങള്‍ ഭക്തിപുരസരം കൊണ്ടാടിയതോടെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്കു തുടക്കമായി.

രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട്, രൂപതാ ചാന്‍സലര്‍ റവ. ഡോ. സെബാസ്റ്യന്‍ വേത്താനം, ഇടവക അസിസ്റന്റ് വികാരി എന്നിവര്‍ മലയാളത്തിലുള്ള തിരുകര്‍മ്മങ്ങള്‍ക്കും, ഇടവക വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി എന്നിവര്‍ കുട്ടികള്‍ക്കായി ഇംഗീഷില്‍ നടത്തിയ തിരുക്കര്‍മങ്ങള്‍ക്കും കാര്‍മികത്വം വഹിച്ചു. ചെറിയവരില്‍ ചെറിയവനായി ലോകത്തിലേക്ക് കടന്നുവന്ന് മാനവരുടെ പാപപരിഹാരാര്‍ത്ഥം കുരിശിലേറി, ഇന്നു വിശുദ്ധ കുര്‍ബാനയുടെ രൂപത്തില്‍ നമ്മോടൊപ്പമായിരിക്കുന്ന യേശുക്രിസ്തുവിന്റെ എളിമയും, വലിയ മനസുമായിരിക്കട്ടെ നാം പിന്തുടരേണ്ടതെന്നു പിതാവ് ഉത്ബോധിപ്പിച്ചു.

ജെറുസലേം ദേവാലയത്തിലേക്കു കടന്നുവന്ന യേശു, നമ്മുടെ ഹൃദയങ്ങളിലും കുടുംബങ്ങളിലും കടന്നുവരുമ്പോള്‍ അവിടുത്തേയ്ക്ക് ഹിതകരമായതുമാത്രം കാഴ്ചവയ്ക്കാനായിട്ടുള്ള അനുഗ്രഹത്തിനായി ഈ കരുണയുടെ വര്‍ഷത്തില്‍ പ്രത്യേകം പ്രാര്‍ഥിക്കാനും പിതാവ് വിശ്വാസികളോടു പറഞ്ഞു.

പാരീഷ് ഹാളില്‍ ആരംഭിച്ച തിരുക്കര്‍മങ്ങള്‍ക്കുശേഷം ഭക്തജനങ്ങള്‍ പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ചതിനുശേഷമായിരുന്നു ബലിയര്‍പ്പണം. തുടര്‍ന്ന് പരമ്പരാഗത രീതിയില്‍ തമുക്ക് നേര്‍ച്ചയുമുണ്ടായിരുന്നു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം