ഏഴാം വയസില്‍ കോളജ് പഠനം; പത്താം വയസില്‍ സേവന രംഗത്ത്: ടിയാര മുന്നോട്ടുതന്നെ
Friday, January 8, 2016 8:41 AM IST
ന്യൂജേഴ്സി: പത്താം ജന്മദിനമായ ഡിസംബര്‍ 27നു ടിയാര ഏബ്രഹാം ന്യൂയോര്‍ക്കില്‍ കാര്‍ണഗി ഹാളില്‍ സംഗീതം അവതരിപ്പിച്ചു. ഈ ഭാഗ്യം ലഭിച്ച അപൂര്‍വം ഇന്ത്യക്കാരില്‍ ഒരാളാണു ടിയാര.

ഏഴാം വയസില്‍ കോളജ് പഠനം ആരംഭിച്ച ടിയാര ഇതിനോടകം ഗായികയെന്ന നിലയില്‍ പേരെടുത്തു. വിദ്യാഭ്യാസ രംഗത്താകട്ടെ ജ്യേഷ്ഠന്‍ തനിഷ്ക് ഏബ്രഹാമിന്റെ പാതയിലാണു ടിയാരയും.

തനിഷ്ക് പത്താം വയസില്‍ ഹൈസ്കൂളില്‍നിന്നു ഗ്രാജ്വേറ്റ് ചെയ്തു. പതിനൊന്നാം വയസില്‍ കോളജില്‍നിന്ന് അസോസിയേറ്റ് ഡിഗ്രി നേടി. പന്ത്രണ്ടിന്റെ തുടക്കം കുറിച്ച തനിഷ്ക് ഇപ്പോള്‍ യൂണിവേഴ്സിറ്റിയില്‍ ഫുള്‍ടൈം വിദ്യാര്‍ഥിയായി ബയോ മെഡിസിന്‍ പഠിക്കാനൊരുങ്ങുകയാണ്. കലിഫോര്‍ണിയായിലെ സാക്രമെന്റോയില്‍ താമസിക്കുന്ന തനിഷ്കിനു ഇതിനോടകം യൂണിവേഴ്സിറ്റി ഓഫ് കലിഫോര്‍ണിയയില്‍ (സാന്താക്രൂസ്) പ്രവേശനം ലഭിച്ചിട്ടുണ്ട്. മറ്റു യൂണിവേഴ്സിറ്റികളിലും അഡ്മിഷനു ശ്രമിക്കുന്നതായി അമ്മ ഡോ. ടാജി ഏബ്രഹാം പറഞ്ഞു.

വെറ്ററിനറി രംഗത്ത് ഉന്നത ബിരുദങ്ങളുള്ള ഡോ. ടാജിയുടെ മാതാപിതാക്കള്‍ ഡോ. സഖറിയ മാത്യുവും ഡോ. തങ്കം മാത്യുവും ന്യൂജേഴ്സിയിലെ വെസ്റ് ഓറഞ്ചിലാണ് താമസം. അതിനാലാണു ജന്മദിനാഘോഷം ന്യൂജേഴ്സിയിലാക്കിയത്. കുന്നംകുളം പുതുക്കാട് സ്വദേശിയായ ഡോ. തങ്കം, ഇന്ത്യയില്‍ വെറ്ററിനറി രംഗത്ത് ആദ്യ പിഎച്ച്ഡി ലഭിച്ച വനിതയാണ്. ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. എണ്‍പത്തിമൂന്നാം വയസിലും പുസ്തകമെഴുതുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു ഡോ. സഖറിയ ആണു ഭര്‍ത്താവ്.

ഡോ. ടാജിയുടെ ഭര്‍ത്താവ് ബിജു ഏബ്രഹാമിന്റെ മാതാപിതാക്കള്‍ അയിരൂര്‍ വടക്കേടത്ത് വി.പി. ഏബ്രഹാമും അമ്മയും ഫിലാഡല്‍ഫിയയിലാണു താമസം. റോബോട്ടിക് കമ്പനിയില്‍ ചീഫ് സോഫ്റ്റ് വെയര്‍ എന്‍ജിനിയറാണു ബിജു.

കുട്ടികളെ വീട്ടില്‍ത്തന്നെ പഠിപ്പിക്കുന്നതിനാല്‍ ഡോ. ടാജി ജോലിക്കു പോകുന്നില്ല. ചെറുപ്പത്തിലെ തന്നെ കുട്ടികളുടെ അപൂര്‍വ പ്രതിഭയെപ്പറ്റി ധാരണയുണ്ടായിരുന്നു. തുടര്‍ന്ന് നാലാം വയസില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കുട്ടികളുടെ മാനസിക കഴിവുകളെപ്പറ്റി അറിയാനുള്ള മെന്‍സടെസ്റ് നടത്തി. ഇരുവരും ഉയര്‍ന്ന സ്കോര്‍ നേടി. ലോകത്തിലെ രണ്ടു ശതമാനം കുട്ടികളാണ് മെന്‍സ ടെസ്റ് പാസാകുന്നത്. തനിഷ്ക് ശാസ്ത്രജ്ഞനാകാന്‍ ആഗ്രഹിക്കുമ്പോള്‍ ടിയാരയ്ക്കു പാട്ടുകാരിയും ഒരു വെറ്ററിനേറിയനും ആകണം. ടിയാര ഇപ്പോള്‍ തന്നെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യും.

ആറാം വയസില്‍ ഒഡീഷനുശേഷം ടിയാരയെ സാക്രമെന്റോ ചില്‍ഡ്രന്‍സ് കോറസ് ഗ്രൂപ്പില്‍ അംഗമായി തെരഞ്ഞെടുത്തു. ഇതേവരെ എട്ടു കച്ചേരികളില്‍ പാടിയിട്ടുണ്ട്. ഏഴാം വയസില്‍ സംഗീത അധ്യാപികയായി കെയ്റ്റ മര്‍ഫിയെ ലഭിച്ചു. ജന്മദിനാഘോഷത്തിനെത്തിയ അവര്‍ ടിയാരയുടെ ദൈവദത്തമായ കഴിവുകളെ പ്രശംസിച്ചു. തനിക്ക് സംഗീതത്തില്‍ ബിരുദമുണ്െടങ്കിലും അതിലും പ്രധാനമാണു ടിയാരയുടെ സ്വതസിദ്ധമായ കഴിവുകളെന്ന് അവര്‍ പറഞ്ഞു.

സൂപ്പര്‍ ബോളിനു ദേശീയ ഗാനം പാടണമെന്നാഗ്രഹിക്കുന്ന ടിയാര മെട്രോപ്പോളിറ്റന്‍ ഓപ്പറയിലും പാടാന്‍ ആഗ്രഹിക്കുന്നു.

സാക്രമെന്റോയിലെ അമേരിക്കന്‍ റിവര്‍ കോളജിലാണു തനിഷ്ക് കോളജ് പഠനം നടത്തിയത്. ശാസ്ത്ര വിഷയങ്ങളാണു പഠിച്ചത്.

തനിഷ്കിനൊപ്പം അമ്മയും ക്ളാസില്‍ പോകുമായിരുന്നു. തനിഷ്കാണു വിദ്യാര്‍ഥിയെന്നറിയുമ്പോള്‍ എല്ലാവര്‍ക്കും അതിശയം. പക്ഷേ. എല്ലാവരും തന്നോട് നല്ലരീതിയില്‍ തന്നെ പെരുമാറിയെന്നു തനിഷ്ക് പറയുന്നു.