ഫേസ് ബുക്ക് കൂട്ടായ്മയില്‍ ഇതള്‍ വിരിയുന്ന 'മിറാക്കിള്‍'
Tuesday, December 22, 2015 7:17 AM IST
ഷിക്കാഗോ: സിനിമയെ സ്നേഹിക്കുകയും മോഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു ഫേസ്ബുക്ക് കൂട്ടായ്മയുടെ ശ്രമഫലമായി ഒരു ടെലിഫിലിം അണിയറയില്‍ ഒരുങ്ങുന്നു. 'മിറാക്കിള്‍' എന്നാണു ടെലിഫിലിമിന്റെ പേര്. മാധ്യമപ്രവര്‍ത്തകനായ സോണി കല്ലറയ്ക്കല്‍ തന്റെ ഫേസ് ബുക്കിള്‍ ഇട്ട ഒറ്റ പോസ്റില്‍നിന്നാണ് ഇതിന്റെ തുടക്കം. നല്ല സിനിമയില്‍ പങ്കാളികളാകാന്‍ നിങ്ങള്‍ക്കും അവസരം എന്ന പോസ്റ് കണ്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ചെന്നൈ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലും നിന്നുമുള്ള സിനിമയെ സ്നേഹിക്കുന്ന സുഹൃത്തുക്കള്‍ ഒത്തൊരുമിക്കുകയായിരുന്നു. ഇവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പാലാരിവട്ടത്ത് ഒരു യോഗം ചേരുകയുണ്ടായി. ആ യോഗത്തിലാണ് ഷോര്‍ട്ട് ഫിലിം എന്ന ആശയം അവതരിപ്പിച്ചത്.

ഉള്ളാട്ടില്‍ വിഷ്വല്‍ മീഡിയിയുടെ പ്രൊജക്ട് ഡയറക്ടര്‍ ആയ എം.എ. പ്രശാന്ത് ഈ സംരംഭത്തിനു വേണ്ട എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം നല്‍കി. ഇരിങ്ങാലക്കുടയില്‍ നിന്നുള്ള എട്ടു വയസുകാരി ജിംന മുതല്‍ 65 വയസുള്ള കൊല്ലത്തുനിന്നുള്ള റിട്ടയേര്‍ഡ് ടീച്ചര്‍ മേഴ്സി പീറ്റര്‍ വരെ ഈ കൂട്ടായ്മയുടെ ഭാഗമാണ്. ജിംനയും നെടുമ്പാശേരിയില്‍നിന്നുള്ള ഡിയോണ്‍ ജിമ്മി എന്ന ബാലനുമാണ് ഈ ടെലിഫിലിമില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടെലിഫിലിമിനുവേണ്ടി ഗാനം എഴുതിയിരിക്കുന്നത് മേഴ്സി ടീച്ചര്‍ ആണ്. സുജാതയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ് കണ്ട് ജിംന എന്ന കൊച്ചു മിടുക്കിക്ക് അഭിനയത്തിനുള്ള അവസരം തേടിയെത്തിയ ജിംനയുടെ അമ്മ ജോളി ജോണ്‍സണ്‍ പിന്നീട് ഈ ടെലിഫിലിമിലെ നായികയാകുകയായിരുന്നു.

65 വയസുള്ള മേഴ്സി ടീച്ചര്‍ കോണ്‍വെന്റിലെ മദര്‍ സുപ്പീരിയറുടെ വേഷത്തില്‍ അഭിനയിക്കുന്നുവെന്നതും ഒരു പ്രത്യേകതയാണ്. ടെലിഫിലിമിന്റെ നിര്‍മാണ ചെലവുകള്‍ വഹിക്കുന്നത് ഗ്രൂപ്പ് അംഗങ്ങള്‍ തന്നെയാണ്. എല്ലാ അഭിനേതാക്കളും ഫേസ് ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ തന്നെ. അവര്‍ സൌജന്യമായിത്തന്നെയാണ് അഭിനയിക്കുന്നത്. ഇത്തരമൊരു ഗ്രൂപ്പിനെ വിളിച്ചുകുട്ടാന്‍ മുന്‍ കൈയെടുത്ത സോണി കല്ലറയ്ക്കലാണ് ഈ ടെലിഫിലിമിന്റെ പ്രോജക്ട് കണ്‍ട്രോളര്‍ ആയി പ്രവര്‍ത്തിച്ചത്. ചിത്രീകരണം കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായി. ഫോര്‍ട്ട്കൊച്ചിയില്‍ ചെല്ലാനത്തുവച്ചായിരുന്നു ഷൂട്ടിംഗ്. ജനുവരിയില്‍ 'മിറാക്കിള്‍' റിലീസ് ചെയ്യുവാനാണു തീരുമാനിച്ചിരിക്കുന്നത്. ഈ ടെലിഫിലിമിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക: മൊബൈല്‍: 9496226485, 9446202867.