കുഞ്ഞിന്റെ ശരീരത്തില്‍ മാരക മുറിവ്: മാതാവിന് ജയില്‍ വാസം
Saturday, December 19, 2015 9:16 AM IST
നോര്‍ത്ത് കരോളിന: അഞ്ച് ആഴ്ച പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തില്‍ മാരകമായ മുറിവുകള്‍ കണ്െടത്തിയതിനെത്തുടര്‍ന്ന് മാതാവും ഇന്ത്യക്കാരിയുമായ റിങ്കു ബെന്‍ പട്ടേലിനെ (25) ജയിലിലടച്ചു.

നവംബര്‍ 25ന് അപസ്മാര രോഗലക്ഷണവുമായാണ് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. തുടര്‍ന്നു നടന്ന പരിശോധനയിലാണ് ശരീരത്തില്‍ മറ്റു പരിക്കുകള്‍ കണ്െടത്തിയത്.

ഡിസംബര്‍ 15ന് ചാര്‍ജ് ചെയ്ത കേസില്‍ കുഞ്ഞിന്റെ ശരീരത്തില്‍ ഉണ്ടായ മുറിവുകള്‍ ശാരീരിക പീഡനംമൂലം ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വാരിയെല്ലുകള്‍ക്കും കണങ്കാലുകള്‍ക്കും ഇടുപ്പെല്ലിനുമാണ് പൊട്ടല്‍ ഉണ്ടായിരിക്കുന്നതെന്ന് സ്പ്രിംഗ് ലേക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

16ന് കോടതിയില്‍ ഹാജരാക്കിയ റിങ്കുവിനെ അഞ്ചു ലക്ഷം ഡോളറിന്റെ ബോണ്ട് അനുവദിച്ചിട്ടുണ്ട്. തുടര്‍ന്നു കോടതിയില്‍നിന്നും കുംബര്‍ലാന്റ് കൌണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി.

സ്റുഡന്റ് വീസയില്‍ രണ്ടു വര്‍ഷം മുമ്പാണ് റിങ്കു ബെന്‍ പട്ടേല്‍ അമേരിക്കയില്‍ എത്തിയതെങ്കിലും സ്കൂളില്‍ പഠിച്ചതിന് തെളിവുകളൊന്നും ഇല്ലെന്ന് കോടതി കണ്െടത്തി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍