കവര്‍ച്ചക്കാരനെന്നു തെറ്റിദ്ധരിച്ച് വെടിയുതിര്‍ത്തത് മകള്‍ക്കുനേരെ
Thursday, December 31, 2015 8:22 AM IST
ഫ്ളോറിഡ: അര്‍ധരാത്രിയില്‍ ഉറങ്ങി കിടന്നിരുന്ന സ്ത്രീ ശബ്ദം കേട്ട് നോക്കിയപ്പോള്‍ ആരോ മുന്നിലേക്കു നടന്നു വരുന്നു. പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല. കിടക്കയില്‍ കരുതിവച്ചിരുന്ന റിവോള്‍വര്‍ എടുത്ത് മുന്നിലേക്ക് നടന്നുവരുന്ന രൂപത്തിനു നേരേ ഒരു റൌണ്ട് വെടിയുതിര്‍ത്തു. വെടിയേറ്റ് നിലത്തുവീണു എന്നു ഉറപ്പാക്കിയതിനുശേഷം ലൈറ്റിട്ട് നോക്കിയപ്പോള്‍ സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. വെടിയേറ്റു രക്തത്തില്‍ കുളിച്ചുകിടക്കുന്നത് സ്വന്തം മകള്‍.

ഫ്ളോറിഡയിലെ ഒസിയോല കൌണ്ടിയില്‍ ഡിസംബര്‍ 29ന് അര്‍ധരാത്രിയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. വീട്ടില്‍ മാതാവിനു പുറമേ പോലീസ് ഉദ്യാഗസ്ഥനായ വളര്‍ത്തച്ചനും സംഭവ സമയത്ത് ഉണ്ടായിരുന്നതായി സെന്റ് ക്ളൌഡ് പോലീസ് പുറത്തുവിട്ട സ്റേറ്റ്മെന്റില്‍ പറയുന്നു.

ക്രിസ്മസ് അവധിക്കാലം മാതാവിനോടൊത്ത് ചെലവഴിക്കാന്‍ വന്നതാകാം ഇരുപത്തേഴുകാരിയായ മകളെന്ന് കരുതപ്പെടുന്നു.

വെടിവച്ച മാതാവിന്റെ വിശദീകരണം തൃപ്തികരമാണെന്നും ഇതൊരു അപകടമായി പരിഗണിക്കപ്പെടേണ്ടതാണെന്നും എന്നാല്‍, കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ വിശദവിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നുമാണ് പോലീസ് ഭാഷ്യം. സ്റേറ്റ് അറ്റോര്‍ണി ഓഫീസ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തീരുമാനും ഉണ്ടാകുമെന്നും സെന്റ് ക്ളൌഡ് പോലീസ് പറഞ്ഞു.

പി.പി. ചെറിയാന്‍