'ടിപ്പു സുല്‍ത്താന്‍ മതമൈത്രിയുടെ പ്രതീകം'
Sunday, November 8, 2015 7:26 AM IST
ദോഹ: ഇന്ത്യയില്‍ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരേ മാതൃകാപരമായ മുന്നേറ്റം നടത്തിയ ടിപ്പു സുല്‍ത്താന്‍ മതമൈത്രിയുടേയും ദേശ സ്നേഹത്തിന്റേയും പ്രതീകമാണെന്നു ദോഹയില്‍ ടിപ്പു സുല്‍ത്താന്‍ ചരിത്ര ഡോക്യൂമെന്ററി പ്രകാശന ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ടിപ്പുവിനെ മതഭ്രാന്തനും വര്‍ഗീയവാദിയുമായി ചിത്രീകരിക്കുവാനുള്ള ശ്രമങ്ങള്‍ ചരിത്രത്തെ വികലമാക്കുന്നതാണ്. ടിപ്പു ഒരിക്കലും മതവിദ്വേഷമോ വര്‍ഗീയ നിലപാടുകളോ സ്വീകരിച്ചിരുന്നില്ല. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഇന്ത്യന്‍ മുന്നേറ്റത്തിന്റെ പട നയിച്ച ടിപ്പുവിന്റെ ചരിത്രം വികലമാക്കുന്നതില്‍ പാശ്ചാത്യരും ഫാസിസ്റുകളും നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ടിപ്പുവിന്റെ യഥാര്‍ഥ ചരിത്രം സഹായിക്കുമെന്നു ചടങ്ങില്‍ പ്രസംഗിച്ചവര്‍ പറഞ്ഞു.

അഡാസ്ട്ര ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അന്‍വര്‍ സാദത്തിന് ആദ്യ സിഡി നല്‍കി ഡോക്യുമെന്ററിയുടെ പ്രകാശനം ലോജിക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി.വി.എച്ച്. യൂസുഫ് നിര്‍വഹിച്ചു. മീഡിയ പ്ളസ് സിഇഒ അമാനുള്ള വടക്കാങ്ങര, ബ്രില്യന്റ് എഡ്യൂക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ മുഹമ്മദ് അഷ്റഫ്, മൈന്റ് ട്യൂണ്‍ ടോസ്റ് മാസ്റേഴ്സ് പ്രസിഡന്റ് മശ്ഹൂദ് തിരുത്തിയാട്, മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ഫത്താഹ് നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എബിഎല്‍ മൂവീസിനുവേണ്ടി അലി ബറാമിയും അബു നജദും ചേര്‍ന്നു നിര്‍മിച്ച ഡോക്യുമെന്ററിയുടെ സംവിധാനം ലബീബ് പുളിക്കലും അവതരണം ബന്ന ചേന്ദമംഗല്ലൂരുമാണു നിര്‍വഹിച്ചിരിക്കുന്നത്. ജമീല്‍ അഹമ്മദിന്റേതാണു സ്ക്രിപ്റ്റ്. ഖത്തറില്‍ മീഡിയ പള്‍സാണു ഡോക്യുമെന്ററി വിതരണത്തിനെത്തിച്ചിരിക്കുന്നത്. സിഡി ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ ബന്ധപ്പെടുക.