രാജാ കൃഷ്ണമൂര്‍ത്തിയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ സജീവമായി
Thursday, January 14, 2016 8:50 AM IST
സ്കംബര്‍ഗ് (ഇല്ലിനോയ്സ്): മാര്‍ച്ച് പതിനഞ്ചിനു നടക്കുന്ന പ്രൈമറി തെരഞ്ഞെടുപ്പില്‍ ഇല്ലിനോയ്സിലെ എട്ടാമത് കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നും ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഇന്ത്യന്‍ വംശജന്‍ രാജാ കൃഷ്ണമൂര്‍ത്തിയുടെ (42) തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി.

തെരഞ്ഞെടുപ്പു ഫണ്ട് കളക്ഷന്റെ അവസാന റൌണ്ടില്‍ 4,50,000 ഡോളറാണ് കൃഷണമൂര്‍ത്തിക്ക് ലഭിച്ചത്. ഇതോടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് 1.25 മില്യണ്‍ ഡോളര്‍ കാഷ് കൈവശം ലഭിച്ചതായി തെരഞ്ഞെടുപ്പിന്റെ ചുമതലക്കാര്‍ വെളിപ്പെടുത്തി.

2012 മാര്‍ച്ച് 20നു നടന്ന പ്രൈമറി തെരഞ്ഞെടുപ്പില്‍ റ്റാമി ഡക്ക് വര്‍ത്ത്, കൃഷ്ണമൂര്‍ത്തിയെ പരാജയപ്പെടുത്തിയിരുന്നു. 2016ലും ഇതേ സ്ഥാനാര്‍ഥി തന്നെയാണു മുഖ്യ എതിരാളി.

ഡെമോക്രാറ്റിക് ലീഡര്‍ നാന്‍സി പെലോസി, ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അയണ്‍ വര്‍ക്കേഴ്സ്, എയര്‍ലൈന്‍ പൈലറ്റ് അസോസിയേഷന്‍, ഇല്ലിനോയ്സ് സ്റേറ്റ് കൌണ്‍സില്‍ ഓഫ് മെഷിനിസ്റ് തുടങ്ങിയ തൊഴിലാളി യൂണിയനുകളും നൂറില്‍പരം ഡമോക്രാറ്റിക് നേതാക്കളും പ്രസിഡന്റ് ഒബാമയുടെ മുന്‍ സീനിയര്‍ ഉപദേശകന്‍ ഡേവിഡും കൃഷ്ണമൂര്‍ത്തിക്കു പിന്തുണ പ്രഖ്യാപിച്ചത് ജയസാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന രാജ അമേരിക്കയിലെ ഉന്നത സര്‍വകലാശാലകളില്‍നിന്നു ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്.

ഇല്ലിനോയ്സ് ഇന്ത്യന്‍ പ്രവാസ സമൂഹത്തിന് സുപരിചിതനായ കൃഷ്ണമൂര്‍ത്തിയുടെ വിജയത്തിന് ഒറ്റക്കെട്ടായിട്ടാണു പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പ്രൈമറിയില്‍ വിജയം സുനിശ്ചിതമാണെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ കണക്കുകൂട്ടല്‍.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍