മലയാളക്കരയിലെ പച്ചപ്പും സമൃദ്ധിയും പ്രവാസികളുടെ വിയര്‍പ്പ്: കെ.സി.ജോസഫ്
Saturday, January 23, 2016 8:58 AM IST
അബുദാബി: മലയാള നാട്ടിലെ ഇന്നുള്ള പച്ചപ്പും സമൃദ്ധിയും പ്രവാസനാട്ടിലെ മലയാളികളുടെ രക്തവും വിയര്‍പ്പും മാത്രമാണെന്ന് പ്രവാസികാര്യമന്ത്രി കെ.സി. ജോസഫ്. അബുദാബി മാര്‍ത്തോമ യുവജനസഖ്യം മുസഫ മാര്‍ത്തോമ ദേവാലയാങ്കണത്തില്‍ വിവിധ ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച സുഹൃദ് സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേരള സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റിനേക്കാള്‍ കൂടുതലാണു പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണം. ഒരു വര്‍ഷം നിയമപരമായ മാര്‍ഗത്തിലൂടെ ബാങ്കുകള്‍ വഴി ഒന്നര ലക്ഷം കോടി രൂപയാണ് പ്രവാസി മലയാളികള്‍ കേരളത്തിലേക്കയയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മുന്‍ഗണനയിലുള്ള കാര്യം പ്രവാസിക്ഷേമമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഗള്‍ഫില്‍ ജയിലുകളില്‍ കഴിയുന്നവരുടെയും മോശമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു പരിമിതികളുണ്ട്. പ്രവാസികളെ വിസ്മരിക്കാന്‍ കേരളത്തിനാവില്ല. ഗള്‍ഫില്‍ പ്രയാസകരമായ ചുറ്റുപാടില്‍ പ്രതിസന്ധികളും പ്രയാസങ്ങളും തരണംചെയ്ത് ഒറ്റപ്പെട്ട് ജീവിക്കുന്നവരെ സംഘടിപ്പിക്കാനും അവരുടെ കലാവാസനകള്‍ പ്രകടിപ്പിക്കാനും വേദിയൊരുക്കുന്ന യുവജനസഖ്യം പ്രവര്‍ത്തകരെ അദ്ദേഹം അനുമോദിച്ചു.

സഖ്യം പ്രസിഡന്റും മാര്‍ത്തോമ ഇടവക വികാരിയുമായ റവ. പ്രകാശ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഷിബ്ലു, രാംസിംഗ്, സജിത്ത് എന്നീ തൊഴിലാളികള്‍ കേക്ക് മുറിച്ചാണ് സുഹൃദ്സംഗമം ഉദ്ഘാടനം ചെയ്തത്.

സഹ വികാരി റവ. ഐസക് മാത്യു, കണ്‍വീനര്‍ ജിലു ജോസഫ്, ഇന്‍കാസ് അബുദാബി പ്രസിഡന്റ് പള്ളിക്കല്‍ സുജാഹി, മലയാളി സമാജം പ്രസിഡന്റ് ബി. യേശുശീലന്‍, വൈഎംസിഎ സെക്രട്ടറി വര്‍ഗീസ് ബിനു, മാര്‍ത്തോമ ഇടവക സെക്രട്ടറി ജിനുരാജന്‍, സഖ്യം സെക്രട്ടറി സുജിത് വര്‍ഗീസ്, ജോ. കണ്‍വീനര്‍ ദിപിന്‍ പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.

പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍ ഹിന്ദിയിലും മലയാളത്തിലും പാട്ടുകള്‍ പാടി തൊഴിലാളികളുടെ മനം കവര്‍ന്നു. നിര്‍ധന തൊഴിലാളികള്‍ക്ക് സൌജന്യ വിമാനടിക്കറ്റ് വിതരണവും നടന്നു. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ളദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ആയിരത്തഞ്ഞൂറോളം തൊഴിലാളികള്‍ സംഗമത്തില്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ കലാരൂപങ്ങള്‍, വിനോദമത്സരങ്ങള്‍, സ്നേഹ സദ്യ എന്നിവയും നടന്നു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള