നിതീഷ് ലാലിനെ കണ്െടത്തി; നാട്ടിലേക്ക് അയയ്ക്കാമെന്നു സ്പോണ്‍സര്‍
Saturday, November 21, 2015 11:00 AM IST
റിയാദ്: നാട്ടില്‍ നിന്നും വന്നശേഷം കുടുംബവുമായി ബന്ധപ്പെടാതിരുന്ന കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി നിതീഷ് ലാലിനെ സാമൂഹ്യപ്രവര്‍ത്തകര്‍ സ്പോണ്‍സറുടെ കൂടെ റിയാദില്‍ കണ്െടത്തി. നാട്ടില്‍ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച നിതീഷിനെ ഉടനെ നാട്ടിലയയ്ക്കാന്‍ വേണ്ടതുചെയ്യാമെന്നു ജീവകാരുണ്യ പ്രവര്‍ത്തകനായ മുനീബ് പാഴൂരിനു സ്പോണ്‍സര്‍ ഉറപ്പു നല്‍കി.

2009 ലാണ് കോഴിക്കോട് തിരുവണ്ണൂരിലെ നിതീഷ് ലാല്‍ ആനപ്പറമ്പത്ത് (34) പുതിയ വീസയില്‍ റിയാദിലെത്തുന്നത്. ഒലയ്യയിലെ ഒരു ഷോപ്പില്‍ ജോലി ചെയ്തിരുന്ന നിതീഷ് സഹപ്രവര്‍ത്തകനായ തമിഴ്നാട് സ്വദേശിയുമായുണ്ടായ അടിപിടിയെത്തുടര്‍ന്ന് 2013 ല്‍ പോലീസ് പിടിയിലാവുകയായിരുന്നു. ആറു മാസം മലസിലും പിന്നീട് ആറു മാസം അല്‍ ഹായിറിലും ജയില്‍ വാസം അനുഷ്ടിച്ച നിതീഷിനെ നഷ്ടപരിഹാരം നല്‍കിയതിനെത്തുടര്‍ന്നു സ്പോണ്‍സര്‍ ജാമ്യത്തിലിറക്കി. നഷ്ടപരിഹാരത്തുകയായ 15,000 റിയാലില്‍ 5000 സ്പോണ്‍സറും 10,000 റിയാല്‍ റിയാദില്‍ ജോലി ചെയ്തിരുന്ന നിതീഷിന്റെ സഹോദരന്‍ ഉമേഷുമാണു സംഘടിപ്പിച്ചു നല്‍കിയത്. കേസ് പൂര്‍ണമായും ഒത്തുതീര്‍പ്പിലാകാതെ തന്നെ ജാമ്യത്തിലിറങ്ങിയ നിതീഷ് പിന്നീട് സ്പോണ്‍സറുടെ തുമാമയിലുള്ള ക്യാമ്പില്‍ ഒട്ടകത്തിനെ നോക്കുകയായിരുന്നത്രേ.

2013 മാര്‍ച്ചു മുതല്‍ മകനെ കാണാനില്ലെന്നും കണ്െടത്താന്‍ സഹായിക്കണമെന്നുമാവശ്യപ്പെട്ട് നിതീഷ് ലാലിന്റെ അമ്മ എ.പി. കാര്‍ത്തിക റിയാദിലെ ഇന്ത്യന്‍ എംബസിയിലേക്കു പരാതി അയച്ചിരുന്നു. എംബസിയില്‍ നിന്നുമാണ് ജീവകാരുണ്യ പ്രവര്‍ത്തകനായ മുനീബ് പാഴൂരിന് നിതീഷിനെ കാണാനില്ലെന്ന വിവരം ലഭിച്ചത്. അതിനെത്തുടര്‍ന്ന് മുനീബ് നടത്തിയ അന്വേഷണത്തിലാണ് സ്പോണ്‍സറെ കണ്െടത്തിയതും നിതീഷിനെ നേരിട്ടു കാണാനുള്ള അവസരം ലഭിച്ചതും.

ഇതു വരെ നാടുമായി ബന്ധപ്പെടാന്‍ താത്പര്യം കാണിക്കാത്തതിനാലാണു നിതീഷിന്റെ കേസില്‍ തീര്‍പ്പുണ്ടാക്കി നാട്ടിലേക്ക് വിടാതിരുന്നതെന്നാണ് സ്പോണ്‍സര്‍ പറഞ്ഞത്. എന്നാല്‍ നിതീഷ് നാട്ടില്‍ പോകണമെന്നു സാമൂഹ്യ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതിനാല്‍ സ്പോണ്‍സര്‍ വേണ്ടത് ചെയ്യാമെന്നേറ്റിട്ടുണ്ട്.

ആദ്യം നാട്ടില്‍ പോകാന്‍ നിതീഷ് ലാല്‍ താത്പര്യപ്പെട്ടിരുന്നില്ലെങ്കിലും പിന്നീട് പോകാന്‍ സമ്മതമറിയിക്കുകയായിരുന്നത്രേ. അവിവാഹിതനാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍