ശിവന്‍ മുഹമ്മ ഇന്ത്യ പ്രസ്ക്ളബ് പ്രസിഡന്റ്, ജോര്‍ജ് കാക്കനാട്ട് സെക്രട്ടറി, ജോസ് കാടാപുറം ട്രഷറര്‍
Monday, January 11, 2016 7:41 AM IST
ഷിക്കാഗോ: ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ശിവന്‍ മുഹമ്മ ചുമതലയേറ്റു. കൈരളി ടിവിയുടെ പ്രതിനിധിയായ ശിവന്‍ ഷിക്കാഗോ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.

ഹൂസ്റ്റണില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ആഴ്ചവട്ടം പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറും എഡിറ്ററുമായ ജോര്‍ജ് കാക്കനാട്ടാണ് ജനറല്‍ സെക്രട്ടറി. കൈരളി ടിവിയെ പ്രതിനിധീകരിക്കുന്ന ജോസ് കാടാപുറം ട്രഷററായിരിക്കും.

രാജു പളളത്ത് (ഏഷ്യാനെറ്റ്) വൈസ് പ്രസിഡന്റ്, പി.പി ചെറിയാന്‍ (ഫ്രീലാന്‍സര്‍, ഡാളസ്) ജോയിന്റ്സെക്രട്ടറി, സുനില്‍ തൈമറ്റം (കേരളകൌമുദി, ഫ്ളോറിഡ) ജോയിന്റ് ട്രഷറര്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍. ജീമോന്‍ ജോര്‍ജ് (ഫിലഡല്‍ഫിയ), ജയിംസ് വര്‍ഗീസ് (കാലിഫോര്‍ണിയ) എന്നിവരാണ് ഓഡിറ്റര്‍മാര്‍. മധു കൊട്ടാരക്കരായാണു പ്രസിഡന്റ് ഇലക്ട്.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ടാജ് മാത്യുവാണ് ഇന്ത്യ പ്രസ്ക്ളബ്ബ് അഡ്വൈസറി ബോര്‍ഡിന്റെ പുതിയ ചെയര്‍മാന്‍. മുന്‍ ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേല്‍ അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്‍മാനായിരിക്കും.

മുന്‍ ഭാരവാഹികളായ ജോര്‍ജ് ജോസഫ്, ജോസ് കണിയാലി, ടാജ് മാത്യു, വിന്‍സന്റ്ഇ മ്മാനുവേല്‍, റെജി ജോര്‍ജ്, മാത്യു വര്‍ഗീസ്, മധു കൊട്ടാരക്കര എന്നിവരും നിലവിലുളള പ്രസിഡന്റ് ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട് എന്നിവരുമുള്‍പ്പെട്ടതാണ് അഡ്വൈസറി ബോര്‍ഡ്.

അമേരിക്കന്‍ മലയാളികള്‍ക്ക് അറിയാവുന്ന ഒരു മുഖമാണു പുതിയ പ്രസിഡന്റ് ശിവന്‍ മുഹമ്മയുടേത്. പ്രവാസിജീവിതത്തിന്റെ ഹൃദയത്തുടിപ്പുകള്‍ കൈരളി ടിവി പതിറ്റാണ്ടിനു മുമ്പ് സംപ്രേഷണം ചെയ്തു തുടങ്ങിയപ്പോള്‍ ആ വാര്‍ത്തകള്‍ വായിച്ചിരുന്നത് ശിവനായിരുന്നു. അമേരിക്കന്‍ മലയാളികളെ നാട്ടിലേയും ഇവിടുത്തേയും സ്വീകരണ മുറികളിലെത്തിച്ച തുടക്കക്കാരിലൊരാള്‍ എന്ന വിശേഷണം യോജിക്കുന്ന ശിവന്‍ നല്ലൊരു ന്യൂസ് റീഡുമാണ്.

പ്രോഗ്രാം അനലിസ്റായി ജോലി നോക്കിയിരുന്ന ശിവന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സൈബര്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടന്റാണ്. നിയമ വിദ്യാര്‍ഥിയുമാണ്. ഇന്ത്യാ പ്രസ്ക്ളബിന്റെ നാഷണല്‍ ജനറല്‍ സെക്രട്ടറിയായി 2009 മുതല്‍ 2011 വരെ പ്രവര്‍ത്തിച്ചു. ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റുമായിരുന്നു. കഴിഞ്ഞ അഞ്ചു കോണ്‍ഫറന്‍സുകള്‍ക്കും സ്പോണ്‍സര്‍ഷിപ്പ് നല്‍കിയ ഇന്ത്യ പ്രസ്ക്ളബ് അംഗം എന്ന ബഹുമതിയും ശിവനു മാത്രം അവകാശപ്പെട്ടതാണ്.

അപൂര്‍വമായ ബയോഡേറ്റക്ക് ഉടമയാണ് ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട്. യുഎസ് എയര്‍ഫോഴ്സില്‍ ക്യാപ്റ്റന്‍ തുടങ്ങി ആ ബയോഡേറ്റ നീളുന്നു. ഹൂസ്റണില്‍ സൈക്കോതെറപ്പിസ്റ്റായി പ്രാക്ടീസ് ചെയ്യുന്ന കാക്കനാട്ട് അമേരിക്കയിലെ സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളില്‍ ദീര്‍ഘനാളായി സജീവമാണ്. വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളായ ജോര്‍ജ് കാക്കനാട്ട് ഷുഗര്‍ലാന്‍ഡ് സിറ്റി കൌണ്‍സിലിലേക്ക് മത്സരിച്ചിരുന്നു. ഗ്ളെന്‍ലോറല്‍ ഹോം ഓണേഴ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ്. ഗവണ്‍മെന്റ് ഏജന്‍സിയായ ബേര്‍ണി റോഡ് മുനിസിപ്പല്‍ ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റുമാണ്.

ആധ്യാത്മിക രംഗത്തും സജീവമായ ജോര്‍ജ് കാക്കനാട്ട് മലങ്കര മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയില്‍ നിരവധി പദവികള്‍ വഹിക്കുന്നു. മലങ്കര സഭയില്‍ ഇന്ത്യക്കു പുറ ത്തുളള വിശ്വാസികളെ പ്രതിനിധീകരിക്കുന്ന സിനഡ് മെമ്പറും അമേരിക്കയിലെ മലങ്കര രൂപതയുടെ പാസ്ററല്‍ കൌണ്‍സില്‍ അംഗവുമാണ്. ഇംഗ്ളീഷ് സാഹിത്യത്തിലും സോഷ്യല്‍ വര്‍ക്കിലും ബിരുദാനന്തര ബിരുദം കരസ്ഥമാ ക്കിയിട്ടുളള ജോര്‍ജ് കാക്കനാട്ട് വിവിധ മേഖലകളില്‍ നിരവധി അവാര്‍ഡുകളും നേടി.

അമേരിക്കയിലെ മലയാള ടെലിവിഷന്‍ രംഗത്ത് സ്വന്തം കൈയൊപ്പ് ചാര്‍ത്തിയ വ്യക്തിയാണു ട്രഷറര്‍ ജോസ് കാടാപുറം. കൈരളി ടിവിയുടെ ചുമതല വഹിക്കുന്ന അദ്ദേഹം വാര്‍ത്താധിഷ്ഠിത പരിപാടികളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. സാമൂഹിക പ്രശ്നങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുളള പല ചര്‍ച്ചകള്‍ക്കും അമേരിക്കന്‍ മലയാളികള്‍ക്ക് വേദിയൊരുക്കിയ ജോസ് കാടാപുറം കഴിഞ്ഞ ഭരണകാലത്ത് ദേശീയ വൈസ് പ്രസിഡന്റായിരുന്നു. പ്രസ്ക്ളബ്ബിന്റെ എല്ലാ കാര്യങ്ങളും സൂക്ഷ്മതയോടെ അപഗ്രഥിച്ചിരുന്ന കാടാപുറം വൈസ് പ്രസിഡന്റ്പദവിയെ ഏറെ സജീവമാക്കുകയും ചെയ്തു. ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പ്രസിഡന്റ്പദവും അലങ്കരിച്ചിട്ടുണ്ട്.

ഇന്ത്യ പ്രസ്ക്ളബ്ബിന്റെ സ്ഥാപക നേതാക്കളിലൊരാളായ ജോസ് കാടാപുറം അമേരിക്കന്‍ മലയാളികള്‍ നെഞ്ചിലേറ്റിയ അക്കരക്കാഴ്ചകള്‍ എന്ന കോമഡി സീരിയലിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു. ഈ മലയാളിയുടെ മാനേജിംഗ് എഡിറ്ററാണ്.

ഏഷ്യാനെറ്റ് യുഎസ്എയുടെ റീജണല്‍ ഡയറക്ടറായി മാധ്യമരംഗത്ത് പ്രശോഭിക്കുന്ന വ്യക്തിയാണ് വൈസ് പ്രസിഡന്റ് രാജു പളളത്ത്. ഡല്‍ഹിയില്‍നിന്ന് എന്‍ജിനിയ റിംഗില്‍ ഡിപ്ളോമ നേടിയ രാജു പളളത്ത് നാഷണല്‍ പാനാസോണിക്കില്‍ സിംഗപ്പൂരിലും മിഡില്‍ ഈസ്റിലും പ്രവര്‍ത്തിച്ചു. കഴിഞ്ഞ മുപ്പതുവര്‍ഷമായി അമേരിക്കയിലുളള രാജു പളളത്താണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ശ്രദ്ധേയമായ അമേരിക്കന്‍ കാഴ്ചകളുടെ ഡയറക്ടര്‍. ഡിഷ് നെറ്റ്വര്‍ക്ക് നാഷണല്‍ റീട്ടെയ്ലറായ രാജു പളളത്ത് ലിന്‍ഡന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്്സ് ചര്‍ച്ച് മെമ്പറാണ്. കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയിലും അംഗത്വമുണ്ട്.

തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ് ജോയിന്റ്സെക്രട്ടറി പി.പി ചെറിയാന്‍. അമേരിക്കയിലെ മലയാള മാധ്യമ മേഖലയില്‍ ഏറെ ശ്രദ്ധ നേടിയ ഫ്രീലാന്‍സറാണ്. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തതന്നെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ പി.പി ചെറിയാന്‍ സജീവമായിരുന്നു. തൃശൂര്‍ സെന്റ്തോമസ് കോളജ്, കേരളവര്‍മ കോളജ് യൂണിയന്‍ ഭാരവാഹിയായിരുന്നു. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജില്‍നിന്നു റേഡിയോളജി പ്രോഗ്രാമില്‍ ഡിപ്പോമ നേടി. തൃശൂരിലെ അമല കാന്‍സര്‍ ഹോസ്പിറ്റല്‍, തൃശൂര്‍ കോപ്പറേറ്റീവ് ആശുപത്രി എന്നിവിടങ്ങളില്‍ റേഡിയോഗ്രഫറായിരുന്നു. അമേരിക്കയില്‍ 1995 ലാണ് എത്തിയത്. ഡാളസിലെ കിന്‍ഡ്രഡ് ഹോസ്പിറ്റലില്‍ രജിസ്ട്രേഡ് റേഡിയോളജി ടെക്നീഷ്യനാണ്.

കേരളത്തിലായിരുന്നപ്പോള്‍ കേരളകൌമുദിയില്‍ പ്രവര്‍ത്തിച്ച ജോയിന്റ്ട്രഷറര്‍ സുനില്‍ തൈമറ്റം 2013, 2015 കാലങ്ങളില്‍ ഇന്ത്യ പ്രസ്ക്ളബ്ബ് ദേശീയ ട്രഷററായിരുന്നു. കണക്കുകളിലെ കണിശക്കാരനാണു സുനിലെന്ന് അക്കാലത്ത് പ്രസിഡന്റായിരുന്ന മാത്യു വര്‍ഗീസും സെക്രട്ടറി മധു കൊട്ടാരക്കരയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

സാന്‍ഫ്രാന്‍സിസ്കോ എയര്‍പോര്‍ട്ടില്‍ യുണൈറ്റഡ് എയര്‍ലൈന്‍സില്‍ മെയിന്റനന്‍സ് സൂപ്പര്‍വൈസറാണ് ഓഡിറ്ററായ ജയിംസ് വര്‍ഗീസ്. പത്രപ്രവര്‍ത്തനം ഹോബിയായി തുടങ്ങിയ ജയിംസ് വര്‍ഗീസ് അമേരിക്കയിലെ ആദ്യ വെബ്സൈറ്റുകളിലൊന്നായ കേരള്‍ ഡോട്ട് കോമിന്റെ സാരഥിയാണ്.

മാധ്യമ രംഗത്തും സാമൂഹിക, ആധ്യാത്മിക രംഗത്തും ഒരുപോലെ സജീവമാണ് ഓഡിറ്ററായ ജീമോന്‍ ജോര്‍ജ്. ഫ്രീലാന്‍സറായ ജീമോന്റെ റിപ്പോര്‍ട്ടുകള്‍ അമേരിക്കയിലെ അച്ചടി മാധ്യമങ്ങളിലും നാട്ടിലെയും ഇവിടുത്തെയും വെബ്സൈറ്റുകളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നു. ഫിലഡല്‍ഫിയയിലെ സാമൂഹ്യ മേഖലയില്‍ സജീവമായ ജീമോന്‍ അമേരിക്കന്‍ റെഡ്ക്രോസില്‍ ജോലി ചെയ്യുന്നു. കോട്ടയം സ്വദേശിയാണ്.