മലങ്കര കത്തോലിക്കാസഭയുടെ അമേരിക്കന്‍ എക്സാര്‍ക്കേറ്റ് ഭദ്രാസനമായി ഉയര്‍ത്തി
Tuesday, January 5, 2016 3:42 AM IST
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ന്യൂയോര്‍ക്ക് കേന്ദ്രമാക്കിയുള്ള എക്സാര്‍ക്കേറ്റ് ഫ്രാന്‍സിസ് മാര്‍പാപ്പ ഭദ്രാസന പദവിയിലേക്കുയര്‍ത്തി. നിലവിലെ എക്സാര്‍ക്കേറ്റ് അധ്യക്ഷന്‍ ബിഷപ് തോമസ് മാര്‍ യൌസേബിയോസിനെ പുതിയ ഭദ്രാസനാധ്യക്ഷനായി നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം സഭാതലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവാ സഭാ കേന്ദ്രമായ പട്ടം കാതോലിക്കേറ്റ് സെന്ററില്‍ നടത്തി. റോമിലും അമേരിക്കയിലും തല്‍സമയം പ്രഖ്യാപനങ്ങള്‍ നടന്നു.

പുതിയ ഭദ്രാസനം മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ വടക്കേ അമേരിക്കയിലെയും കാനഡയിലെയും സമാധാനരാജ്ഞിയുടെ ഭദ്രാസനം എന്നറിയപ്പെടും. ന്യൂയോര്‍ക്കിലെ എല്‍മണ്ടിലുള്ള മാര്‍ ഈവാനിയോസ് സെന്റര്‍ പുതിയ ഭദ്രാസനകേന്ദ്രവും നിലവിലുള്ള ഇടവക ദൈവാലയം കത്തീഡ്രലും ആയിരിക്കും. ഇതോടെ മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് തിരുവനന്തപുരം മേജര്‍ അതിരൂപത ഉള്‍പ്പെടെ പത്ത് രൂപതകളും ഒരു എക്സാര്‍ക്കേറ്റും ഉണ്ട്. ഇന്ത്യക്കു പുറത്ത് മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് ആരംഭിക്കുന്ന പ്രഥമ ഭദ്രാസനമാണിത്.

ബിഷപ് തോമസ് മാര്‍ യൌസേബിയോസിനെ യൂറോപ്പിന്റെ ചുമതലയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ ഭദ്രാസനത്തിന്റെ ഉദ്ഘാടനം ജനുവരി അവസാന വാരത്തില്‍ അമേരിക്കയില്‍ നടക്കും. പുതിയ ഭദ്രാസനത്തില്‍ വടക്കേ അമേരിക്കയും കാനഡയും ഉള്‍പ്പെടും. 2001ല്‍ ഇപ്പോഴത്തെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവായെ അപ്പസ്തോലിക വിസിറ്ററായി നിയമിച്ചുകൊണ്ടായിരുന്നു മാര്‍പാപ്പ വടക്കേ അമേരിക്കയിലെ മലങ്കര കത്തോലിക്കരുടെ നൈയാമികമായ രൂപീകരണം ആരംഭിച്ചത്.

1960 കാലഘട്ടത്തില്‍ ആര്‍ച്ച്ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ കാലത്തു ചില കേന്ദ്രങ്ങളിലായി രൂപം കൊണ്ട മലങ്കര കത്തോലിക്കാ സമൂഹം ഇപ്പോള്‍ അമേരിക്കയിലെയും കാനഡയിലെയും അനേകം കേന്ദ്രങ്ങളിലായി വളര്‍ന്നിരിക്കുന്നു. ചടങ്ങില്‍ മേജര്‍ അതിരൂപത സഹായ മെത്രാന്‍ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ്, മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ബിഷപ് ഏബ്രഹാം മാര്‍ യൂലിയസ്, വികാരി ജനറാള്‍മാരായ ഗീവര്‍ഗീസ് മണ്ണിക്കരോട്ട് കോര്‍ എപ്പിസ്കോപ്പ, മാത്യു മനക്കരക്കാവില്‍ കോര്‍എപ്പിസ്കോപ്പാ, മോണ്‍. ജോണ്‍ കൊച്ചുത്തുണ്ടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

1961 ജൂണ്‍ ആറിനു പത്തനംതിട്ട ജില്ലയില്‍ മൈലപ്രായിലാണു ബിഷപ് തോമസ് മാര്‍ യൌസേബിയോസിന്റ ജനനം. 1986 ഡിസംബര്‍ 29 ന് തിരുവനന്തപുരം അതിരൂപതക്കുവേണ്ടി ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസില്‍ നിന്നു വൈദികപട്ടം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടി. 2010 സെപ്റ്റംബര്‍ 21 ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവായില്‍നിന്ന് അമേരിക്കയിലെ മലങ്കര കത്തോലിക്കാ എക്സാര്‍ക്കേറ്റിനുവേണ്ടി മെത്രാഭിഷേകം സ്വീകരിച്ചു.