'ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കണ്െടത്തണം'
Monday, November 16, 2015 10:21 AM IST
കുവൈത്ത് : മഹത്തായ ഇന്ത്യന്‍ സാംസ്കാരിക പാരമ്പര്യത്തിനുമേല്‍ അസഹിഷ്ണുതയുടെ വിഷ വിത്തുകള്‍ വിതറികൊണ്ട് കാവി രാഷ്ട്രീയത്തിന്റെ തീവ്ര ദേശീയത രാജ്യത്തിനു ഗുരുതരമായ അപമാന വികരണമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതെന്ന് 'ഇസ്ലാം, ഖുര്‍ആന്‍, പ്രവാചകന്‍' എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ത്രൈമാസ കാമ്പയിന്റെ സമാപന സമ്മേളനം അഭിപ്രായപ്പെട്ടു.

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ നീക്കം ചെയ്യാന്‍ ഭരണ സംവിധാനങ്ങള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ലോകത്ത് ഇസ്ലാമിനെയും മുസ്ലിങ്ങളേയും അവഹേളിക്കുന്നതിനായി നിര്‍വഹിക്കപ്പെട്ടു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ഗൂഢാലോചനയുടെ സൃഷ്ടിയാണ് മധ്യേഷ്യന്‍ രാജ്യങ്ങളിലെ ആഭ്യന്തര കലഹങ്ങളെന്നും മതത്തിലെ അഭിപ്രായ വൈവിദ്യങ്ങളെ കലഹങ്ങള്‍ക്കുള്ള യുദ്ധ ഭൂമിയാക്കാന്‍ വ്യഗ്രത കാട്ടുന്ന അവിവേക സംഘങ്ങള്‍ക്കെതിരെ സമുദായം ജാഗ്രത പുലര്‍ത്തണമെന്നും സമ്മേളന പ്രമേയം ആഹ്വാനം ചെയ്തു.

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വൈസ് ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ധീഖ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഖത്തര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയും പ്രമുഖ യുവ പ്രാസംഗികനും മുജാഹിദ് സ്റുഡന്‍സ് മൂവ്മെന്റ് മലപ്പുറം വെസ്റ് ജില്ലാ പ്രസിഡന്റുമായ സാബിക് പുല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഉപദേശക സമിതി ഉപാധ്യക്ഷ്യന്‍ വി.എ. മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ് സലഫി, പി.വി അബ്ദുള്‍ വഹാബ്, എന്‍.കെ റഹിം എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് അന്‍വര്‍ സാദത്ത്, ട്രഷറര്‍ മുഹമ്മദ് ബേബി, ലുലു എക്സ്ചേഞ്ച് ഗ്രൂപ്പ് ഏരിയ മാനേജര്‍ ഷഫാസ് അഹ്മദ്, എന്‍.കെ. മുഹമ്മദ് എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. സൈദ് മുഹമ്മദ് റഫീഖ് ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍