ഇന്ത്യ പ്രസ്ക്ളബ് കോണ്‍ഫറന്‍സിന് ഷിക്കാഗോയില്‍ തുടക്കമായി
Saturday, November 21, 2015 3:42 PM IST
ഷിക്കാഗോ: പ്രവാസ മണ്ണില്‍ മലയാള മാധ്യമ മുന്നേറ്റത്തിന് പുത്തന്‍ പടവുകളൊരുക്കി ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് കോണ്‍ഫറന്‍സിന് ഷിക്കാഗോയില്‍ തിരിതെളിഞ്ഞു. നാട്ടില്‍ നിന്നെത്തിയ രാഷ്ട്രീയ, ഭരണ നേതൃത്വവും മാധ്യമ കുലപതികളും ഇവിടുത്തെ മാധ്യമ പ്രവര്‍ത്തകരും വന്‍ ജനസമൂഹവും സാക്ഷികളായി നിന്ന ചടങ്ങില്‍ ഗവണ്‍മെന്റ് ചീഫ് വിപ്പും ഇരിഞ്ഞാലക്കുട എംഎല്‍എയുമായ തോമസ് ഉണ്ണിയാടനാണ് നിലവിളക്കു തെളിയിച്ചു കോണ്‍ഫറന്‍സിന് പ്രഭ പകര്‍ന്നത്. റാന്നി എംഎല്‍എ രാജു ഏബ്രഹാം, നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, വനിതാ കമ്മിഷന്‍ അംഗവും കോണ്‍ഗ്രസ് നേതാവുമായ ഷാഹിദ കമാല്‍, ഗുരുരത്നം ജ്ഞാന തപസ്വി, ഇന്ത്യ പ്രസ്ക്ളബ് ദേശീയ പ്രസിഡന്റ് ടാജ് മാത്യു, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ മാത്യു വര്‍ഗീസ് തുടങ്ങിയവര്‍ ദീപം പകര്‍ന്നു. കേരള പ്രസ് അക്കാഡമി ചെയര്‍മാനും ദീപിക ഡപ്യൂട്ടി എഡിറ്ററുമായ സെര്‍ജി ആന്റണി, കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് പി.ജി സുരേഷ്കുമാര്‍, മനോരമ ഓണ്‍ലൈന്‍ കണ്ടന്റ് കോഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്, കുക്ക് കൌണ്ടിംഗ് കമ്മീഷണര്‍ റിച്ചാര്‍ഡ് ബോയികിന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വിസ്മയാവഹമായ വളര്‍ച്ചയാണു ഇന്ത്യ പ്രസ്ക്ളബ് നേടിയിരിക്കുന്നതെന്ന് തോമസ് ഉണ്ണിയാടന്‍ അനുസ്മരിച്ചു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത് ആദ്യമാണെങ്കിലും ഇന്ത്യ പ്രസ്ക്ളബിനെക്കുറിച്ച് ഒരുപാട് കേട്ടറിഞ്ഞിട്ടുണ്ട്. എക്കാലവും ഉണ്ടായിട്ടുളള ശക്തമായ നേതൃത്വവും അംഗങ്ങള്‍ തമ്മിലുളള അസൂയാവഹമായ സൌഹൃദവുമാണ് ഇന്ത്യ പ്രസ്ക്ളബിന്റെ ശക്തി. ഇതു തുടര്‍ന്നും ഉണ്ടാകട്ടെയെന്ന് തോമസ് ഉണ്ണിയാടന്‍ ആശംസിച്ചു.

അമേരിക്കയിലെ മലയാള മാധ്യമരംഗം ശക്തമായി മുന്നേറുന്നുവെന്നു ഇവിടെ നടത്തി യിട്ടുളള സന്ദര്‍ശനങ്ങളില്‍ നിന്നും മനസിലായിട്ടുളളതാണ്. അടുത്തയിടെ താനും പങ്കാളിയായ രാഷ്ട്രീയ ചലനങ്ങള്‍ കേരളത്തിലെ ആളുകള്‍ അറിഞ്ഞതു പോലെ തന്നെ ഇവിടുളളവരും മനസിലാക്കിയതായി അറിയാന്‍ കഴിഞ്ഞു. ഇവിടുത്തെ മാധ്യമങ്ങളുടെ പ്രവര്‍ത്തന മികവു തന്നെയാണ് ഈ വാര്‍ത്തയുടെ പ്രചാരത്തിനും വിശകലനങ്ങള്‍ക്കും വഴി യൊരുക്കിയത്.

കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളില്‍ ഇന്ത്യ പ്രസ്ക്ളബ് ചര്‍ച്ചാവിഷയം തന്നെയാണെന്ന് രാജു ഏബ്രഹാം ആശംസാ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ പ്രസ്ക്ളബിന്റെ ക്ഷണക്കത്ത് ബഹുമതിയായാണ് രാഷ്ട്രീയ നേതൃത്വം കരുതുന്നത്. സമീപകാല രാഷ്ട്രീയ സംഭവ വികാസങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ അറിയുകയും അപഗ്രഥിക്കുകയും ചെയ്തത് ഇവിടുത്തെ മാധ്യമ പ്രവര്‍ത്തനത്തിന്റെ ചടുലതയാണ് തെളിയിക്കുന്നതെന്ന് രാജു ഏബ്രഹാം പറഞ്ഞു.

വിദേശ മണ്ണില്‍ മലയാളത്തിന്റെ സംസ്കാരം ഇത്രയും ശക്തമായ നിലനില്‍ക്കുന്നത് അ ത്ഭുതപ്പെടുത്തുന്നതായി നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ് ചൂണ്ടിക്കാട്ടി. ഇവിടുളള മാധ്യമ പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്ന ഇന്ത്യ പ്രസ്ക്ളബിന്റെ സേവനങ്ങള്‍ പ്രശംസനീയമാണ്.

വനിതാ കമ്മിഷന്‍ അംഗവും കോണ്‍ഗ്രസ് നേതാവുമായ ഷാഹിദ കമാല്‍, ജോണ്‍ ബ്രിട്ടാസ്, സെര്‍ജി ആന്റണി, ഗുരുരത്നം ജ്ഞാന തപസ്വി, പി.ജി. സുരേഷ്കുമാര്‍, സന്തോഷ് ജോര്‍ജ് ജേക്കബ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ മാത്യു വര്‍ഗീസ്, ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ഫൊക്കാനയുടെ മുന്‍ പ്രസിഡന്റ് മറിയാമ്മ പിളള, ലാന പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോസ് കണിയാലി സ്വാഗതവും ടാജ് മാത്യു അധ്യക്ഷ പ്രസംഗവും നടത്തി. അനിലാല്‍ ശ്രീനിവാസനും ജോസ് കാടാപുറവുമായിരുന്നു എംസിമാര്‍. തുടര്‍ന്നു കള്‍ച്ചറല്‍ പ്രോഗ്രാം നടന്നു. ബിജു സഖറിയയും ചാക്കോ മറ്റത്തില്‍പറമ്പിലുമായിരുന്നു കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ എംസിമാര്‍. ചടങ്ങിനെത്തിയ സംഘടനാ നേതാക്കളെ ജോസ് കണിയാലി പരിചയപ്പെടുത്തി.

രാവിലെ സെമിനാറുകളോടെയാണ് പ്രസ്ക്ളബ് കോണ്‍ഫറന്‍സിനു ഔപചാരിക തുടക്കമായത് സെര്‍ജി ആന്റണി 'പത്രസ്വാതന്ത്യ്രവും കോര്‍പറേറ്റുകളുടെ ആധിപത്യവും' എന്ന വിഷയത്തില്‍ സെമിനാര്‍ നയിച്ചു. ജോര്‍ജ് ജോസഫ് മോഡറേറ്ററായിരുന്നു. റെജി ജോര്‍ജ്, സിറിയക് കൂവക്കാട്ടില്‍, ജോണ്‍ ഇലക്കാട്ട്, സുനില്‍ തൈമറ്റം, സ്റ്റാന്‍ലി കളരിക്കമുറിയില്‍, സ്റ്റീഫന്‍ കിഴക്കേക്കൂറ്റ് എന്നിവര്‍ പാനലിസ്റ്റുകളായിരുന്നു. ഉച്ചക്കുശേഷം സന്തോഷ് ജോര്‍ജ് ജേക്കബ് പുതിയ തലമുറയും നവമാധ്യമങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു. മാത്യു വര്‍ഗീസ് മോഡറേറ്ററായിരുന്നു. ജെയ്മോന്‍ നന്തികാട്ട്, മറിയാമ്മ പിളള, ജോയിച്ചന്‍ പുതുക്കുളം, സണ്ണി പൌലോസ്, ഏബ്രഹാം മാത്യു, ജയിംസ് വര്‍ഗീസ് എന്നിവരായിരുന്നു പാനലിസ്റ്റുകള്‍. അമേരിക്കയിലെ മലയാള മാധ്യമങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുളള ചര്‍ച്ചാ സമ്മേളനവും നടന്നിരുന്നു. മീനു എലിസബത്ത് മോഡറേറ്ററായിരുന്നു. ഡോ. ജോര്‍ജ് കാക്കനാട്ട്, ജോര്‍ജ് ജോസഫ്, ടാജ് മാത്യു, കെ.എം ഈപ്പന്‍, ജോസ് കാടാപുറം എന്നിവര്‍ വിഷയം അപഗ്രഥിച്ച് സംസാരിച്ചു. ഡോ. മാണി സ്കറിയ, രാജു കുന്നത്ത് എന്നിവരുടെ നേതൃത്വത്തിലും സെമിനാര്‍ നടത്തപ്പെട്ടു.